/sathyam/media/media_files/2025/04/30/isYgZrfWsec9nTYcOdYH.jpg)
പാലാ: ഇരുപത് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ.(മാതൃു) ഷാജി ജോണ്‍ പുന്നത്താനത്തു കുന്നേല്‍ പടിയിറങ്ങുന്നു.
2005-ല്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച ഷാജിയച്ചന്‍ കോളജിനെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ച ശേഷമാണു പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ- അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.
'കാര്‍ഷിക മേഖലയിലെ സമരങ്ങള്‍ : കേരളത്തിലെ കര്‍ഷകരുടെ ഉന്നമനത്തിനായുള്ള ഇന്‍ഫാമിന്റെ പ്രയത്‌നം', 'ദി അല്‍ഫോന്‍സിയന്‍ പാരാഡൈം ഓഫ് ഔട്ട്കം ബേസ്ഡ് എഡ്യൂക്കേഷന്‍' എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവും ഇദ്ദേഹമാണ്.
2023-ല്‍ അല്‍ഫോന്‍സാ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായ അദ്ദേഹത്തിന്റെ നേതൃത്വകാലം കോളജിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. നാക് അഞ്ചാം സൈക്കിളില്‍ 'എ പ്ലസ്' ഗ്രേഡോടെ റിഅക്രഡിറ്റേഷന്‍ നേടാന്‍ കോളജിന് കഴിഞ്ഞതും ഷാജിയച്ചന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ പരിശ്രമത്തിന്റെ പ്രതിഫലമായിരുന്നു.
എം.ജി സര്‍വകലാശാലയിലെ 2023-24 വര്‍ഷത്തെ ഏറ്റവും മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുള്ള എവര്‍ റോളിങ് ട്രോഫി പാലാ അല്‍ഫോന്‍സ കോളജിനെ തെരഞ്ഞെടുത്തപ്പോള്‍ ഷാജിയച്ചനെ മികച്ച എന്‍.എസ്.എസ് സൗഹൃദ പ്രിന്‍സിപ്പലായും തെരഞ്ഞെടുത്തിരുന്നു.
കോളജിൻ്റെ വജ്രജൂബിലി ഉദ്ഘാടന-സമാപന ചടങ്ങുകള്‍ വിപുലമായി സംഘടിപ്പിച്ചു. മള്‍ട്ടിമീഡിയ തിയേറ്റര്‍, കോളജ് കമാനം, വി.ഐ.പി ലോഞ്ച്, കോളജ് പ്രവേശന കവാടത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രതിമ തുടങ്ങിയവയുടെ നിര്‍മ്മാണവും ലൈബ്രറി നവീകരണവും ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായിരുന്നു.
കായിക മേഖലയിലെ മികവിന് കോളജിന് ലഭിച്ച ജി.വി.രാജ അവാര്‍ഡ്, കേരള ലീഡര്‍ഷിപ്പ് അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങളും കോളജ് സ്വന്തമാക്കിയതും ഇക്കാലയളവിലാണ്. ഈ വര്‍ഷത്തെ എം.ജി. സര്‍വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കിരീടവും കോളജ് നേടിയെടുത്തു.
ഡി.എസ്.ടി. ഫിസ്റ്റ്, ഡി.ബി.ടി. സ്റ്റാര്‍, ഡി.എസ്.ടി. ക്യൂറി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കേന്ദ്രസര്‍ക്കാരിന്റെ 2.86 കോടി രൂപയുടെ ധനസഹായം സ്വരൂപിക്കാന്‍ കോളജിന് സാധിച്ചു. കോളജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ 'സ്‌നേഹവീട്' പദ്ധതിയിലൂടെ മുപ്പത്തിയഞ്ച് ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി സാമൂഹിക പ്രതിബദ്ധതയുടെ അനുകരണീയ മാതൃക സൃഷ്ടിക്കാനും സാധിച്ചു.
നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റ ആരംഭത്തോടെ പഠന സമയം രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു മണി വരെ ആക്കി പുനഃക്രമീകരിക്കുകയും, തുടര്‍ന്നുള്ള സമയം പാര്‍ടൈം ജോലികള്‍ക്കും പി.എസ്.സി, എസ്.എസ്.സി, ബാങ്ക് പരിശീലനം എന്നിവയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിലൂടെ വിദ്യാര്‍ഥിനികളെ സ്വയംപര്യാപ്തരും തൊഴില്‍ സജ്ജരുമാക്കി വളര്‍ത്തിയെടുക്കാന്‍ കോളജി സാധിച്ചു.
കോളജിന്റെ നവീകരിച്ച ലൈബ്രറിയും ഓപ്പണ്‍ ജിമ്മും കമ്മ്യൂണിറ്റി കോളജ് കോഴ്‌സുകളും പൊതുജനങ്ങള്‍ക്ക് കൂടി കോളജിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ തക്കവിധത്തില്‍ തുറന്നുകൊടുത്തതും ഷാജിയച്ചന്റെ സംഘാടന പാടവത്തിന്റെയും വിശാല മനസിന്റെയും തെളിവുകളായി നിലകൊള്ളുന്നു.
മാരക രോഗത്തിന്റെ പിടിയിലമര്‍ന്നിട്ടും തന്റെ പ്രവര്‍ത്തനങ്ങളെ ഒന്നും അത് ബാധിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എത്ര അവശനാണേലും തന്റെ ശരീരത്തീന്റെ വിവിധ ഭാഗങ്ങളിലൂടെ ചോര പൊടിയുന്നുണ്ടേലും അതെല്ലാം ദൈവസന്നിധിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് 'ഒരു ആയിരം മണി ജപമാല ചൊല്ലിക്കോ അമ്മ അനുഗ്രഹിച്ചിരിക്കും' എന്ന് ഉറക്കെ പ്രഘോഷിക്കുന്ന അസാമാനൃ കഴിവുള്ള ദൈവകൃപയുള്ള വൈദികന്‍ കൂടിയാണു ഷാജിയച്ചന്‍.
ഇന്ന് കോളജ് ചാപ്പലില്‍ ശനിയാഴ്ചകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു ചൊല്ലുന്ന ആയിരം മണി ജപമാലയില്‍ മറ്റു വിശ്വാസികളും പങ്കുചേരുന്നു. ആയിരം മണി ജപമാല ചൊല്ലുന്നതുകൊണ്ട് രോഗശാന്തിയും മനശാന്തിയും ഉണ്ടായെന്നു സാക്ഷ്യം പറഞ്ഞത് നിരവധി പേരാണ്.
പാലാ രൂപത കുറിച്ചിത്താനം ഇടവകയില്‍ പുന്നത്താനത്തുകുന്നേൽ 1968 ജൂണ്‍ 13ന് നാണ് റവ. ഡോ. ഷാജി ജോണ്‍ ജനിക്കുന്നത്. 1994 ഡിസംബര്‍ 20ന് പൗരോഹിതൃം സ്വികരിച്ചു.
10 വര്‍ഷം ചിറ്റാര്‍ പള്ളി വികാരിയായിരുന്ന ഘട്ടത്തിലായിരുന്നു ആറര കോടിയോളം രൂപ സ്വരൂപിച്ചുകൊണ്ട് ഇവിടെ പുതിയ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ഷാജിയച്ചന്റെ നേതൃത്വത്തിലായിരുന്നു.
അന്ന് വന്‍ തുക പള്ളിയുടെ നിര്‍മാണത്തിനായി അദ്ദേഹം നല്‍കുകയും ചെയ്തു. ഇക്കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ചെരുപ്പു ഉപേക്ഷിച്ച് നഗ്ന പാദനായിട്ടായിരുന്നു യാത്രകള്‍.
കോവിഡ് കാലത്ത് പള്ളിയില്‍ 5 പേര്‍ക്ക് മാത്രം കുര്‍ബാന കാണാന്‍ അവസരം നല്കിയ ഘട്ടത്തില്‍ ദിവസം 13 കുര്‍ബാനകള്‍ വരെയായിരുന്നു ചിറ്റാര്‍ പള്ളിയില്‍ ഷാജി അച്ചന്‍ ചൊല്ലിക്കൊണ്ടിരുന്നത്. അത് പിന്നീട് ലോക്ക്ഡൗണ്‍ പൂര്‍ണമായി അവസാനിക്കും വരെ തുടര്‍ന്നു.
ഇതിനു ശേഷമാണ് അല്‍ഫോന്‍സാ കോളജിന്റെ ചുക്കാന്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദേശ പ്രകാരം ഷാജിയച്ചന്‍ ഏറ്റെടുക്കുന്നതും.