ഇന്ത്യൻ ഷൂട്ടിങ്ങിന് സുവർണ ശിലകൾ പാകിയ ദ്രോണാചാര്യൻ സണ്ണി തോമസിൻ്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം. ഷൂട്ടിങ്ങിൽ ചൈനയുടെ ആധിപത്യം തകർക്കാൻ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ എന്ന് പ്രവചിച്ചു. ആ പ്രവചനം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രയത്നിച്ചു

അച്ചടക്കരാഹിത്യത്തിന്റെ കൂടാരമായിരുന്ന ഇന്ത്യൻ ഷൂട്ടിങ് ടീമിനെ അച്ചടക്കത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും പര്യായമാക്കിയ പരിശീലകനെന്നാകും ചരിത്രം സണ്ണി തോമസിനെ ഇന്ത്യൻ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തുക.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
aronacharya sunny thomas
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ഇന്ത്യൻ ഷൂട്ടിങ്ങിന് സുവർണ ശിലകൾ പാകിയ ദ്രോണാചാര്യൻ സണ്ണി തോമസിൻ്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം. ഷൂട്ടിംഗിൽ ചൈനയുടെ ആധിപത്യം തകർക്കാൻ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ എന്ന് പ്രവചിച്ചു. ആ പ്രവചനം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രയത്നിച്ചയാളാണ് സണ്ണി തോമസ്.

Advertisment

1990 കളുടെ അവസാനത്തിലാണ്  സണ്ണി തോമസ് ഷൂട്ടിംഗിൽ ചൈനയുടെ ആധിപത്യം തകർക്കാൻ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ എന്ന് പ്രവചിച്ചത്. 2000 കളുടെ മധ്യത്തിൽ ഇന്ത്യ അയൽക്കാർക്കുമേൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും മെഡലുകൾ നിറഞ്ഞ ഒരു ദശകത്തിൽ കായിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയും ചെയ്തപ്പോഴാണ് അദ്ദഹേത്തിൻ്റെ പ്രവചനം യഥാർഥ്യമായത്.


ആ പ്രവചനത്തിനും ദീർഘവീക്ഷണത്തിനും അതിനു വേണ്ടി കഠിന പ്രയത്നം നടത്തിയതിനു ഇന്ത്യയിൽ പരിശീലകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന കായിക ബഹുമതിയായ ദ്രോണാചാര്യ അവാർഡ് നൽകി 2001 ൽ രാജ്യം അദ്ദേഹത്തെ  ആദരിച്ചു. 

sunny thomas-3

2004-ൽ മേജർ രാജ്യവർധൻ സിങ് റാത്തോഡ് ഇന്ത്യയുടെ ആദ്യ വ്യക്തിഗത വെള്ളി മെഡൽ ജേതാവായി ചരിത്രം സൃഷ്ടിച്ചപ്പോൾ, അദ്ദേഹത്തിന്റെ പിന്നിൽ നിശബ്‌ദ ശക്തിയായിരുന്നു സണ്ണി തോമസ്.


2008-ലെ ബീജിങ്ങ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര നേടിയ സ്വർണ മെഡൽ പ്രകടനം, ക്വാഡ്രേനിയൽ ഇവൻ്റിൽ രാജ്യത്തിന്റെ ആദ്യ വ്യക്തിഗത സ്വർണ മെഡൽ പ്രകടനം, ദേശീയ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടങ്ങളായിരുന്നു. 


അദ്ദേഹം വളർത്തിയെടുത്ത രണ്ട് ഷൂട്ടർമാർ കൂടി ഒളിമ്പിക് മെഡലുകൾ നേടിയിട്ടുണ്ട്; വിജയ് കുമാർ (വെള്ളി), ഗഗൻ നരംഗ് (വെങ്കലം), ഇരുവരും 2012-ലെ ലണ്ടൻ ഗെയിംസിൽ പങ്കെടുക്കുന്നു.

അദ്ദേഹത്തിൻ്റെ ഭരണ കാലത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ 29 മെഡലുകളും കോമൺവെൽത്ത് ഗെയിംസിൽ 95 മെഡലുകളും നേടി. ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് അദ്ദേഹത്തിന്റെ കുട്ടികൾ ഏകദേശം 50 മെഡലുകളും സ്വന്തമാക്കി. 

sunny thomas

1941 സെപ്റ്റംബർ 26 ന് കോട്ടയം ജില്ലയിലെ തിടനാട് മേക്കാട്ട് കെ.കെ തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം മുഴുവൻ സമയ പരിശീലകനായി കരിയർ ആരംഭിക്കുന്നതിന് മുമ്പ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് ഭാഷാ പ്രൊഫസറായിരുന്നു. 


1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതാണു വഴിത്തിരിവായത്. 1965ൽ തിരുവന്തപുരത്ത് നടന്ന സംസ്‌ഥാന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തായിരുന്നു മൽസര അരങ്ങേറ്റം. അഞ്ചു വർഷം സംസ്‌ഥാന റൈഫിൾ ചാംപ്യനായി. 1976ൽ ദേശീയ ചാംപ്യനും. 1993 മുതൽ പരിശീലക വേഷത്തിലും സജീവമായിരുന്നു. 


1993-ൽ അധ്യാപന ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കോച്ചിങ് ഏറ്റെടുത്തു. 1993ൽ ആണ് ഇന്ത്യയുടെ ആദ്യത്തെ ദേശീയ ഷൂട്ടിങ് പരിശീലക സ്‌ഥാനതേക്ക് സണ്ണി തോമസ് എത്തുന്നത്. 

sunny thomas-4

അച്ചടക്കരാഹിത്യത്തിന്റെ കൂടാരമായിരുന്ന ഇന്ത്യൻ ഷൂട്ടിങ് ടീമിനെ അച്ചടക്കത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും പര്യായമാക്കിയ പരിശീലകനെന്നാകും ചരിത്രം സണ്ണി തോമസിനെ ഇന്ത്യൻ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തുക.

അദ്ദേഹത്തിൻ്റെ വിരമിക്കലിനു ശേഷം ഷൂട്ടിങിൽ ഇന്ത്യ വ്യക്തിഗത നേട്ടങ്ങൾ മാത്രമാണ് നേടിയിട്ടുള്ളു എന്നതും സണ്ണി തോമസിനെ പോലുള്ള ഒരാളുടെ അഭാവമാണ് വ്യക്തമാക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. പ്രഫസറായ ജോസമ്മ സണ്ണിയാണ് ഭാര്യ.