/sathyam/media/media_files/2025/05/02/tadawEVFFWmdLqArv6DI.jpg)
കോട്ടയം: വാർത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തിൽ കിതച്ച് മലയാളം വാർത്താ ചാനലുകൾ. മാർപ്പാപ്പയുടെ മരണവും സംസ്കാരവും പോലെ വലിയ വാർത്തകൾ ഉണ്ടായിരുന്നിട്ടും പോയിൻറ് നിലയിൽ 1.5 നപ്പുറം വളർച്ച കൈവരിക്കാൻ ഏഷ്യാനെറ്റിനും റിപ്പോർട്ടറിനും ഉൾപ്പെടെ കഴിഞ്ഞില്ല.
അതേസമയം, ഒന്നാം സ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. നിലവിൽ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനത്തുളള റിപോർട്ടർ ടിവിയും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്.
ഇന്ന് പുറത്തുവന്ന 2025 ലെ 16ാം ആഴ്ചയിലെ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് സെൻററിൻെറ (ബാർക്), കേരളാ യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിങ്ങ് പ്രകാരം ഒന്നാമതുളള ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയും തമ്മിലുളള വ്യത്യാസം വെറും അര പോയിൻറ് (0.5 ) മാത്രമാണ്.
റേറ്റിങ്ങിലെ 15 - 50 വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് റിപോർട്ടറാണ് ഒന്നാം സ്ഥാനത്ത്. കേരള യൂണിവേഴ്സ് വിഭാഗത്തിൽ മുൻ ആഴ്ചയിലേക്കാൾ ഈയാഴ്ച 1.2 പോയിൻറ് വർദ്ധിച്ചത് കൊണ്ടുമാത്രമാണ് എഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനത്ത് തുടരാനായത്.
ഇതേ വിഭാഗത്തിൽ മറ്റൊരു അട്ടിമറി നടന്നത് മാതൃഭൂമിയെ വീഴ്ത്തി ഒരു വർഷം മാത്രം പാരമ്പര്യമുള്ള ന്യൂസ് മലയാളം അഞ്ചാം സ്ഥാനത്തെത്തി എന്നതാണ്. അതും പോയിൻറ് വെറും 0.11 വ്യത്യാസത്തിൽ മാത്രമാണ്. ന്യൂസ് മലയാളം 24.38 പോയിൻറ് നേടിയപ്പോൾ മാതൃഭൂമി 24.27 ൽ ഒതുങ്ങി. മനോരമയ്ക്കും 24.82 പോയിൻറ് മാത്രമാണുള്ളത്.
കാലങ്ങളായി നാലും അഞ്ചും സ്ഥാനങ്ങൾ മനോരമയും മാതൃഭൂമിയും പങ്കിട്ടെടുക്കുന്നതായിരുന്നു ചരിത്രം. പരമ്പരാഗത മാധ്യമ ഭീമൻമാരായ മനോരമയെയും മാതൃഭൂമിയെയും കടത്തിവെട്ടുന്ന വിധം വളർച്ച ഇന്നലെ തുടങ്ങിയ ന്യൂസ് മലയാളം നേടിയിരിക്കുന്നു എന്നതാണ് അമ്പരപ്പിക്കുന്നത്.
പതിനഞ്ചാം വാരത്തേക്കാൾ യൂണിവേഴ്സ് വിഭാഗതിൽ 1.5 പോയിൻറ് റിപോർട്ടറിനും കൂടിയിട്ടുണ്ട്. പോയിൻറ് വർദ്ധിക്കാതിരുന്നെങ്കിൽ ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ച് റിപോർട്ടർ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
രണ്ടാം സ്ഥാനത്തുളള റിപോർട്ടർ ടിവി, ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് ഇത്രയും ശക്തമായ വെല്ലുവിളി ഉയർത്തുന്നത് ഇതാദ്യമാണ്.
റിപോർട്ടർ ടിവിയുടെ കൺസൾട്ടിങ്ങ് എഡിറ്റർ ഡോ.അരുൺകുമാർ അവതരിപ്പിക്കുന്ന കോഫി വിത് അരുൺ എന്ന പ്രഭാത പരിപാടിയാണ് ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയർത്തുന്ന പോയിൻറ് നിലയിലേക്ക് എത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
ഒരു കാലത്ത് ട്വൻറി ഫോറിലെ ആർ.ശ്രീകണ്ഠൻ നായരുടെ കുത്തകയായിരുന്നു മോണിങ്ങ് ബാൻഡ്. ഹ്യൂമൻ ഇൻററസ്റ്റ് വാർത്തകളും മറ്റ് സോഫ്റ്റ് സ്റ്റോറികളും തനത് ശൈലിയുളള അവതരണവും കൊണ്ട് പ്രഭാത പ്രേക്ഷകരെ കൈക്കലാക്കിയിരുന്ന ശ്രീകണ്ഠൻ നായരുടെ ശൈലി ചെറിയ മാറ്റങ്ങളോടെ അനുകരിച്ചാണ് ഡോ.അരുണും റിപോർട്ടർ ടിവിയും മോണിങ്ങ് ബാൻഡിലെ ടെലിവിഷൻ പ്രേക്ഷകരുടെ പിന്തുണ സ്വന്തമാക്കിയത്.
രാഷ്ട്രീയ വാർത്തകളും മറ്റ് ഹാർഡ് സ്റ്റോറീകളും ശ്രീകണ്ഠൻ നായർ പ്രഭാത വാർത്തകളിൽ ഉൾപ്പെടുത്തില്ലെന്ന് നേരത്തെ ട്വൻറി ഫോറിൻെറ ഭാഗമായിരുന്ന ഡോ.അരുൺകുമാറിന് അറിയാം.
ശ്രീകണ്ഠൻ നായരുടെ സോഫ്റ്റ് രീതി മാറ്റി രാഷ്ട്രീയ വാർത്തകളും ഗൌരവമുളള മറ്റ് വാർത്തകളും ഉൾപ്പെടുത്തി മോണിങ്ങ് ഷോയെ പൊളിച്ചെഴുതുകയാണ് അരുൺ കുമാർ ചെയ്തത്. ഇപ്പോഴും പഴയ ശൈലി തുടരുന്ന ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോർ താഴേക്ക് പോകുകയാണ്.
ഈയാഴ്ചയിലെ റേറ്റിങ്ങിലും മൂന്നാമതുളള ട്വൻറി ഫോറിന് 55 പോയിൻറ് മാത്രമാണുളളത്. ശ്രീകണ്ഠൻ നായരുടെ കേരള യാത്രയോടെയാണ് ട്വൻറി ഫോറിൻെറ പോയിൻറ് ഇടിഞ്ഞ് 50 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത്.
ശ്രീകണ്ഠൻ നായരും ഹാഷ്മി താജ് ഇബ്രാഹിമും അടക്കമുളള മികച്ച അവതാരകരുടെ സാന്നിധ്യമുണ്ടെങ്കിലും വാർത്തകൾ അതർഹിക്കുന്ന ഗൌരവത്തിൽ കൈകാര്യം ചെയ്യാനാവാതെ പോകുന്നതാണ് ട്വൻറി ഫോറിൻെറ പതനത്തിന് കാരണം.
പോയിൻറ് നിലവാരം താഴ്ന്നിട്ടും വാർത്താ പ്രക്ഷേപണ രീതിയിൽ മാറ്റം വരുത്താനും ട്വൻറി ഫോർ തയാറാകുന്നില്ല.
റിപോർട്ടറിൽ നിന്നുളള വെല്ലുവിളി കനത്തതോടെ ഏഷ്യാനെറ്റ് വാർത്താവതരണത്തിലും വാർത്ത കൈകാര്യം ചെയ്തിരുന്ന സാമ്പ്രദായിക രീതിയിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്.
പ്രേക്ഷക സ്വാധീനമുളള അവതാരകരുടെ എണ്ണം കുറവാണെങ്കിലും പരിചയ സമ്പന്നരായ റിപോർട്ടർമാരുടെ നിരയാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ മികവ്.
വാർത്തകളെ സമഗ്രമായി കൈകാര്യം ചെയ്യുന്ന ഏഷ്യാനെറ്റിന് സ്ഥിരം പ്രേക്ഷകരുമുണ്ട്. ഉളളടക്കം ശുഷ്കം ആണെങ്കിലും ചടുലമായ അവതരണവും മിഴിവുളള സ്ക്രീനുമാണ് റിപോർട്ടറിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്.
ചാനൽ ഉടമകളും അവതാരകരും ഉണ്ടാക്കുന്ന വിവാദങ്ങൾ വഴിയുളള നെഗറ്റീവ് പബ്ളിസിറ്റിയും ഒരു തരത്തിൽ റിപോർട്ടറിന് ഗുണകരമാകുന്നുണ്ടെന്ന് വേണം കരുതാൻ. റേറ്റിങ്ങ് പുറത്തുവന്നതോടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന ചാനൽ തങ്ങളാണെന്ന അവകാശവാദവിമായി റിപോർട്ടർ സ്വയം പരസ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
കേരള വിഷൻറെ ലാൻഡിങ് പേജ് സ്വന്തമാക്കിയതാണ് യദാർഥത്തിൽ റിപ്പോർട്ടർ ചാനലിൻറെ പോയിൻറ് നില ഉയരാനുള്ള ശരിയായ കാരണം.
10 പോയിൻറ് വരെ റിപ്പോർട്ടർ നേടുന്നത് ഈ ലാൻഡിങ് പേജിൻറെ മികവിലാണെന്നതാണ് യദാർഥ്യം. ടിവി ഓണാക്കിയാൽ ഉടൻ സ്ക്രീനിൽ തെളിയുക റിപ്പോർട്ടർ ആണ്.
പിന്നെ ആരും ചാനൽ മാറ്റാൻ മിനക്കെടുകയില്ല എന്നതാണ് അവർക്ക് രക്ഷ. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുളള വാശിയേറിയ പോരാട്ടം താഴ്ന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകളുടെ പോയിൻറ് നിലയെ സാരമായി ബാധിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്സ് വിഭാഗത്തിൽ ഈയാഴ്ചയും നാലാം സ്ഥാനം നില നിർത്താനായ മനോരമ ന്യൂസിന് പക്ഷേ മുൻ ആഴ്ചയിലേക്കാൾ പോയിൻറ് കുറഞ്ഞിട്ടുണ്ട്.
പതിനഞ്ചാം വാരത്തിലെ റേറ്റിങ്ങിൽ 30.3 പോയിൻറ് ഉണ്ടായിരുന്ന മനോരമ ന്യൂസിന് ഒരു പോയിൻറ് കുറഞ്ഞ് 29.3 പോയിൻറാണ് പതിനാറാം വാരത്തിലെ റേറ്റിങ്ങിൽ ലഭിച്ചത്. മനോരമ ന്യൂസിൻറെ വാർത്താവതരണ രീതി ചാനൽ തുടങ്ങിയ ആഴ്ചയിലെ അതേ നിലവാരത്തിൽ തന്നെ നിലക്കുന്നു എന്നതാണ് പരിതാപകരം.
ഇന്ത്യയിൽ തന്നെ ഏറ്റവും അധികം റിപ്പോർട്ടിങ് നെറ്റ് വർക്കുള്ള ഒരു മാധ്യമ ഗ്രൂപ്പിൻറെ അവസ്ഥയാണിത് എന്നതാണ് ഖേദകരം. ഒരു വർഷം പോലും ആകാത്ത പുത്തൻ ചാനൽ വരെ ഒപ്പമെത്തിയിരിക്കുന്നു.
എന്നാൽ തുടർച്ചയായി പോയിൻറ് കുറഞ്ഞുകൊണ്ടിരുന്ന അഞ്ചാം സ്ഥാനക്കാരായ മാതൃഭൂമി ന്യൂസിന് ഈയാഴ്ച നേരിയ തോതിൽ പോയിൻറ് കൂടിയിട്ടുണ്ട്. 27 പോയിൻറ് ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസിന് ഈയാഴ്ച 28 പോയിൻറാണ് ലഭിച്ചത്.
പടിപടിയായി റേറ്റിങ്ങ് പോയിൻറ് നില ഉയർത്തിക്കൊണ്ടിരുന്ന ആറാം സ്ഥാനക്കാരായ ന്യൂസ് മലയാളം 24x7 നും യൂണിവേഴ്സ് വിഭാഗത്തിൽ ഈയാഴ്ച തിരിച്ചടി നേരിട്ടു. മുൻ ആഴ്ചയിലേക്കാൾ 1.3 കുറഞ്ഞ് 24 പോയിൻറ് മാത്രമാണ് ലഭിച്ചത്.
ജനം ടിവി 22 പോയിൻറുമായി ഏഴാം സ്ഥാനത്തും 13 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്.
ഒൻപതാം സ്ഥാനത്തുളള ന്യൂസ് 18 ന് 11 പോയിൻറ് ലഭിച്ചപ്പോൾ ഏറ്റവും അവസാന സ്ഥാനത്തുളള മീഡിയാ വണ്ണിന് 6 പോയിൻറാണുളളത്. മീഡിയ വൺ കാലങ്ങളായി ഈ അവസാന റാങ്കിങ് മെയിൻറൈൻ ചെയ്യുന്നു എന്നതിൽ അവർക്ക് അഭിമാനിക്കാം.