കോട്ടയം: നായുടെ കടിയേറ്റ് ശേഷം യഥാസമയം വാക്‌സിനെടുത്തിട്ടും പേ വിഷ ബാധ സ്ഥിരീകരിക്കുന്നു. മലപ്പുറത്ത് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചതും ഇപ്പോൾ കൊല്ലത്ത് ഏഴു വയസുകാരിക്ക് പേവിഷബാധയേറ്റതും ആശങ്ക ഉയർത്തുകയാണ്.
നായകടിയേറ്റു മരണപ്പെടുന്നവരിൽ കുട്ടികളും ഉണ്ടെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇതോടെ മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
മുമ്പെങ്ങും ഇല്ലാത്ത വിധം നായകളുടെ ആക്രമണം കൂടുന്ന കാലത്ത് വാക്‌സീൻ എടുത്തിട്ടും പേവിഷ ബാധയിൽ മരണം എന്തുകൊണ്ട് സംഭവിക്കുന്നു എന്നാണ് ആരോഗ്യ വകുപ്പിനോട് ജനം ചോദിക്കുന്നത്.
വാക്‌സിന്റെ ഗുണനിലവാരം, വാക്‌സിൻ സൂക്ഷിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ, വാക്‌സീൻ കുത്തിവയ്ക്കുന്നതിൽ പ്രശ്‌നം ഉണ്ടായോ തുടങ്ങിയ ചോദ്യങ്ങൾക്കു സർക്കാർ മറുപടി പറയണം.
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിക്കുന്നതും മരണം സംഭവിക്കുന്നതും വലയ ആശങ്കയാണ് പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നത്. കഴിഞ്ഞ നാലു മാസം മാത്രം കൊണ്ട് മാത്രം പന്ത്രണ്ട് മരണങ്ങൾ സംസ്ഥാനത്തുണ്ടായി.
പേവിഷ പ്രതിരോധ വാക്‌സിൻ ആയാലും മറ്റേതു വാക്‌സീൻ ആയാലും അതിന്റെ ഗുണനിലവാരം പരിശോധിക്കാൻ കേരളത്തിലെ സംവിധാനങ്ങൾ പര്യാപ്തമല്ല.
കേരളത്തിൽ പൊതുവിപണയിയിലേയും സർക്കാർ മേഖലയിലേയും ഗുളികകളും മരുന്നുകളും പോലും പരിശോധിക്കാൻ ആളില്ലാതെ വലയുന്ന ഡ്രഗ്‌സ് കൺട്രോളർ വകുപ്പിന് വാക്‌സിന്റെ ഗുണനിലവാര പരിശേധാന കീറാമുട്ടിയാണ്. അതുകൊണ്ട് തന്നെ ആരോപണങ്ങൾ ഉയർന്നാലും പരിശോധനകൾ നടക്കില്ല.
വാക്‌സിൻ സൂക്ഷിക്കുന്ന കോൾഡ് സ്‌റ്റോറേജുകൾ മികച്ചതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മൂന്നു മുതൽ 8 ഡിഗ്രി വരെ സെൽഷ്യസിൽ സൂക്ഷിക്കേണ്ട ആന്റി റാബിസ് വാക്‌സീനിന്റെ ഈഷ്മാവിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും അതിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും.
പവർ സപ്ലൈ പോയാൽ പോലും പ്രശ്‌നമാണ്. ആന്റി റാബിസ് വാക്‌സീൻ സുക്ഷിക്കുന്ന ഇടങ്ങളിലെല്ലാം ഇത്തരം സംവിധാനം കൃത്യമാണോ എന്നതും ഉയരുന്ന ചോദ്യമാണ്.
മരുന്നു പരിശോധനയും പേരിനു മാത്രമാണ്. പരിശോധിക്കാൻ എടുക്കുന്ന മരുന്നിന്റെ പരിശോധനാ ഫലം വന്നു കഴിയുമ്പോഴേക്കും ആ ബാച്ച് മരുന്നു പൂർണമായും ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടാകും.
ഇങ്ങനെയാണ് ഇവിടുത്തെ പരിശോധന സംവിധാനം. മരുന്നു നിർമാതാക്കളെ, അവരുടെ പരിശോധനകളെ വിശ്വസിച്ചു മരുന്നും കുത്തിവയ്പും വാക്‌സിനുമൊക്കെ എടുക്കേണ്ട അവസ്ഥയിലാണു ജനങ്ങൾ.