കോട്ടയം: വാഹന്‍ സോഫ്റ്റ്വേറില്‍ കടന്നു കയറി ക്രമക്കേടുകാണിച്ച് ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയതിനുപിന്നിലെ സംഘത്തെ കണ്ടു പിടിക്കാന്‍ മടിച്ചു മോട്ടോര്‍ വാഹന വകുപ്പ്.
ആദ്യം ഹാക്കര്‍ മാരാണ് തട്ടിപ്പിനു പിന്നിലെന്ന വിശദീകരണമാണ് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നത്. പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉള്‍പ്പെട്ട സംഘമാണ് ഈ തട്ടിപ്പിനു പിന്നിലെന്ന വിവരങ്ങള്‍ പുറത്തു വന്നു.
എന്നാല്‍, ഇക്കൂട്ടരെ പിടികൂടാന്‍ മോട്ടോര്‍ വഹന വകുപ്പ് ചെറു വിരല്‍ അനക്കിയിട്ടില്ല. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായാണ് ഇവര്‍ തിരിമറിനടത്തുന്നത്.
2000 രൂപ നല്‍കിയാല്‍ ഉടമ അറിയാതെ ആര്‍.സി മാറ്റിയെടുക്കാമെന്ന അവസ്ഥയുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
സോഫ്റ്റ്വേറിലുള്ള ഉടമയുടെ മൊബൈല്‍ നമ്പര്‍ തട്ടിപ്പിനു കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ നീക്കം ചെയ്യുകയും ഇടനിലക്കാരുടെ നമ്പര്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.
ഈ നമ്പറിലേക്കുവരുന്ന ഒ.ടി.പി പാസ്വേര്‍ഡ് ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തീകരിച്ചശേഷം തെളിവുനശിപ്പിക്കാന്‍ മൊബൈല്‍ നമ്പര്‍ പഴയപടിയാക്കും.
മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ ജീവനക്കാര്‍ക്ക് വാഹനരേഖകളിലെ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതാണ് ചിലര്‍ ദുരുപയോഗം ചെയ്യുന്നത്.
വായ്പാ കുടിശികയുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം ഉടമ അറിയാതെ ധനകാര്യസ്ഥാപനത്തിനുവേണ്ടി മാറ്റിയതില്‍ പരാതിയുയര്‍ന്നപ്പോഴാണ് ഹാക്കര്‍മാരാണ് പിന്നിലെന്ന വിശദീകരണം ചില ഉദ്യോഗസ്ഥര്‍ നല്‍കിയത്.
അപേക്ഷയുടെ സോഫ്റ്റ്വേര്‍ ലോഗ് പരിശോധിച്ചാല്‍ ക്രമക്കേട് കാണിച്ചവരെ കണ്ടെത്താനാകുമെങ്കിലും അത്തരമൊരു നടപടിയിലേക്ക് മോട്ടോര്‍വാഹനവകുപ്പ് ഇതുവരെ കടന്നിട്ടില്ല.