കാലവര്‍ഷം ഇക്കുറി നേരത്തെ? വേനല്‍ മഴയിലും കുറവില്ല. സമയബന്ധിതമായി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ ഐ.എം.ഡി. പരാജയപ്പെടുന്നത് ആശങ്ക ഉണ്ടാക്കുന്നു

വേനല്‍ ഏറ്റവും ശക്തിയാര്‍ജിക്കുന്ന ഏപ്രിലില്‍ സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയിലേറെ മഴയാണ് ഇത്തവണ ലഭിച്ചത്

New Update
summer rain 11

കോട്ടയം: ഇക്കുറി കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയേക്കാമെന്ന നിഗമനത്തില്‍ കാലാവസ്ഥാന നിരീക്ഷകര്‍. 

Advertisment

മെയ് 25നും ജൂണ്‍ എട്ടിനുമിടയില്‍ കാലവര്‍ഷം എത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.  

ഈ മാസം മഴ ശക്തമായി തുടരുമെന്നാണു സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. 

മെയ് രണ്ടാം വാരത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്

ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മഴ വീണ്ടും ശക്തിപ്പെടും.

 മഴ ശക്തമായതിനെത്തുടര്‍ന്ന് വേനല്‍ ചൂടില്‍ നേരിയ കുറവുണ്ടായത് മാത്രമാണ് ഏക ആശ്വാസം.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പകല്‍ താപനില 40 ഡിഗ്രിയ്ക്കടുത്തു വരെ എത്തിയിരുന്നുവെങ്കില്‍ ഇത്തവണ  രണ്ടു ഡിഗ്രിയെങ്കിലും താഴ്ന്നു നിന്നു. 

വേനല്‍ മഴയിലും സംസ്ഥാനത്ത് കുറവുണ്ടായില്ല. മാര്‍ച്ച് 1 മുതല്‍ മെയ് 3 വരെ ശരാശരി 153 മില്ലീ മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, സംസ്ഥാനത്ത് 213.1 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. 

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ താരതമ്യേന ഭേതപ്പെട്ട വേനല്‍ മഴ ലഭിച്ച സീസണായിരുന്നു ഇത്. 

വേനല്‍ ഏറ്റവും ശക്തിയാര്‍ജിക്കുന്ന ഏപ്രിലില്‍ സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയിലേറെ മഴയാണ് ഇത്തവണ ലഭിച്ചത്.

ന്യൂനമര്‍ദം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ മഴ വര്‍ധിക്കുന്നതിനു കാരണമായി. 

കാലവര്‍ഷം നേരത്തെ എത്തിയേക്കാമെന്ന നിഗമനവും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, സമയബന്ധിതമായി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ ഐ.എം.ഡി. പരാജയപ്പെടുന്നത് ആശങ്കാജനകമാണ്.

പലപ്പോഴും ശക്തമായ മഴ പെയ്തതിനു ശേഷമാകും ഐ.എം.ഡി മുന്നറിയിപ്പ് പുറപ്പെടുവിക്കുക.

കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്തെ വെള്ളായണിയില്‍  99 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി, വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഐ.എം.ഡി. പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനെത്തുടര്‍ന്ന് വൈകിട്ട് 7 മണിയോടെ മാത്രമാണ് മഞ്ഞ അലെര്‍ട്ടിലേക്ക് ഉയര്‍ത്തിയത്.

എന്നാല്‍, സ്വകാര്യ നീരിക്ഷകര്‍ കൃത്യമായ മുന്നറിയിപ്പ് പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷത്തിലും ഇത്തരം വീഴ്ചകൾ സംഭവിച്ചിരുന്നു. കാലവര്‍ഷത്തിന് മുന്‍പു ഐ.എം.ഡി. മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട നപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.