കോട്ടയം: 25 കൊല്ലം കഴിയുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല. പക്ഷേ ഇവിടെ ഇരിക്കുന്ന പലരും ഉണ്ടാവും.
അന്ന് നിങ്ങള്‍ ചരിത്രത്തില്‍ വായിക്കും, കേരളം കണ്ടിട്ടുള്ള മികച്ച മുഖ്യമന്ത്രിമാര്‍ അച്യുതമേനോനും ഉമ്മന്‍ ചാണ്ടിയും ആയിരുന്നുവെന്ന്.
ഭാവിയിലേക്കു നോക്കാനുള്ള ദീര്‍ഘവീക്ഷണത്തിന്റെ ബലമാണ് ഉമ്മന്‍ ചാണ്ടിയെ നയിക്കുന്നത്.
കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം ഇങ്ങനെ അനേകം കാര്യങ്ങള്‍ ചരിത്രം പഠിക്കാനും ഭാവിയിലേക്ക് എത്തിനോക്കാനും കഴിവ് ഉള്ളവര്‍ക്കേ ഇപ്പോഴതു കാണാനാകൂ.
നിങ്ങളില്‍ ചെറുപ്പക്കാരായ ആളുകള്‍ അങ്ങനെയൊരു വരികൂടി വായിച്ചിട്ടേ മരിക്കൂവെന്നു ഞാന്‍ പ്രത്യാശിക്കുന്നു'.
കേരളത്തിന്റെ ധനവകുപ്പ് സെക്രട്ടറിയായി വിരമിച്ച ഡോ. ബാബു പോള്‍ മുന്‍പു നടത്തിയ പ്രസംഗമാണു വഴിഞ്ഞം തുറമുഖം ഉദ്ഘാടന ശേഷം ശ്രദ്ധേയമാകുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മിടിക്കു കൊണ്ടാണു വിഴിഞ്ഞം യാഥാര്‍ഥ്യമായതെന്നായിരുന്നു തുറമുഖത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം പറഞ്ഞത്.
സര്‍ക്കാരിന്റെ ഈ വാദങ്ങളെ തള്ളുന്നതാണു ബാബു പോളിന്റെ പ്രസംഗം.
തിരുവിതാംകൂറിലെ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ മുതല്‍ പിന്നീട് വന്ന നിരവധി ഭരണാധികാരികള്‍ വിഴിഞ്ഞം തുറമുഖം നടപ്പാക്കാന്‍ സ്വപ്നം കണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ദീര്‍ഘദര്‍ശിത്വമാണ് തുറമുഖം സഫലമാകാന്‍ ഇടയാക്കിയത്.
ഒരുപാട് തടസങ്ങള്‍ വെട്ടിമാറ്റി 2015 ഡിസംബര്‍ 15ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതിക്കു തറക്കല്ലിട്ടു. ഈ വേഗത പിന്നീട് കണ്ടില്ല.
പിന്നീട് വന്ന രണ്ട് പിണറായി സര്‍ക്കാരുകളുടെ കാലത്തും പണി ഇഴയുകയായിരുന്നു.
ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ 10 കൊല്ലമെടുത്തു എന്ന സത്യം മുഴച്ചു നില്‍ക്കുകയാണ്.
ഇപ്പോള്‍ പിണറായിയുടെ വിശ്വസ്തനായിരിക്കുന്ന പ്രഫ. കെ.വി തോമസ് വിഴിഞ്ഞം പദ്ധതി നടപ്പാക്കിയെടുക്കാന്‍ ഉമ്മന്‍ ചാണ്ടി എടുത്ത ശക്തമായ തീരുമാനത്തെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും ഫെയ്‌സ്ബുക്കില്‍ വിവരിച്ചിട്ടുണ്ട്.
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ 2015ലെ ഡല്‍ഹി യാത്രയില്‍, വിഴിഞ്ഞം നിര്‍മാണം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പദ്ധതി നഷ്ടപ്പെടും എന്നായിരുന്നു ആശങ്ക.
ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനിയോടുള്ള എതിര്‍പ്പു പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെടണമെന്നു താന്‍ മറുപടി നല്‍കിയതായി അദ്ദേഹം വിവരിക്കുന്നുണ്ട്.
അദാനിയോട് സംസാരിച്ചപ്പോള്‍ കേരളത്തിലെ തൊഴില്‍ സംസ്‌കാരത്തെ ചൊല്ലിയുള്ള ആശങ്കകള്‍ പറഞ്ഞു.
എന്നാല്‍ പിന്നീട് ഡല്‍ഹിയിലെ തന്റെ വസതിയില്‍ ഗൗതം അദാനിയും ഉമ്മന്‍ ചാണ്ടിയും നേരില്‍ സംസാരിച്ചതോടെയാണു കാര്യങ്ങള്‍ തീരുമാനമായത്.
പിന്നീട് അദാനി കേരളത്തില്‍ വന്നു. പദ്ധതിയുടെ ആവശ്യകതയെക്കുറിച്ചു സോണിയ ഗാന്ധിയെ നേരില്‍ക്കണ്ട് ഉമ്മന്‍ ചാണ്ടി ബോധ്യപ്പെടുത്തി.
അദാനിക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കത്തുകള്‍ എഴുതിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു.
തുടര്‍ന്നുണ്ടായ പ്രതിസന്ധികളെയും അതിജീവിച്ചാണ് പദ്ധതിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ടതെന്ന് കെ.വി തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തിനു കരാറായ ശേഷം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സാമ്പത്തികമായി സഹായിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായിരുന്നു.
എന്നാല്‍ ഉമ്മന്‍ ചാണ്ടി അത് സ്വീകരിച്ചില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് ഈ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതേ കാലത്താണു വിഴിഞ്ഞം പദ്ധതി കടല്‍ക്കൊള്ളയാണെന്നും അതില്‍ 5000 കോടിയുടെ അഴിമതി നടന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞത് എന്നതാണ് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുന്നത്.