/sathyam/media/media_files/2025/05/08/7fmS123uglO76WUkcngM.jpg)
കോട്ടയം: പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിനു പിന്നാലെ യുദ്ധവും സമാധാനവും എന്ന പേരില്‍ സി.പി.എം നേതാവ് എം. സ്വരാജ് പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റിനെതിരെ സ്വതന്ത്ര ചിന്തകന്‍ കെ.എ. നസീര്‍.
'സത്യാനന്തര' ഇരട്ടത്താപ്പുകള്‍ എന്ന പേരിലാണ് കെ.എസ്. നസീര്‍ സ്വരാജിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നത്.
ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറി കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടിയും കുത്തിയും വെടിവച്ചും കൊന്നുതള്ളിയപ്പോള്‍,1200 നിരപരാധികളായ പച്ച മനുഷ്യര്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് പിടഞ്ഞു മരിച്ചപ്പോള്‍ ജയമോഹന്റെ 'നൂറ് സിംഹാസനങ്ങള്‍' എന്ന നോവലിലെ ധര്‍മപാലനും ഓഫീസറും തമ്മിലുള്ള സംഭാഷണം ഉദ്ധരിച്ച് ഹമാസിനെ വെളുപ്പിച്ചുകൊണ്ട് സ്വരാജ് എഴുതിയത്
'ഹമാസ് എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്.ഇനിയങ്ങോട്ടും പലസ്തീനികള്‍ എന്തുതന്നെ ചെയ്താലും അവര്‍ നിരപരാധികളാണ്' എന്നാണ്.
ഒന്നര കൊല്ലങ്ങള്‍ക്കിപ്പുറം കാശ്മീരിലേക്ക് വിനോദയാത്ര പോയ 28 മനുഷ്യരെ മതമുറപ്പിച്ച്, ഉറ്റവരുടെയും ഉടയവരുടെയും മുന്നിലിട്ട് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുന്നു.
കണ്ണില്‍ ചോരയില്ലാത്ത ഈ കാടത്തത്തിനെതിരെ രാജ്യം സൈനിക നടപടി ആരംഭിക്കുന്നു.
തീവ്രവാദ കേന്ദ്രങ്ങളെ മാത്രം ടാര്‍ജറ്റ് ചെയ്ത് തിരിച്ചടി നല്‍കുന്നു.അപ്പോള്‍ എം. സ്വരാജ് പങ്കുവെക്കുന്നത്
'മരിച്ചുവീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ് വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കാന്‍ കെല്‍പ്പുള്ള വാര്‍ത്തയാണ് യുദ്ധമെന്നാണ്.
അന്ന് തീവ്രവാദികള്‍ മനുഷ്യരെ അരിഞ്ഞു തള്ളിയപ്പോള്‍ അയാള്‍ക്ക് ആവേശം. ഇന്ന് തീവ്രവാദികളെ രാജ്യം നേരിടുമ്പോള്‍ അയാള്‍ക്ക് മാനവികതയുടെ വയറിളക്കമെന്നും നസീര്‍ വിമര്‍ശിക്കുന്നു.
മത സ്വത്വബോധത്തെ പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും നിങ്ങളെ രാഷ്ട്രീയചൂഷണം ചെയ്യാനായി മാത്രം,ഇമ്മാതിരി കുത്തിത്തിരിപ്പ് സാഹിത്യവുമായി വരുന്നവരെ കരുതിയിരിക്കണമെന്നും നസീർ പറയുന്നു.
കെ.എ നസീര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.
''സത്യാനന്തര''
ഇരട്ടത്താപ്പുകള്‍.
2023 ഒക്ടോബര്‍ 07 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറി കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടിയും കുത്തിയും വെടിവച്ചും കൊന്നുതള്ളിയപ്പോള്‍,1200 നിരപരാധികളായ പച്ച മനുഷ്യര്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് പിടഞ്ഞു മരിച്ചപ്പോള്‍ ജയമോഹന്റെ 'നൂറ് സിംഹാസനങ്ങള്‍' എന്ന നോവലിലെ ധര്‍മപാലനും ഓഫീസറും തമ്മിലുള്ള സംഭാഷണം ഉദ്ധരിച്ച് ഹമാസിനെ വെളുപ്പിച്ചുകൊണ്ട് അയാള്‍ എഴുതി;
'ഹമാസ് എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്.ഇനിയങ്ങോട്ടും പലസ്തീനികള്‍ എന്തുതന്നെ ചെയ്താലും അവര്‍ നിരപരാധികളാണ്'.
ഒന്നര കൊല്ലങ്ങള്‍ക്കിപ്പുറം കാശ്മീരിലേക്ക് വിനോദയാത്ര പോയ 28 മനുഷ്യരെ വസ്ത്രം പൊക്കി നോക്കി മതമുറപ്പിച്ച്,ഉറ്റവരുടെയും ഉടയവരുടെയും മുന്നിലിട്ട് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുന്നു.കണ്ണില്‍ ചോരയില്ലാത്ത ഈ കാടത്തത്തിനെതിരെ രാജ്യം സൈനിക നടപടി ആരംഭിക്കുന്നു.തീവ്രവാദ കേന്ദ്രങ്ങളെ മാത്രം ടാര്‍ജറ്റ് ചെയ്ത് തിരിച്ചടി നല്‍കുന്നു.അപ്പോള്‍ എം മുകുന്ദന്റെ 'ഡല്‍ഹി ഗാഥകള്‍' എന്ന നോവലിലെ ശ്രീധരനുണ്ണിയെ ഉദ്ധരിച്ചുകൊണ്ട് സമാധാനത്തെക്കുറിച്ചും പിടഞ്ഞുവീഴുന്ന മനുഷ്യ ജീവന്റെ വിലകളെ കുറിച്ചും ഇതേ 'ബുദ്ധിജീവി' എഴുതി;
'മരിച്ചുവീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ്സ് വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കാന്‍ കെല്‍പ്പുള്ള വാര്‍ത്തയാണ് യുദ്ധം.ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിന്റെ ഭീകരതയും വിനാശവും അത്രമേല്‍ തീവ്രമായി എം മുകുന്ദന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പശ്ചാത്തലം ഇന്ത്യ-ചൈന യുദ്ധമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് എം മുകുന്ദന്‍ പങ്കുവെയ്ക്കുന്നത്'
എങ്ങനെയുണ്ട്??!
വ്യക്തിപരമായി യുദ്ധം ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍.യുദ്ധ വാര്‍ത്തകള്‍ വായിക്കുമ്പോള്‍,'നിരപരാധികളാ'യ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍,അത് ലോകത്തിന്റെ ഏത് കോണിലായാലും ആഴത്തിലുള്ള വേദന തോന്നാറുണ്ട്.ഈ കുറിപ്പ് യുദ്ധത്തിനുള്ള ആവേശം കൊണ്ടുമല്ല...ഇമ്മാതിരി ഇരട്ടത്താപ്പ് മാനവികത പുലമ്പുന്ന,കാപട്യത്തിന്റെ കുലപതികളെ തുറന്നുകാണിക്കാന്‍ മാത്രമുള്ളതാണ്...അന്ന് തീവ്രവാദികള്‍ മനുഷ്യരെ അരിഞ്ഞു തള്ളിയപ്പോള്‍ അയാള്‍ക്ക് ആവേശം.ഇന്ന് തീവ്രവാദികളെ രാജ്യം നേരിടുമ്പോള്‍ അയാള്‍ക്ക് മാനവികതയുടെ വയറിളക്കം.
പറയാനുള്ളത് ഇന്നാട്ടിലെ സാധാരണ മുസ്ലിങ്ങളോടാണ്;
നിങ്ങളുടെ മത സ്വത്വബോധത്തെ പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും നിങ്ങളെ രാഷ്ട്രീയചൂഷണം ചെയ്യാനായി മാത്രം,ഇമ്മാതിരി കുത്തിത്തിരിപ്പ് സാഹിത്യവുമായി വരുന്ന ഐറ്റങ്ങളെ കരുതിയിരിക്കണം.അവര്‍ നിങ്ങളുടെ മിത്രങ്ങളല്ല,ശത്രുക്കളാണ്.നിങ്ങളെ കബളിപ്പിക്കുന്നവരാണ്.നിങ്ങളുടെ വോട്ട് കൊതിച്ചു കൊണ്ട് മാത്രം സിദ്ധാന്തം പുലമ്പുന്നവരാണ്.....രാജ്യത്തിനൊപ്പം..ജയ് ഹിന്ദ്