കോട്ടയം : വിവാഹമോചിതനായാല്‍ നീതുവിനെ വിവാഹം കഴിക്കേണ്ടി വരുമെന്നു കരുതി.
ഇതിനിടെ മറ്റൊരു യുവതിയുമായി അടുപ്പത്തിലുമായി. ഒഴിവാക്കാന്‍ എളുപ്പം കൊലപാതകമാണെന്നു കരുതി.
വാഹനാപകടമായാല്‍ ആരും സംശയിക്കില്ലെന്നു ബുദ്ധിയും തോന്നി. ഒടുവില്‍ പ്രതി അന്‍ഷാദ് കബീറിന്റെ അതിബുദ്ധി കുരുക്കായി മാറുകയായിരുന്നു.
കൂത്രപ്പള്ളി സ്വദേശി നീതു ആര്‍ നായരെ (35) യാണ് കാറിടിച്ച് മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് പോലീസ് ഉറപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാല്‍ വീട്ടില്‍ അന്‍ഷാദ് കബീര്‍(37) കൊലപാതകത്തിനു സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയില്‍ വീട്ടില്‍ ഉജാസ് അബ്ദുള്‍സലാം(35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
16 വര്‍ഷം മുന്‍പാണു നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായുള്ള വിവാഹം നടന്നത്.
ഇവരുടെ അയല്‍വാസിയായിരുന്നു അന്‍ഷാദ്. ഏഴുവര്‍ഷം മുന്‍പ് നീതു വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇതോടെ മക്കളോടൊപ്പം നീതു കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തി.
ഇതിനിടയിലാണ് അന്‍ഷാദുമായി സൗഹൃദത്തിലായത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഒന്നരവര്‍ഷം മുന്‍പു നീതുവും കുടുംബവും വെട്ടിക്കാവുങ്കലിലേക്കു താമസം മാറി.
ഇതിനിടെ നീതുവുമായി അന്‍ഷാദ് അകലുകയും മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടര്‍ന്ന് അന്‍ഷാദിന്റെ ഭാര്യയും ഡൈവോഴ്‌സ് കേസ് ഫയല്‍ ചെയ്തിരുന്നു.
ഇതോടെ എങ്ങനെയും നീതുവിനെ ഒഴിവാക്കണമെന്ന ചിന്ത അന്‍ഷാദില്‍ ഉടലെടുത്തു.
ഇതിനു കണ്ടെത്തിയ എളുപ്പ മാര്‍ഗമായിരുന്നു കൊലപാതകം.
ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടിയില്‍ വെച്ചാണ് നീതുവിനെ അന്‍ഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
ശേഷം കാറുമായി അൻഷാദും സുഹൃത്തും മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് അതുവഴി എത്തിയ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്.
തുടക്കത്തില്‍ അപകടമരണമാണെന്നാണ് പോലീസും നാട്ടുകാരും സംശയിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാര്‍ തിരിക്കുന്നത് പ്രദേശവാസി കണ്ടിരുന്നു. ഇയാളുടെ മൊഴിയും സംശയത്തിന് ഇടയാക്കി.
കാര്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്‍ഷാദും കൂട്ടാളി ഉജാസും പിടിയിലാകുന്നത്.