കടുത്തുരുത്തി: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനം ചെയ്യുന്നതിനിടെ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഇന്നു രണ്ടു വര്‍ഷം.
മകളുടെ വേര്‍പാടില്‍ നിന്നു മുക്തരാകാതെ മാതാപിതാക്കളായ കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ദാസും വസന്തകുമാരിയും. ഇന്നും മകള്‍ക്കു വേണ്ടിയാണ് തങ്ങള്‍ ജീവിക്കുന്നതെന്നു ദമ്പതികള്‍ പറഞ്ഞു.
മകളുടെ ഓര്‍മയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ ക്ലിനിക് സ്ഥാപിച്ചിരുന്നു. മകളുടെ പേരില്‍ ഇന്ന് ആശുപത്രികളില്‍ സൗജന്യ ഭക്ഷണവിതരണം നടത്തും.
രോഗികള്‍ക്കു ചികിത്സാസഹായവും അര്‍ഹരായവര്‍ക്കു വിദ്യാഭ്യാസസഹായവും നല്‍കാ ഡോ. വന്ദന ദാസ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചതായും മോഹന്‍ദാസ് പറഞ്ഞു.
2023 മേയ് 10നു രാവിലെ ഏഴോടെയാണ് മോഹന്‍ദാസിന്റെ ഫോണിലേക്കു നടുക്കുന്ന വാര്‍ത്തയെത്തിയത്. മകള്‍ക്ക് അപകടം പറ്റിയെന്നായിരുന്നു സന്ദേശം. ആശുപത്രിയില്‍ എത്തിയപ്പോള്‍ മകളുടെ മൃതദേഹമാണു കാണാനായത്.
സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മകളുടെ മരണത്തില്‍ ഒരുപാട് ദുരൂഹതകളുണ്ടെന്നും എല്ലാം പുറത്തുകൊണ്ടുവരുമെന്നും മോഹന്‍ദാസ് പറഞ്ഞു. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.