കോട്ടയം: ശബരി വിമാനത്താവള നിര്‍മാണത്തിന്റെ സ്ഥലം ഏറ്റെടുപ്പടക്കമുള്ള പ്രാഥമിക നടപടികള്‍ക്കു പൊന്‍കുന്നം സിവില്‍ സ്‌റ്റേഷനില്‍ റവന്യുവകുപ്പ് ഓഫീസ് തുടങ്ങും.
എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും അനുയോജ്യമായ സൗകര്യം ലഭിക്കാത്ത സാഹചര്യത്തിലാണു പൊന്‍കുന്നം സിവില്‍ സ്‌റ്റേഷന്റെ മൂന്നാം നിലയില്‍ ഓഫീസ് തുറക്കുന്നത്.
പൊന്‍കുന്നത്തു നിന്നും വിഴിക്കത്തോട് വഴി എരുമേലിയിലേക്കും ചെറുവള്ളി വഴി പ്ലാച്ചേരിയിലേക്കും പോകാനുള്ള സൗകര്യം കണക്കിലെടുത്താണിത്.
വിമാനത്താവളം നിര്‍മിക്കാന്‍ എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 245 ആധാരങ്ങളില്‍പ്പെട്ട 2570 ഏക്കര്‍ സ്ഥലമാണു ഏറ്റെടുക്കുന്നത്.
ഇതില്‍ 2263 ഏക്കര്‍ ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമാണ്. ഉടമസ്ഥത സംബന്ധിച്ചു ബിലീവേഴ്‌സ് ചര്‍ച്ചുമായി കേസ് നടക്കുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവച്ചശേഷം ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കും.
ഓരോ ആധാരത്തിലും പറയുന്ന സ്ഥലം കൃത്യമായി അളന്നു തിട്ടപ്പെടുത്തി വേണം നഷ്ടപരിഹാരം നല്‍കാന്‍. ഇതിനായി 20 സര്‍വെയര്‍മാരുടെ സേവനം റവന്യൂവകുപ്പു വിട്ടുകൊടുക്കും.
ആവശ്യമെങ്കില്‍ സ്‌പെഷല്‍ തഹസില്‍ദാരെയും നിയമിക്കും. ഈ നിയമനങ്ങള്‍ക്കുശേഷമായിരിക്കും സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച ഫൈനല്‍ നോട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുക.
സ്ഥലം അളന്നു തിരിച്ചതിനുശേഷം സ്ഥലം, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ മതിപ്പുവില നിശ്ചയിക്കും. സ്ഥലത്തിന്റെ വില റവന്യൂവകുപ്പും മരങ്ങളുടേതു സോഷ്യല്‍ ഫോറസ്ട്രിയും കെട്ടിടങ്ങളുടേതു പൊതുമരാമത്ത് വകുപ്പുമാണു നിശ്ചയിക്കുക.
സ്ഥലം അളന്നതിനുശേഷം ഓരോ വ്യക്തിയെയും നേരില്‍ക്കണ്ടും അദാലത്തു നടത്തിയും ആശങ്കകള്‍ പരിഹരിച്ചുമാണു വില നിശ്ചയിക്കുക.
അടിസ്ഥാന വിലയുടെ മൂന്നിരട്ടിയോളം പൊന്നുംവിലയായി ഉടമകള്‍ക്കു ലഭിക്കുമെന്നാണു സൂചന. ഡിസംബറിനു മുന്‍പു സ്ഥലം ഏറ്റെടുത്ത് അടുത്ത വര്‍ഷം തുടക്കത്തില്‍ നിര്‍മാണം തുടങ്ങാനുമാണ് സർക്കാർ ആലോചന.