കോട്ടയം: സംസ്ഥാനത്തു കാലവർഷം പടിവാതിൽക്കൽ എത്തി നൽക്കുകയാണ്. കർഷകർ ഇനിയും മുന്നൊരുക്കങ്ങൾ ആരംഭിച്ചില്ലങ്കിൽ വൻ സാമ്പത്തിക നഷ്ടമായിരിക്കും നേരിടേണ്ടി വരുക. റബറിന്‍റെ റെയിൻ ഗാർഡിങ്ങ് മുതൽ വാഴയ്ക്കു താങ്ങും തടവുമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
സംസ്ഥാനത്തു കാലവർഷത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാകുന്ന മേഖലകളിൽ ഒന്നാണു വാഴ കൃഷി. മഴയോടൊപ്പം എത്തുന്ന ശക്തമായ കാറ്റാണു വില്ലനാകുന്നത്. റബർ വില ഇടിഞ്ഞതോടെ നിരവധി കർഷകരാണു വാഴക്കൃഷിയിലേക്കു തിരിഞ്ഞത്.
വിത്തും വളവും വിലയ്ക്കു വാങ്ങിയാണു കൃഷി. വാഴവിത്തിന് എല്ലാ ഇനങ്ങൾക്കും 20, 25 രൂപയാണു വില. 750 രൂപ മുതൽ 1000 രൂപയാണു തൊഴിലാളികൾക്കു കൂലി. കൃഷിച്ചെലവു കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്. ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും നിലച്ചുപോയതിനാൽ വിപണന സാധ്യതയും നഷ്ടമായി. കച്ചവടക്കാരൻ പറയുന്ന വിലയ്ക്കു കൊടുക്കാനേ സാധിക്കൂ.
എന്നാൽ, കാലവർഷത്തിൽ നഷ്ടക്കണക്കാണു കർഷകർക്കു പറയാനുള്ളത്. കാറ്റിൽ വാഴ ഒടിഞ്ഞു വീഴുന്നതാണു പ്രധാനകാരണം. മറ്റു കൃഷികളുടെ കാര്യവും വ്യത്യസ്ഥമല്ല. എന്നാൽ, കൃഷി നാശം നേരിടുന്ന കർഷകരോട് മുഖം തിരിക്കുന്ന നിലപാടാണു കർഷകർ സ്വീകരിക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ കൃഷി നാശം നേരിടുന്ന കർഷകരോട് അവഗണനയാണു കാണിക്കുന്നത്. 2022 ജനുവരി ഒന്നു മുതൽ ഈ വർഷം ഫെബ്രുവരി 28 വരെ കൃഷിനാശം നേരിട്ട കർഷകരാണു ധനസഹായത്തിനു ഇപ്പോഴും കാത്തിരിക്കുന്നത്.
കർഷകർക്കു കിട്ടാനുള്ള 62. 90 കോടി രൂപയുടെ സർക്കാർ സഹായമാണ് ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. സംസ്ഥാന വിഹിതത്തിൽ നിന്നും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണു കൃഷിവകുപ്പ് നഷ്ടപരിഹാരം അനുവദിച്ചുവരുന്നത്.
മറ്റൊരു കാലവർഷം ആരംഭിക്കാനിരിക്കെ കഴിഞ്ഞ വർഷങ്ങളിലെ നഷ്ടപരിഹാരത്തുക പോലും ലഭിക്കാത്തതു വായ്‌പയെടുത്തും പാട്ടത്തിനും കൃഷി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സർക്കാരിന്റെ പക്കൽ പണമില്ലെന്നതാണു നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനു തടസമെന്നാണു കർഷർക്കു ലഭിച്ച മറുപടി.