എരുമേലിയില്‍ ചായക്കു കൂടുതല്‍ വില ഇടാക്കിയത് ചോദ്യം ചെയ്ത തീര്‍ഥാടകരെ മര്‍ദിച്ച സംഭവം,തുടർച്ചയായി അയ്യപ്പ ഭക്തര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധം ശക്തം.പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

6 ചായയ്ക്കും ഒരു ബിസ്‌കറ്റിനുമായി 140 രൂപ വാങ്ങി.

New Update
kerala police vehicle1

എരുമേലി: ചായക്ക് അമിതവില ഈടാക്കിയ കച്ചവടക്കാരനോട് വിലവിവരപ്പട്ടിക ചോദിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തനെ മര്‍ദിച്ചതായി പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെരെ അയ്യപ്പ ഭക്ത സംഘടനകളും പ്രതിഷേധത്തിലാണ്. കഴിഞ്ഞ തീര്‍ഥാനകാലത്തും തീര്‍ഥാടകര്‍ക്കു മര്‍ദമേറ്റിരുന്നു.

അന്ന് പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇക്കുറി ചായക്കു കൂടുതല്‍ വില പറഞ്ഞത് ചോദിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.

തിരൂരങ്ങാടി ഉപ്പുംതറ സുമേഷാണ് എരുമേലി പോലീസില്‍ പരാതി നല്‍കിയത്.

ക്ഷേത്രത്തിന് സമീപത്തെ ചായക്കടയില്‍വെച്ചാണ് മര്‍ദനമേറ്റത്. സുമേഷിനെയും ഇദ്ദേഹത്തിന്റെ പിതാവിനെയും സഹോദരിയെയും മര്‍ദിച്ചെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ശബരിമലയിലേക്ക് കുട്ടികള്‍ക്കൊപ്പം യാത്ര തിരിച്ച സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

6 ചായയ്ക്കും ഒരു ബിസ്‌കറ്റിനുമായി 140 രൂപ വാങ്ങി. വിലവിവര പട്ടിക കാണിക്കാന്‍ സുമേഷ് പറഞ്ഞു. ഉടന്‍ തന്നെ കടക്കാര്‍ പറഞ്ഞയക്കാന്‍ നോക്കി. അതിനിടയില്‍ മര്‍ദ്ദിക്കുകയും ചെയ്തു.

വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ വന്ന് ഭീഷണിപ്പെടുത്തി. ഞങ്ങളുടെ നാട്ടില്‍ വന്ന് ഷോ കാണിക്കാതെ പോകാന്‍ പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിക്കാരന്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. എന്നാല്‍, ഉയര്‍ന്ന കെട്ടിട വാടക, ഇതിനു പുറമേ പല തവണ വിവിധ സംഘടനകളുടെ പിരിവ് എന്നിവ തങ്ങള്‍ നല്‍കേണ്ടി വരുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

 നിവര്‍ത്തികേടുകൊണ്ടാണ് പലരും വില കൂട്ടിവാങ്ങുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേ സമയം, വിലവിവര പട്ടിക ഉള്‍പ്പടെ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം ഇക്കൂട്ടര്‍ പാലിക്കാറുമില്ല.