ശരീരത്തിന്റെ ഏതു ഭാഗത്തും വലുപ്പം കൂട്ടാനോ കുറയ്ക്കാനോ ആകൃതി മാറ്റാനോ കഴിയും. ഡർമറ്റോളജി-കോസ്മറ്റിക് ചികിത്സയ്ക്കു ഇന്നു വൻ മാർക്കറ്റ്. ചെറുപട്ടണങ്ങളിൽ പോലും മുളച്ചു പൊങ്ങി തട്ടിക്കൂട്ട് കോസ്മറ്റിക് ആശുപത്രികൾ. നോക്കിയും കണ്ടും പോയില്ലെങ്കിൽ ജീവൻ പോകും

ആരോഗ്യ മേഖലയിൽ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്ക ഉയരുകയാണ്. സങ്കീർണമായ ആധുനിക ചികിത്സാ രംഗത്തു പിഴവുകൾ പരമാവധി തിരുത്തി മുന്നേറേണ്ടതുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആശുപത്രികൾ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. 

New Update
cosmetic hospital

കോട്ടയം: സൗന്ദര്യം വർധിപ്പിക്കാൻ ഇന്ന് ഏവരും സ്വീകരിക്കുന്ന വഴി പ്ലാസ്റ്റിക് സർജറി മുതലുള്ള ചികിത്സാ രീതികളാണ്. ഡർമറ്റോളജി-കോസ്മറ്റിക് ചികിത്സയ്ക്കു ഇന്നു വൻ മാർക്കറ്റാണുള്ളത്. 

Advertisment

മനുഷ്യശരീരത്തിൽ എവിടെയും കോസ്‌മെറ്റിക് സർജറി ചെയ്യാനാകും. ശരീരത്തിന്റെ ഏതു ഭാഗത്തും വലുപ്പം കൂട്ടാനോ കുറയ്ക്കാനോ ആകൃതി മാറ്റാനോ മെച്ചപ്പെടുത്താനോ കഴിയും. സ്വന്തം ഇഷ്ടാനുസരണം രൂപാന്തരപ്പെടുത്താം. 


ഹെയർ ട്രാൻസ്പ്ലാന്റ്, ചുളിവിനു ബോട്ടോക്‌സ്, കുഴിവിനു ഫില്ലേഴ്‌സ്. ചെവിക്കുട താഴ്ത്താൻ ഓട്ടോപ്ലാസ്റ്റി. 


കമ്മൽ ഇടുന്ന ദ്വാരത്തിനു വലുപ്പം കൂടിയാൽ അതു പഴയപടിയാക്കാൻ ഓറോപ്ലാസ്റ്റി ചെയ്യാം, കൺപോളകൾ തൂങ്ങിപ്പോയാലോ താഴത്തെ പോളയിൽ കൊഴുപ്പടിഞ്ഞാലോ അതു നീക്കം ചെയ്യാൻ ബ്ലിഫാരോപ്ലാസ്റ്റി ചെയ്യാം. 

മൂക്കിന്റെ ആകൃതി മാറ്റാൻ റൈനോപ്ലാസ്റ്റി, മുഖ സൗന്ദര്യം കൂട്ടാൻ ഫെയ്‌സ് ലിഫ്റ്റ്, നെക്ക് ലിഫ്റ്റ്. വലിയ താടി ചെറുതാക്കാം, ചെറിയ താടി ആകൃതിയാക്കാം. 

ഇങ്ങനെ എന്തിനും ഏതിനും വഴിയുണ്ട്. ശരീരത്തിലുള്ള കൊഴുപ്പ് നീക്കംചെയ്യാൻ ലിപ്പോസക്ഷൻ ചെയ്യാം, ബ്രെസ്റ്റ് വലുതാക്കാൻ ബ്രെസ്റ്റ് ഓഗ്മെന്റേഷൻ. കാൻസർ വന്ന് ബ്രെസ്റ്റ് നീക്കം ചെയ്താൽ പുതിയ ബ്രെസ്റ്റ് നിർമിക്കാം. 


ടമ്മി ടക്, ആം റിഡക്ഷൻ അല്ലെങ്കിൽ ബ്രോക്കോപ്ലാസ്റ്റി, തുടയുടെ വലുപ്പം കുറയ്ക്കാനുള്ള സർജറി. അങ്ങനെ പറഞ്ഞാൽ തീരാത്ത അനവധി സാധ്യതകൾ ഈ മേഖലയിൽ ഉണ്ട്. 


കോസ്മറ്റിക് ആശുപത്രികൾ ഇന്നു കൂണുപേലെ നാടിൻ്റെ ഓരോ മുക്കിലും മൂലയും മുളച്ചു പൊന്തിയിട്ടുണ്ട്.

എന്നാൽ, ആരോഗ്യ മേഖലയിൽ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്ക ഉയരുകയാണ്. സങ്കീർണമായ ആധുനിക ചികിത്സാ രംഗത്തു പിഴവുകൾ പരമാവധി തിരുത്തി മുന്നേറേണ്ടതുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആശുപത്രികൾ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. 


പക്ഷേ, ഓരോ ദിവസവും ആശാവഹമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള ശസ്ത്രകിയയ്ക്കിടെ ഉണ്ടായ പിഴവിനെ തുടർന്നു യുവതിയുടെ വിരൽ മുറിച്ചു മാറ്റേണ്ട അവസ്ഥയുണ്ടായി.  


യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി. ഫെബ്രുവരി 22 നാണു കഴക്കൂട്ടം കുളത്തൂർ തമ്പുരാൻമുക്കിലെ കോസ്മറ്റിക് ആശുപത്രിയിൽ കൊഴുപ്പു നീക്കാനുള്ള ശസ്ത്രക്രിയ നടന്നത്. പിറ്റേന്നു ക്ഷീണമുണ്ടെന്ന് അറിയിച്ചെങ്കിലും ഡോക്ടർമാർ കാര്യമായെടുത്തില്ല. 

24നു സ്ഥിതി വഷളായതിനെ തുടർന്നു ക്ലിനിക്കിലെത്തിച്ചു. രക്തസമ്മർദം കുറഞ്ഞെന്നറിയിച്ചു ക്ലിനിക്കിലെ ഡോക്ടർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടർന്നു ഹൃദയാഘാതം ഉണ്ടായെന്നും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 


ആന്തരികാവയവങ്ങളിലെ അണുബാധയെ തുടർന്ന് 21 ദിവസം യുവതി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. 


പിന്നാലെ വിരലുകളും മുറിച്ചു നീക്കി. ഐ.ടി ഫ്രഷണലായ യുവതിയുടെ ഭാവിയാണ് ഇതോടെ അസ്തമിച്ചത്.

നടന്നതു കേരളത്തിൽ അല്ലെങ്കിലും ഇന്നു കേരളം ശ്രദ്ധിച്ച വാർത്തികളിൽ ഒന്നാണു ദന്തഡോക്ടർ ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ നടത്തിയതായും ചികിത്സാപിഴവു കാരണം രണ്ടുപേർ മരിച്ചെന്ന പരാതി. 


ഉത്തർപ്രദേശിലെ കാൻപുരിലെ 'എംപയർ ക്ലിനിക്ക്' ഉടമ ഡോ. അനുഷ്‌ക തിവാരിക്കെതിരെയാണു പരാതി ഉയർന്നിരിക്കുന്നത്. 


എംപയർ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റിനു വിധേയരായ രണ്ടുപേർ മരിക്കാനിടയായതു യോഗ്യതകളില്ലാതെ ചികിത്സ നടത്തിയ ഡോ. അനുഷ്‌ക തിവാരിയുടെ പിഴവു കാരണമെന്നാണ് ആരോപണം. 

ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റ് വാഗ്ദാനം ചെയ്തിരുന്ന അനുഷ്‌ക, മതിയായ യോഗ്യതകളില്ലാത്തെ ജീവനക്കാരെയാണു ക്ലിനിക്കിൽ നിയോഗിച്ചിരുന്നത്. ഇന്നു കേരളത്തിലെ ചെറു പട്ടണങ്ങളിൽ പോലും ഹെയർ ട്രാൻസ്പ്ലാന്റ് സംവിധാനങ്ങൾ ലഭ്യമാണ്. 


ഇതാണു കേരളം ഈ വാർത്ത ശ്രദ്ധിക്കാൻ കാരണവും. ഇത്തരം ഡെർമറ്റോളിജി കോസ്മറ്റിക് ആശുപത്രികൾക്കെതിരെ പരാതികൾ ഉയരാറുണ്ട്. 


ചികിത്സാ പിഴവ് ഒന്നോ രണ്ടോ ദിവസം ചർച്ചായകുമെങ്കിലും കാര്യമായ നടപടികൾ ഉണ്ടാകാറില്ല. 

ഇതു മുതലെടുത്താണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. മതിയായാ യോഗ്യതയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് തയാറാകണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്.