കോട്ടയം: ഗീവർഗീസ് മാർ കുറിലോസ് മെത്രാപൊലീത്തയെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. പിന്നാലെ നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്ത മാർ ബർണബാസ് രാജിവെച്ചു.
ഗീവർഗീസ് മാർ കുറിലോസിന്റെ പുനർനിയമനവും മാർ ബർണബാസിന്റെ രാജിയും യാക്കോബായ സഭയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണെന്നും വിവരങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമാണ് ഗീവർഗീസ് മാർ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. അദ്ദേഹം ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കും.
2023ൽ ഗീവർഗീസ് മാർ കുറിലോസ് ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞിരുന്നു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകൾ തുറന്നുപറയുകയും ചെയ്തിരുന്നയാളാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്.
60 വയസു പൂർത്തിയായതിനെത്തുടർന്നു, ഭദ്രാസനാധിപനായിരുന്ന മാർ കൂറിലോസ് 2023 ൽ ഭരണച്ചുമതല ഒഴിഞ്ഞതാണ്.
സന്യാസ ജീവിതത്തിനായി ഭദ്രാസന ചുമതലയിൽ നിന്നു ഒഴിവാക്കണമെന്ന അഭ്യർഥന യാക്കോബായ സഭാ സിനഡ് അംഗീകരിച്ചതിനെത്തുടർന്നാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്.
ഭദ്രാസന ചുമതല പിന്നീട് ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ സ്ഥാനമേറ്റ ശേഷം ഭദ്രാസന ചുമതലയിലേക്കു തിരികെ വരണമെന്നു മാർ കൂറിലോസിനോട് അഭ്യർഥിച്ചിരുന്നു.
ഭദ്രാസന കൗൺസിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വൈദിക സംഘം, വിശ്വാസികൾ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു.
ഇതേത്തുടർന്ന് അദ്ദേഹം മുൻ തീരുമാനം മാറ്റാൻ തയാറാവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. അടുത്തമാസം ഒന്നിനു ചുമതലയേൽക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കു കീഴിലായിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തനം
അതേസമയം, നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്ത മാർ ബർണബാസ് രാജി ഏവരെയും ഞെട്ടിച്ചു. 15 വർഷത്തോളം ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വാങ്ങാതെ ജോലി ചെയ്തതിൽ സംതൃപ്തനാണെന്ന് അദ്ദേഹം രാജികത്തിൽ പറയുന്നു.