കോട്ടയം: കുതിച്ചുയരുന്ന ചെലവുകളും സ്തംഭനാവസ്ഥയിലായ ശമ്പളവും, ഇന്ത്യയിലെ ഇടത്തരക്കാര്‍ സാമ്പത്തിക മുരടിപ്പില്‍. കുതിച്ചുയരുന്ന ഭക്ഷണ വിലപോലും ഇടത്തരക്കാരെ ബാധിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ കാര്യമായ സഹായം ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍, പ്രതിസന്ധികള്‍ ഏറെ ഉണ്ടായിട്ടും ഇടത്തരക്കാര്‍ സാമ്പത്തിക ആഘാതം നിശബ്ദമായി ഉള്‍ക്കൊള്ളുന്നു എന്നു വിദഗ്ദ്ധര്‍ പറയുന്നു.
സമ്പന്നര്‍ വളര്‍ച്ച നേടുമ്പോൾ ഇടത്തരം വരുമാനക്കാര്‍ നിശബ്ദമായി ആഘാതം ഉള്‍ക്കൊള്ളുമെന്നു മാത്രമാണു പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം, ഇ.എം.ഐകള്‍, എന്നിവ ഇടത്തരക്കാരെ സമ്മര്‍ദത്തിലാക്കുന്നു. നിര്‍മ്മാണ ജോലികളിലെ മാന്ദ്യവും ചെറുകിട ബിസിനസുകളുടെ മോശം വളര്‍ച്ചയും മധ്യവര്‍ഗത്തിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങില്‍ 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വിഭാഗത്തിന് 4% വാര്‍ഷിക വളര്‍ച്ചാ നിരക്കാണുള്ളത്. 5 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ വരുമാനമുള്ള വിഭാഗം 0.4% വളര്‍ച്ച നിരക്ക് മാത്രമാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ ഏകദേശം 80% ഭക്ഷണവില ഉയര്‍ന്നു. ഇടത്തരക്കാരുടെ വാങ്ങാനുള്ള ശേഷി ഏതാണ്ട് പകുതിയായി കുറഞ്ഞു. ഇക്കാലയളവില്‍ വായ്പയെ ആശ്രയിച്ചുള്ള ചിലവും ഉയര്‍ന്നു.
ഒരുകാലത്ത് ബജറ്റിന് അനുയോജ്യമായ ശീലങ്ങള്‍ക്കും വിവേകപൂര്‍ണമായ സാമ്പത്തിക ആസൂത്രണത്തിനും പേരുകേട്ട ഇന്ത്യന്‍ മധ്യവര്‍ഗം ഇന്നു കടത്തില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. സമ്മര്‍ദം പലരെയും അവരുടെ വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്ന വായ്പകള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് മെട്രോ നഗരങ്ങളിലെ പല മധ്യവര്‍ഗ വ്യക്തികളും അവരുടെ വരുമാനത്തിനപ്പുറം ജീവിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
വായ്പ ലഭിക്കാനുള്ള എളുപ്പവും തല്‍ക്ഷണ സംതൃപ്തിക്കുള്ള ആഗ്രഹവും ഇടത്തരക്കാരില്‍ കടത്തിന്റെ ഒരു കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. കടം, തിരിച്ചടവ് എന്നിവ ഇടത്തരക്കാരുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം കവര്‍ന്നെടുക്കുന്ന അവസ്ഥയുണ്ട്.
ഫിന്‍ടെക് പ്ലാറ്റ്ഫോമായ സരള്‍ ക്രെഡിറ്റ് അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, ഏകദേശം 67 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളും വ്യക്തിഗത വായ്പകള്‍ നേടിയിട്ടുണ്ട്. ഏകദേശം 53 ശതമാനം ഇന്ത്യന്‍ യുവാക്കളും 30 വയസ് തികയുന്നതിനു മുമ്പ് വ്യക്തിഗത വായ്പകള്‍ എടുത്തിട്ടുണ്ട്. കൂടാതെ, 2014-24 ദശകത്തില്‍, മൊത്ത ബാങ്ക് ക്രെഡിറ്റില്‍ അതിന്റെ പങ്ക് 16.9 ശതമാനത്തില്‍ നിന്ന് 32.4 ശതമാനമായി വര്‍ധിച്ചു എന്നാണ് കണക്ക്.
വരുമാനവുമായി പൊരുത്തപ്പെടാതെ ജീവിതശൈലി മെച്ചപ്പെടുത്താനുള്ള യുവാക്കളുടെ ഉയര്‍ന്ന അഭിലാഷമാണ് വ്യക്തിഗത വായ്പകളിലെ അസാധാരണമായ വര്‍ധനവിന് കാരണം.