നാഷണല്‍ പ്രോഗ്രസിവ് പാര്‍ട്ടി രൂപീകരിച്ചു കൈപൊള്ളിയ ജോര്‍ജ് ജെ. മാത്യു വീണ്ടും 86 -ാം വയസില്‍ പുതിയ പാര്‍ട്ടിയുമായി രംഗത്ത്. പ്രവര്‍ത്തിച്ച പാര്‍ട്ടിക്കെല്ലാം 'പാര'വെച്ചിട്ടുള്ള ജോര്‍ജിന്റെ പാര്‍ട്ടി ഇക്കുറി ബിജെപി ചായ്‌വുമായി. ഒപ്പം വിവിധ പാര്‍ട്ടികളില്‍നിന്നുള്ള എടുക്കാ ചരക്കുകളും. ഉദ്ഘാടന ക്ഷണം തള്ളി കര്‍ദിനാള്‍ മാര്‍ ജേര്‍ജ് ആലഞ്ചേരി

എംഎല്‍എ സ്ഥാനം അവസാനിച്ച 2006 ല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ച ജോര്‍ജ് ജെ മാത്യു വീണ്ടും രണ്ടു പതിറ്റാണ്ടു കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതു രംഗത്ത് സജീവമാകുന്നത്. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
grorge j mathew mar george alencherry
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: നാഷണല്‍ പ്രോഗ്രസിവ് പാര്‍ട്ടി രൂപീകരിച്ചു കൈപൊള്ളിയ പ്ലാന്ററും വ്യവസായിയും കേരള കോണ്‍ഗ്രസിന്റെ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എയുമായ ജോര്‍ജ് ജെ .മാത്യുവിന്റെ നേതൃത്വത്തില്‍ വീണ്ടും പുതിയ ഒരു പാര്‍ട്ടി കൂടി രൂപീകരിക്കുന്നു. 

Advertisment

ബി.ജെ.പി ആഭിമുഖ്യമുള്ള ക്രൈസ്തവരെ സംഘടിപ്പിച്ചു എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകുകയാണ് ഇക്കുറി ജോര്‍ജ് ജെ. മാത്യുവിന്റെ ലക്ഷ്യം. 1939 ആഗസ്റ്റ് 3 നു ജനിച്ച ജോര്‍ജ് ജെ മാത്യു 86 -ാം വയസിലാണ് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. 


എംഎല്‍എ സ്ഥാനം അവസാനിച്ച 2006 ല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ച ജോര്‍ജ് ജെ മാത്യു വീണ്ടും രണ്ടു പതിറ്റാണ്ടു കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതു രംഗത്ത് സജീവമാകുന്നത്. 

ഇതേ ലക്ഷ്യവുമായി 2023 ഏപ്രിലില്‍ ഒരു നീക്കം നടന്നങ്കിലും അവസാന നിമിഷം ഭിന്നതയെ തുടര്‍ന്ന് ജോര്‍ജ്ജ് ജെ മാത്യുവും കൂട്ടരും പിന്തിരിയുകയുമായിരുന്നു. എങ്കിലും കാത്തലിക്ക് കോണ്‍ഗ്രസിന്‍റെ പഴയ കാല നേതാവ് വി.വി അഗസ്റ്റിന്‍ ചെയര്‍മാനും ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാനും മാത്യു സ്റ്റീഫന്‍ ജനറല്‍ സെക്രട്ടറിയുമായി നാഷണല്‍ പ്രോഗ്രസിവ് പാര്‍ട്ടി രൂപികരിച്ചതായി 2023 ഏപ്രില്‍ 22 ന് പ്രഖ്യാപനം ഉണ്ടായി.

പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ വന്നതോടെ ജോര്‍ജ് ജെ മാത്യു ഉള്‍പ്പെടെ ഉള്ളവര്‍ വേദിയില്‍ എത്തിയില്ല. അങ്ങനെ ഉത്ഘാടന വേദിയില്‍ തന്നെ ആ പാര്‍ട്ടി ഉദ്യമം ഏതാണ്ട് പൊളിയുകയും ചെയ്തു. പിന്നീട് ഒരു പ്രവര്‍ത്തനവും മുന്നോട്ടു പോയില്ല. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജോണി നെല്ലൂര്‍ ഇതില്‍ നിന്നു പിന്മാറി.


പ്രവര്‍ത്തിച്ച പാര്‍ട്ടികളില്‍ എല്ലാം പാരവെച്ചു എന്ന ആരോപണം നേരിടുന്ന ജോര്‍ജിന്റെ ഇപ്പോഴത്തെ നീക്കം ബി.ജെ.പി നേതൃത്വവുമായുള്ള ധാരണയോടെയാണെന്നാണ് വിവരം. കേരള കോണ്‍ഗ്രസില്‍ തുടങ്ങി നിരവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ എംഎല്‍എമാരായ പി എം മാത്യുവും എം.വി മാണിയും ജോര്‍ജ്ജ് ജെ മാത്യുവിനൊപ്പം ഉണ്ട്. 


മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും മുന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെയും പിന്തുണ തങ്ങള്‍ക്കുള്ളതായി ഇവര്‍ അവകാശപ്പെടുന്നുണ്ട്.

കാസാ പോലെയുള്ള സംഘടനകളുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന ഒരു കര്‍ഷക സംഘടനയുടെ സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും വേണ്ടി ഇന്ന് കോട്ടയം ഈരയില്‍ കടവ് ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും. അവിടെ വെച്ചാവും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം.


ജോര്‍ജ് ജെ. മാത്യു അധ്യക്ഷനായുള്ള യോഗം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുമെന്നും മാര്‍ മാത്യു അറക്കല്‍, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ സംസാരിക്കുമെന്നുമാണ് സംഘാടകര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ മാര്‍ ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നത് തുടക്കത്തിലേ തിരിച്ചടിയായി 


1964 ല്‍ കേരള കോണ്‍ഗ്രസ് ജന്മം എടുക്കുന്നതു മുതല്‍ കേരള കോണ്‍ഗ്രസിലായിരുന്ന ജോര്‍ജ്ജ് ജെ മാത്യു 77 മുതല്‍ 80 വരെ മൂവാറ്റുപുഴ എംപിയും 80 മുതല്‍ 83 വരെ പാര്‍ട്ടിയുടെ ചെയര്‍മാനുമായിരുന്നു. 83 ല്‍ കെ.എം മാണിയുമായി തെറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

1987ല്‍ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ചു. ഇതോടെ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാവുകയും യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് കല്ലംമ്പള്ളി പരാജയപ്പെടുകയും എല്‍.ഡി.എഫിന്റെ കെ.ജെ. തോമസ് വിജയിക്കുകയും ചെയ്തു. യു.ഡി.എഫിന്റെ പരാജയ കാരണം ജോര്‍ജ് ജെ. മാത്യുവിന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു.


വീണ്ടും കോണ്‍ഗ്രസില്‍ തിരികെ കയറിയ ജോര്‍ജ് 1991 മുതല്‍ 2006 വരെ കാഞ്ഞിരപ്പള്ളി എം.എല്‍.എയായി. പിന്നീട് 2006 ല്‍ കോണ്‍ഗ്രസ് വീണ്ടും സീറ്റ് നല്‍കാതെ വന്നതോടെ തന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നു മനസിലാക്കി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. 


ഇതിനിടെ വീണ്ടും പല ക്രൈസ്തവ പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ബി.ജെ.പിക്കൊപ്പം പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍, ഇക്കുറി ക്രൈസ്തവ സഭാ നേതാക്കളെ കൂട്ടുപിടിക്കാനായാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഉദ്ഘാടകനായി ക്ഷണിച്ചത്. എന്നാല്‍, ഭൂമി വിവാദങ്ങിളില്‍ നിന്നു പാഠം പഠിക്കാതെ കര്‍ദിനാള്‍ വീണ്ടും വിവാദങ്ങളില്‍ ചെന്നു ചാടുകയാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതോടെയാണ് അദ്ദേഹം പരിപാടിയില്‍ നിന്നും വിട്ടു നിലക്കാന്‍ തീരുമാനിച്ചത് .

സഭാതലത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യത കളഞ്ഞുകുളിക്കാനേ പുതിയ നീക്കം ഉപകരിക്കൂ എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.