കോട്ടയം: എനിക്കു പിതൃതുല്യനായിരുന്നു ഉമ്മന്‍ചാണ്ടി, അനുഗ്രഹം തേടിക്കൊണ്ടാണ് ഇവിടെ എത്തിയെതന്നും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ പിതാവും ഉമ്മൻ ചാണ്ടിയും ആറു പതിറ്റാണ്ട് ഒന്നിച്ചു പ്രവര്‍ത്തിച്ചവരാണ്. ഞാന്‍ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ നിലമ്പൂരിനെ സഹായിച്ചത് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ്.
ഇന്നു ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ രണ്ടു പേരുമില്ല. ഈ രണ്ടുപേരുടെയും അനുഗ്രഹം ഈ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ എനിക്ക് ഊര്‍ജമാണ്.
ഉമ്മന്‍ ചാണ്ടിയുടെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ എന്റെകൂടെയുണ്ട്. ഉമ്മന്‍ ചാണ്ടി കൂടെ ഉണ്ട് എന്ന ആത്മബലം എനിക്ക് ഇവിടെ വന്നപ്പോള്‍ ലഭിക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ എല്ലാ മുന്നൊരുക്കങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ പ്രചാരണത്തിലും ഞങ്ങള്‍ ഒരുപാട് മുന്നിലാണ്.
എതിര്‍ സ്ഥാനാര്‍ഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ ആവേശവും ചൂടും വരുന്നത്. പ്രതിരോധ നിരയില്‍ ആളുണ്ടെങ്കിലേ ഫോര്‍വേഡിന് ഗോള്‍ അടിക്കാന്‍ ആവേശം വരുവെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും നിലമ്പൂരിനോടുള്ള അവഗണനയും വോട്ടാകും. അന്‍വര്‍ വിഷയം പാര്‍ട്ടി മുന്നണി നേതൃത്വം പ്രതികരിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.
തുടര്‍ന്ന് ചങ്ങനാശേരി പുത്തൂര്‍പള്ളി ജുമാ മസ്ജിദില്‍ എത്തി നിസ്‌കരിച്ച ശേഷമാണു സ്ഥാനാര്‍ഥി തിരുവനന്തപുരത്തേക്ക് പോയത്.
ആര്യാടന്‍ ഷൗക്കത്ത് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക.