കോട്ടയം: കനത്ത മഴയിൽ കയറിയ വെള്ളം ഇറങ്ങിയതോടെ ചെളി നിറഞ്ഞു കോട്ടയത്തിൻ്റെ പടിഞാറൻ മേഖല. അടിഞ്ഞുകൂടിയ ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു ദുരിതാശ്വാസക്യാമ്പുകളിൽ നിന്നും ബന്ധുവീടുകളിൽ നിന്നും സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തി ജനം.
വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും വീട്ടു പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ ഒരുങ്ങുകയാണിവർ.
വെള്ളം കയറി ചെളി നിറഞ്ഞ കോടിമത ബോട്ട്‌ജെട്ടി ജലഗതാഗത വകുപ്പ് ജീവനക്കാർ മുന്നിട്ടിറങ്ങി വൃത്തിയാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കോടിമത ബോട്ട് ജെട്ടിയിലും പരിസര പ്രദേശത്തും വെള്ളം നിറഞ്ഞിരുന്നു.
വെള്ളം ഇറങ്ങിയതോടെ ഇവിടെ ചെളിയും മാലിന്യങ്ങളും നിറഞ്ഞത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തുടർന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ട് മാസ്റ്റർ സവാദിന്റെ നേതൃത്വത്തിൽ പ്രദേശം വൃത്തിയാക്കുകയായിരുന്നു. പ്രദേശമാകെ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുന്ന അവസ്ഥയിലായിരുന്നു.
അതേ സമയം, പടിഞ്ഞാറൻ മേഖലയിൽ നിന്നും പൂർണമായും വെള്ളം ഇറങ്ങിയിട്ടില്ല. ജില്ലയില്‍ നിലവിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നുണ്ട്. 244 കുടുംബങ്ങളിൽ നിന്നുള്ള 770 പേർ ക്യാമ്പിലുണ്ട്. 313 പുരുഷന്‍മാരും 327 സ്ത്രീ കളും 130 കുട്ടികളും ക്യാമ്പിലുണ്ട്.