/sathyam/media/media_files/2025/06/06/9O81hCWQ106Vrm8IlHIK.jpg)
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95)വിയോഗത്തിൽ വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി കെ.സി വേണുഗോപാൽ എം.പി.
പ്രസ്ഥാനത്തിനും എനിക്കും നഷ്ടപ്പെടുന്നത് ഒരു മുതിർന്ന നേതാവിനെ മാത്രമല്ല. ഗുരുവും പിതൃതുല്യനുമായ ഒരു മനുഷ്യനെക്കൂടിയാണ്.
അദ്ദേഹത്തിൻ്റെ വാത്സല്യവും സ്നേഹവും കാർക്കശ്യം നിറഞ്ഞ നേതൃപാടവവും നേരിൽക്കണ്ട് അനുഭവിച്ചവർക്ക് ഈ നിമിഷം നഷ്ടപ്പെടുന്നത് വിവരണാതീതമായ എന്തോ ഒന്നാണ്.
ജീവനും ജീവിതവും പ്രസ്ഥാനത്തിനുവേണ്ടി എന്നതിൽക്കവിഞ്ഞുള്ള ഒന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എല്ലാം പ്രസ്ഥാനത്തിന് സമർപ്പിക്കുമ്പോൾ, അദ്ദേഹം അത്രത്തോളം സന്തോഷവാനായിരുന്നുവെന്ന് ഉറപ്പുണ്ട്.
അടിമുടി കോൺഗ്രസ്. തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്തുവെയ്ക്കാൻ കഴിയുന്ന ഇതിലും മനോഹരമായ മേൽവിലാസം എനിക്കറിയില്ല ഇപ്പോഴും. ഇനി ഓർമകളാണ്. പക്ഷേ, അതിനൊരിക്കലും ഒരവസാനമുണ്ടാകില്ല.
ഇനി വരും തലമുറകൾക്ക് ആ ഓർമ്മകളിൽ നിറയുന്ന പാഠങ്ങൾ കൂടി പറഞ്ഞുകൊടുക്കും. അത്രത്തോളമുണ്ട് അവ. പ്രിയപ്പെട്ട നേതാവിന്, എന്നെ ചേർത്തുപിടിച്ച മനുഷ്യന്, ഹൃദയാഞ്ജലികൾ. സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും വേദനയോട് ചേർന്നുനിൽക്കുന്നു എന്നും കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയുടെ അന്ത്യം.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും നൽകുക. ഒന്നും ചോദിച്ചുവാങ്ങാതെ കിട്ടുന്നതിൽ അങ്ങേയറ്റം സംതൃപ്തനാവുക.
അർപ്പിക്കപ്പെടുന്ന കർത്തവ്യങ്ങൾ പരാതികളോ പരിഭവങ്ങളോ അലസതയോ ഒട്ടുമേശാതെ പൂർത്തിയാക്കുക. മുഖത്ത് മാത്രമല്ല, ഹൃദയം തുറന്നും ജീവിതാന്ത്യം വരെ ചിരിക്കാൻ കഴിഞ്ഞൊരാൾ. പ്രസ്ഥാനത്തിനും എനിക്കും നഷ്ടപ്പെടുന്നത് ഒരു മുതിർന്ന നേതാവിനെ മാത്രമല്ല. ഗുരുവും പിതൃതുല്യനുമായ ഒരു മനുഷ്യനെക്കൂടിയാണ്.
കൊല്ലത്തെ ഒരു അതിസമ്പന്ന കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി പ്രാദേശിക രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ അന്ന് 17 ഏക്കറിന്റെ ഭൂസ്വത്തായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയുടെ കൈകളിലുണ്ടായിരുന്നത്.
എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം വിശ്രമ ജീവിതത്തിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് 11 സെന്റ് ഭൂമി മാത്രം. ജീവനും ജീവിതവും പ്രസ്ഥാനത്തിനുവേണ്ടി എന്നതിൽക്കവിഞ്ഞുള്ള ഒന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എല്ലാം പ്രസ്ഥാനത്തിന് സമർപ്പിക്കുമ്പോൾ, അദ്ദേഹം അത്രത്തോളം സന്തോഷവാനായിരുന്നുവെന്ന് ഉറപ്പുണ്ട്.
ഞാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കുന്ന സമയത്ത് തെന്നല ബാലകൃഷ്ണപിള്ള എന്ന ഊർജ്ജസ്വലനായ സംഘാടകനും അടിമുടി പ്രസ്ഥാനവുമായ മനുഷ്യൻ കെപിസിസി പ്രസിഡന്റായിരുന്നു.
നിരന്തരമായ പൊലീസ് അതിക്രമങ്ങൾക്ക് വിധേയരായ അന്നത്തെ ഞങ്ങളിലെ യുവത്വത്തെ പ്രസരിപ്പോടെയും കൂടുതൽ ആവേശത്തോടെയും തെരുവുകളിൽ ആർജ്ജവത്തോടെ നിർത്തിയത് ആ നേതൃത്വം കൂടിയായിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ചേർത്തുപിടിക്കലുകൾ രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ല.
ആ വാത്സല്യവും സ്നേഹവും കാർക്കശ്യം നിറഞ്ഞ നേതൃപാടവവും നേരിൽക്കണ്ട് അനുഭവിച്ചവർക്ക് ഈ നിമിഷം നഷ്ടപ്പെടുന്നത് വിവരണാതീതമായ എന്തോ ഒന്നാണ്.
അടിമുടി കോൺഗ്രസ്. തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്തുവെയ്ക്കാൻ കഴിയുന്ന ഇതിലും മനോഹരമായ മേൽവിലാസം എനിക്കറിയില്ല ഇപ്പോഴും. ഇനി ഓർമകളാണ്. പക്ഷേ, അതിനൊരിക്കലും ഒരവസാനമുണ്ടാകില്ല.
ഇനി വരും തലമുറകൾക്ക് ആ ഓർമ്മകളിൽ നിറയുന്ന പാഠങ്ങൾ കൂടി പറഞ്ഞുകൊടുക്കും. അത്രത്തോളമുണ്ട് അവ. പ്രിയപ്പെട്ട നേതാവിന്, എന്നെ ചേർത്തുപിടിച്ച മനുഷ്യന്, ഹൃദയാഞ്ജലികൾ. സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും വേദനയോട് ചേർന്നുനിൽക്കുന്നു.