കോട്ടയം : പാറേച്ചാൽ ബൈപ്പാസിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ട്രാവൻകൂർ സിമന്റ്‌സിനു സമീപം പുലർച്ചെ അഞ്ചരയോടെയാണ് അപകടം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മടങ്ങിയ പായിപ്പാട് സ്വദേശികളായ കുടുംബമായിരുന്നു കാറിൽ യാത്ര ചെയ്തിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കിടെ ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാൽ, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
പല അപകടങ്ങളും സംഭവിക്കുന്നത് മുന്നറിയിപ്പുകൾ അവഗണിക്കുന്നതുകൊണ്ടാണ്. റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം.
രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം എന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.
എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും.
ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവൻ ഉറക്കമിളച്ചിട്ടു വീണ്ടും പകലും ഡ്രൈവിങ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവനു ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്.
ഡ്രൈവർ നിരന്തരമായ പ്രവർത്തിയും അംഗ ചലനവും തിരക്കേറിയ റോഡിൽ വാഹനം ഓടിക്കുമ്പോൾ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യതം കുറവാണ്.
എന്നാൽ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യും. അപകടം ഉണ്ടാകനുള്ള സാധ്യതയും ഏറെയാണ്.