കോട്ടയം: എല്ലാം മുന്‍കൂട്ടി പ്രവചിച്ചതുപോലെ, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ അധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടുന്നു.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്. ഇവയെ തൊടാന്‍ പോലുമാകില്ല.
കേരളത്തില്‍ വന്യമൃഗ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ നായാട്ടിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.
ആനയും കടുവയും രാഷ്ട്രത്തിന്റെ സ്വത്തായാണു നിയമം കണക്കാക്കുക. നാട്ടില്‍ ഇറങ്ങുന്ന കാട്ടുപന്നിയെ വേട്ടയാടാന്‍ നിയന്ത്രിത കാലത്തേക്കുള്ള അനുമതി മാത്രമാണുള്ളത്.
/sathyam/media/media_files/UsEKs4CIVT8GolDgEYZD.jpg)
വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്.
അതേസമയം, വന്യജീവി സംഘര്‍ഷം സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉപാധികളോടെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും കൈമാറി സംസ്ഥാനം ഉത്തരവിറക്കിയിരുന്നു.
അപകടകാരികളായ വന്യജീവികളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അധികാരം. ഇതാണു കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനായി തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും കൈമാറിയത്.
ഈ നിയമം ഉപയോഗിക്കാനാണ് കേന്ദ്രം സംസ്ഥാനത്തോട് നിര്‍ദേശിക്കുന്നത്. ഈ നിയമം കേരളം കൃത്യമായി വിനിയോഗിക്കുന്നില്ലെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തുന്നത്.