കോട്ടയം: ഉപയോഗിക്കുന്നത് അപകടങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും അത്യാധുനിക കമ്യൂണിക്കേഷന്‍ സങ്കേതങ്ങളും. എന്നിട്ടും കടലിലും കരയിലും ആശങ്കപരത്തി കപ്പലപകടം ആവര്‍ത്തിക്കപ്പെടുന്നു.
നൂറുകണക്കിനു കപ്പലുകള്‍ കണ്ടെയ്‌നറുകളുമായി ലോകത്തെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ചു സഞ്ചരിക്കുമ്പോള്‍ ഇടക്ക് അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ടവരുടെ വാദം.
രാജ്യത്തെ സമുദ്രമാര്‍ഗമുള്ള ചരക്കുനീക്കത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വലിയ മാറ്റം സൃഷ്ടിച്ചതിന്റെ അഭിമാനത്തിനിടെയാണു കപ്പലുമായി ബന്ധപ്പെട്ട അപകട വാര്‍ത്തകളും കേരളാ തീരത്തേക്കുമെത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എം.എസ്.സിയുടെ 'ഐറീന' വിഴിഞ്ഞത്ത് ബെര്‍ത്ത് ചെയ്തതും തിങ്കളാഴ്ചയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ, വിഴിഞ്ഞം തുറമുഖത്തെത്തിയതാവട്ടെ 49 കപ്പലുകളും. 1,14,432 ടി.ഇ.യു കണ്ടെയ്‌നറുകളുടെ കൈമാറ്റവും നടന്നു.
പ്രവര്‍ത്തനം തുടങ്ങി ഇതുവരെ 331 കപ്പലുകളെത്തിയെന്ന നേട്ടവും വിഴിഞ്ഞത്തിനുണ്ട്. എന്നാല്‍, തുടര്‍ച്ചയായി രണ്ട് അപകടങ്ങള്‍ ഉണ്ടായത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
എന്നാല്‍, ലോകത്ത് 350 മുതല്‍ 400 കപ്പല്‍ അപകടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 6% വര്‍ധനവാണു കപ്പല്‍ അപകടങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
കൂടുതല്‍ അപകടങ്ങളും നടക്കുന്നതു മത്സ്യബന്ധന ബോട്ടുകളില്‍ കപ്പല്‍ ഇടിച്ചാണ്. ചരക്കു കപ്പലുകളാണു കൂടുതലും അപകടങ്ങള്‍ ഉണ്ടാക്കുന്നത്. 2024 ലെ എല്ലാ സമുദ്ര അപകടങ്ങളുടെയും 50% വരും ഇത്. 2024ല്‍ നാലു ചരക്ക് കപ്പലുകളും നഷ്ടപ്പെട്ടു എന്നാണ് കണക്ക്.
കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കടലിനെ ആശ്രയിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന തീരദേശമേഖല ഏറെ ഭീതിയിലുള്ളത്. ഒരു കപ്പല്‍ മുങ്ങിത്താഴ്ന്ന് രണ്ടാഴ്ച കഴിയുമ്പോള്‍ മറ്റൊരു കപ്പലപകടവും കൂടി സംഭവിച്ചതോടെ കടലിലെ മത്സ്യബന്ധനത്തില്‍ വലിയ ആശങ്ക തൊഴിലാളികള്‍ക്കുണ്ട്.
കടലില്‍ ഒഴുകിപ്പരക്കുന്ന കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്.