ജമാഅത്ത് രാഷ്ട്രീയത്തിന്റെ അപകടം കോണ്‍ഗ്രസും മുസ്ലീം ലീഗും സൗകര്യപൂര്‍വം മറക്കുന്നു. മുസ്‌ലിം സംഘടനകള്‍ പോലും എതിര്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കു തണല്‍ ഒരുക്കുന്ന യുഡിഎഫ് നീക്കം അപകടകരം. ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടി രാഷ്ട്രീയം പയറ്റുന്ന യുഡിഎഫിന് ഇനി എങ്ങനെ സംഘപരിവാര്‍ ആശയങ്ങളെ ചെറുക്കാന്‍ കഴിയും

ജമാഅത്ത് രാഷ്ട്രീയത്തിന്റെ അപകടം കോണ്‍ഗ്രസും ലീഗും സൗകര്യപൂര്‍വം മറക്കുന്നു. ജമാഅത്തെ ഇസ്‌ലാമി എന്ന മുസ്‌ലിം സംഘടനയുടെ യഥാര്‍ഥ ആദര്‍ശമെന്താണെന്നു കേരളത്തിലെ സാമാന്യ മുസ്‌ലിംകള്‍ക്കു പോലും വലിയ പിടിയില്ല. 

New Update
welfare party congress
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ജനാധിപത്യത്തില്‍ വോട്ടു പ്രധാനമാണ്. എന്നാല്‍, വോട്ടിനുവേണ്ടി ആത്മാഭിമാനവും മതേതര മൂല്യങ്ങളും ബലി കഴിക്കുന്ന അവസ്ഥ ഒരു പാര്‍ട്ടിക്കും ഗുണം ചെയ്യില്ല. 

Advertisment

നിര്‍ഭാഗ്യവശാല്‍ മത വര്‍ഗീയതയെക്കുറിച്ചു പ്രസംഗിക്കുകയും മറുവശത്ത് മതരാഷ്ട്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ കൂട്ടു പിടിക്കുകയും ചെയ്യുകയാണു കേരളത്തിലെ കോണ്‍ഗ്രസും സി.പി.എമ്മും ചെയ്യുന്നത്. 


ഇടതുപക്ഷത്തിന്റെ പി.ഡി.പി ബാന്ധവത്തിന്റെ പേരില്‍ യു.ഡി.എഫിന്റെ വെല്‍ഫെയര്‍ സഖ്യത്തെ വെള്ളപൂശുന്നതുവഴി ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു ന്യായീകരിക്കുകയാണ്. ഒരു കാലത്ത് മതേതരത്വത്തിന്റെ മുഖമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പോലും ഇത്തരം സംഘടനകളെ ന്യായീകരിക്കുകയാണു ചെയ്യുന്നത്.  


ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടി രാഷ്ട്രീയം പയറ്റുന്ന യു.ഡി.എഫിന് എങ്ങനെയാണു സംഘപരിവാര്‍ ആശയങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുക എന്ന ചോദ്യമാണു പ്രസക്തമാകുന്നത്.

മുസ്‌ലിം ബ്രദര്‍ഹുഡിനെ രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുമ്പോഴാണ് അവരുടെ സാമന്തന്മാരായ ജമാഅത്തെ ഇസ്‌ലാമിയെ കേരളത്തിലെ കോണ്‍ഗ്രസ് താലമേന്തി സ്വീകരിക്കുന്നത്.


ജമാഅത്ത് രാഷ്ട്രീയത്തെ ഒരുകാലത്ത് ശക്തമായി എതിര്‍ത്തിരുന്ന ലീഗാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബാന്ധവത്തിലേര്‍പ്പെടുന്നതിനു മുന്‍കൈയെടുക്കുന്നത്. 


വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാഹോദര്യയാത്രയ്ക്കു സ്വീകരണം നല്‍കി പരസ്യമായി തന്നെ ജമാഅത്ത് ബന്ധം ലീഗ് പ്രകടിപ്പിച്ചിരുന്നു. മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ വര്‍ഗീയ ചാപ്പയടിക്കാന്‍ ആര്‍.എസ്.എസിന് ഏണിവെച്ചു കൊടുക്കുന്ന പണിയാണ് ഇപ്പോള്‍ ലീഗും കോണ്‍ഗ്രസും എടുത്തിരിക്കുന്നത്.

ജമാഅത്ത് രാഷ്ട്രീയത്തിന്റെ അപകടം കോണ്‍ഗ്രസും ലീഗും സൗകര്യപൂര്‍വം മറക്കുന്നു. ജമാഅത്തെ ഇസ്‌ലാമി എന്ന മുസ്‌ലിം സംഘടനയുടെ യഥാര്‍ഥ ആദര്‍ശമെന്താണെന്നു കേരളത്തിലെ സാമാന്യ മുസ്‌ലിംകള്‍ക്കു പോലും വലിയ പിടിയില്ല. 


മതേതര ബോധമുള്ള കേരളീയ സമൂഹം ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയെ എതിര്‍ക്കുന്നതിനു പിന്നില്‍ വ്യക്തമായ ചില കാരണങ്ങളുണ്ട്. ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും രാജ്യത്തിന്റെ ഭരണഘടനയെ നിരുപാധികം അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആശയ ഉള്ളടക്കങ്ങളുള്ള സംഘടനയാണു ജമാഅത്തെ ഇസ്‌ലാമി. 


മുസ്‌ലിം സമൂഹത്തിന്റെ ആഭ്യന്തരങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജമാഅത്തെ ഇസ്‌ലാമിയും അവരുടെ ആശയങ്ങളും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയതു സമീപകാലത്തു മാത്രമാണ്.

ഇന്നു കേരളീയ പൊതുസമൂഹം എന്തൊക്കെ കാരണങ്ങള്‍ ഉന്നയിച്ചാണോ ജമാത്തെ ഇസ്‌ലാമി എന്ന സംഘടനയെ എതിര്‍ക്കുന്നത്, അതേ കാരണങ്ങള്‍ ഉന്നയിക്കപ്പെട്ടു മുസ്‌ലിം സമൂഹത്തിനിടയില്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടോളമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സംഘടനയാണു ജമാത്തെ ഇസ്‌ലാമി. 


കേരളത്തിലെ പാരമ്പര്യ മുസ്‌ലിംങ്ങളായ സുന്നികള്‍, മുജാഹിദുകള്‍, തബ് ലീഗുകാര്‍ തുടങ്ങി മുഴുവന്‍ മുസ്‌ലിം സംഘടനകളും ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയെ എതിര്‍ക്കുന്നുണ്ട്. 


എന്നാല്‍, നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിക്കു തണല്‍ ഒരുക്കുകയാണു പ്രതിപക്ഷം ചെയ്തത്. ഇതു വ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണു കോണ്‍ഗ്രസില്‍ ഉള്ളവര്‍ പോലും കരുതുന്നത്.