കോട്ടയം: അങ്കമാലി - എരുമേലി ശബരി റെയില്‍പ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടു റെയില്‍വേ ബോര്‍ഡ് സംഘത്തിന്റെ കേരള സന്ദര്‍ശനം ഈ മാസം അവസാനമോ ജൂലൈ ആദ്യമോ നടക്കും.
പദ്ധതിപ്രദേശത്ത് നേരിട്ടെത്തി കാര്യങ്ങള്‍ അറിയുന്ന സംഘം, മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ പദ്ധതി ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
അങ്കമാലി - എരുമേലി ശബരി റെയില്‍പ്പാതയ്ക്കായി പിഴക് മുതല്‍ എരുമേലി വരെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം തുടങ്ങും.
ഈ മേഖലയില്‍ സ്ഥലം തിരിച്ചു സര്‍വേക്കല്ല് ഇട്ടിട്ടില്ല. ലൈനിന്റെ അലൈന്‍മെന്റോ ഭൂതല സര്‍വേയോ നടന്നിട്ടുമില്ല. ഇതെല്ലാം വലിയ കടമ്പകളാണ്. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പദ്ധതി ചെലവുമായി ബന്ധപ്പെട്ട തര്‍ക്കം വലിയ കടമ്പയാണ്.
നിര്‍മിക്കാന്‍ ഏറ്റെടുക്കേണ്ടിവരുക 303 ഹെക്ടര്‍ ഭൂമിയാണ്. പലയിടത്തും പരാമര്‍ശിക്കപ്പെടുന്ന 204 ഹെക്ടര്‍ ഭൂമിയെന്നതു സര്‍വേ നടന്ന ഭാഗംവരെയുള്ള കണക്കാണ്. തുടര്‍ന്നുള്ള പ്രദേശങ്ങളില്‍ 99 ഹെക്ടര്‍ കൂടി നിര്‍മാണത്തിന് ആവശ്യമാണ്.
111 കിലോമീറ്റര്‍ പാതയില്‍ അങ്കമാലി മുതല്‍ കാലടി വരെ ഏഴു കിലോമീറ്റര്‍ പാതയും കാലടി സ്‌റ്റേഷനും നിര്‍മിച്ചിട്ടുണ്ട്. കാലടി മുതല്‍ കോട്ടയം ജില്ലയിലെ രാമപുരം പിഴക് വരെ 70 കിലോമീറ്റര്‍ സ്ഥലത്താണു പദ്ധതിക്കായി സ്ഥലം അളന്നു കല്ലിട്ടത്.
പിഴക് മുതല്‍ എരുമേലി വരെ അലൈന്‍മെന്റ് നിശ്ചയിച്ചു സ്ഥലമെടുപ്പിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കണം. സ്‌റ്റേഷനുകള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവ നിര്‍മിക്കുന്ന കൃത്യമായ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടില്ല.
രാമപുരം മുതല്‍ എരുമേലി വരെയുള്ള ഭൂമിയുടെ കാര്യം കണക്കുകളില്‍ വന്നിട്ടില്ല. സ്ഥലമെടുപ്പ് വേഗത്തിലാക്കാനായി പൂട്ടിപ്പോയ എല്ലാ ഓഫീസുകളും വീണ്ടും തുറക്കാന്‍ കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.
വേണ്ടത്ര ജീവനക്കാരെ ഓഫീസുകളില്‍ ഉടന്‍ നിയോഗിക്കും. എന്നാല്‍, റവന്യൂ സര്‍വേ ഉദ്യോഗസ്ഥരുടെ കുറവ് വെല്ലുവിളിയാണ്.