കോട്ടയം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ സഹായിച്ചാല്‍ പിഴത്തുകയുടെ നാലില്‍ ഒന്ന് സഹായിച്ചയാള്‍ക്ക്. പരിഷ്‌ക്കരിച്ച പാരിതോഷികം ആളുകളെ ആകര്‍ഷിക്കുമോ ? പരമാവധി പിഴയായ 50,000 രൂപ ചുമത്തുന്ന കേസുകളില്‍ 12,500 രൂപ പാരിതോഷികം ലഭിക്കുന്ന തരത്തിലാണ് പുതിയ പരിഷ്‌ക്കാരം.
വിവരം കൈമാറുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ നയം മാറ്റിയത്. യുവജനങ്ങള്‍ സഹകരിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ വിമുഖത കാട്ടുന്നു എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് പിഴയീടാക്കുന്നത്. കുറ്റംചെയ്ത വ്യക്തിയോ സ്ഥാപനമോ പിഴ അടച്ചാലുടന്‍, വിവരം കൈമാറിയവരെ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കും.
മാലിന്യം വലിച്ചെറിയുന്നതും, പൊതുസ്ഥലത്തെ മലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8774 പരാതികള്‍ മാത്രമാണ് ഇതുവരെ വാട്ട്‌സാപ്പ് വഴി ലഭിച്ചത്. പലരും പരാതി നല്‍കാന്‍ തയറല്ലെന്നാണ് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വിവരം കൈമാറുന്ന പലരും പാരിതോഷികത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാറില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, പാരിതോഷികം നല്‍കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ അത്ര പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ജനം പറയുന്നത്.
പലപ്പോഴും ദൃശ്യങ്ങള്‍ ഉള്‍പ്പടെ നല്‍കിയാലും കുറഞ്ഞ തുകയേ കിട്ടുകയുള്ളൂ. 2500 രൂപ കിട്ടുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. ഇതിന് തെളിവാണ് പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് സംസ്ഥാനത്ത് പിഴയായി ഈടാക്കിയത് 38 ലക്ഷം രൂപയാണ്. ഇതില്‍ 54,700 രൂപമാത്രമാണ് വിവരം കൈമാറിയവര്‍ക്ക് പാരിതോഷികമായി നല്‍കിയത്.
ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് നമ്പരിലേക്ക് ചിത്രം സഹിതം വിവരം കൈമാറുന്നതിലും കുറവുണ്ടായി. ഇത് പരിഹരിക്കാനാണ് പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം നല്‍കാന്‍ തദ്ദേശ വകുപ്പ് ലക്ഷ്യമിടുന്നത്.
മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ മലിനജലം ഒഴുക്കുന്നത്, മാലിന്യമോ വിസര്‍ജ്യ വസ്തുക്കളോ ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നത്, നിരോധിത പ്ലാസ്റ്റിക് വില്പന എന്നിവ ജനങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാം.
വാട്‌സാപ്പ് നമ്പരായ 9446700800ല്‍ ചിത്രം സഹിതം വിവരം കൈമാറാം. നിക്ഷേപിക്കുന്ന വ്യക്തിയെയോ വാഹനത്തെയോ ചിത്രത്തില്‍ തിരിച്ചറിയാനാകണം. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. വിവരം കൈമാറുന്നവരുടെ പേര് പരസ്യപ്പെടുത്തില്ല.