ഓണക്കാലത്ത് വാഴപ്പഴങ്ങള്‍ക്കു വില കൂടും!ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ വാഴ കൃഷി കാറ്റിലും മഴയിലും നശിച്ചു. കോട്ടയം ജില്ലയില്‍ മാത്രം കര്‍ഷര്‍ക്ക് നഷ്ടം 5.03 കോടി രൂപ

 കുലച്ചു തുടങ്ങിയ വാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റില്‍ നശിച്ചത്. കാറ്റിലും മഴയിലും ജില്ലയില്‍ 24 ദിവസത്തിനുള്ളില്‍ 5.03 കോടി രൂപയുടെ കൃഷിയാണ് നശിച്ചത്.  

New Update
banana 111

കോട്ടയം: ഓണക്കാലത്ത് വാഴപ്പഴങ്ങള്‍ക്കു വില കൂടും. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ വാഴ കൃഷി കാറ്റിലും മഴയിലും നശിച്ചു.

Advertisment

ഓണം വിപണി ഏറ്റവും ഡിമാന്‍ഡ് ഉള്ള കാര്‍ഷിക വിളകളില്‍ ഒന്ന് നേന്ത്രപഴമാണ്. 


മികച്ച വിലയും ഓണക്കാലത്ത് കിട്ടും. എന്നാല്‍ മികച്ച ലാഭം പ്രതീക്ഷിച്ചിരുന്ന നേന്ത്രവാഴക്കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. 

കുലച്ചു തുടങ്ങിയ വാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റില്‍ നശിച്ചത്. കാറ്റിലും മഴയിലും ജില്ലയില്‍ 24 ദിവസത്തിനുള്ളില്‍ 5.03 കോടി രൂപയുടെ കൃഷിയാണ് നശിച്ചത്.  

2046 കര്‍ഷകരുടെ 3.69 കോടി രൂപയുടെ കുലച്ച വാഴകളും 1195 കര്‍ഷകരുടെ 1.33 കോടി രൂപയുടെ കുലയ്ക്കാത്ത വാഴകളും നശിച്ചു.

കാറ്റില്‍ ഒടിഞ്ഞും വെള്ളം കയറി അഴുകിയുമാണ് നാശമേറെയും. കഴിഞ്ഞ വര്‍ഷവും സാമാന രീതിയില്‍ വാഴ കര്‍ഷകര്‍ നഷ്ടം നേരിട്ടിരുന്നു. കനത്ത മഴയോടൊപ്പം എത്തുന്ന കാറ്റാണ് വില്ലനാകുന്നത്.


മണിക്കൂറില്‍ 50- 60 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ വാഴ ചെടികള്‍ക്കാകില്ല.


കാലവര്‍ഷം ആരംഭിച്ചതിനു ശേഷം മറ്റു കൃഷികളും ജില്ലയില്‍ നഷ്ടം നേരിട്ടു. 24 ദിവസത്തിനുള്ളില്‍ നശിച്ചത് 9.19 കോടി രൂപയുടെ കൃഷിയാണ്. ആകെ 5992 കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായെന്നാണ് ഇന്നലെ വരെയുള്ള കണക്ക്. 

മൊത്തം 346.69 ഹെക്ടറിലെ കാര്‍ഷിക വിളകള്‍ നശിച്ചു.  140.86 ഹെക്ടറിലെ നെല്‍ക്കൃഷിയാണ് നശിച്ചത്. 194 നെല്‍ക്കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 2.20 കോടി രൂപ.


കഴിഞ്ഞ മാസം അവസാനമുണ്ടായ വെള്ളപ്പൊക്കത്തില്‍ കൊയ്യാറായ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയാണ് നഷ്ടമേറെയും. 


കോട്ടയം നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന കര്‍ഷകരുണ്ട്.

മറ്റു വിളകള്‍ക്കുണ്ടായ നഷ്ടമിങ്ങനെ. തെങ്ങ് - 18 ലക്ഷം, റബര്‍ -93.50 ലക്ഷം, കുരുമുളക് -1.67 ലക്ഷം, ജാതി -39 ലക്ഷം, കപ്പ -13.25 ലക്ഷം,  പച്ചക്കറി -16.40 ലക്ഷം, പഴ വര്‍ഗങ്ങള്‍ -10.80 ലക്ഷം രൂപ.

ഇഞ്ചി, മഞ്ഞള്‍, വെറ്റില, പൈനാപ്പിള്‍, കൊക്കോ, അടക്കാ കര്‍ഷകര്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ കണക്കെടുപ്പ് പൂര്‍ണമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലെ നഷ്ടം പ്രാഥമികമായി മാത്രമാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്.