കോട്ടയം: ഉച്ചഭക്ഷണ വിഹിതം ഒരു രൂപ പോലും വര്‍ധിപ്പിക്കാതെയുള്ള മെനുവിലെ പരിഷ്‌കരണത്തിനുള്ള ശിപാര്‍ശയിൽ പ്രതിഷേധവുമായി അധ്യാപകര്‍. ഭൂരിഭാഗം സ്‌കൂളുകളിലും പ്രധാന അധ്യാപകര്‍ക്കാണ് ഉച്ചഭക്ഷണത്തിന്റെ ചുമതല. നിലവിലെ പരിഷ്‌കരണം അധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണെന്നാണ് ആക്ഷേപം.
എല്‍.പി. ക്ലാസുകളില്‍ 6.78 രൂപയും യു.പി. മുതല്‍ 10.17 രൂപയുമാണു നിലവില്‍ നല്‍കുന്ന വിഹിതം. വിഹിതം പരിഷ്‌കരിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ഇതിനിടെയാണു പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാകുന്ന മെനു പരിഷ്‌കരണം.
പുതിയ വിഭവങ്ങള്‍ പലതും ചെലവേറുന്നതാണ്. തേങ്ങയും എണ്ണയുമൊക്കെ കൂടുതലായി ഉപയോഗിക്കേണ്ടി വരും. നിലവില്‍ തേങ്ങായ്ക്കും എണ്ണയ്ക്കുമൊക്കെ തീ വിലയാണ്. വെജിറ്റബിള്‍ കുറുമ, തേങ്ങാ ചമ്മന്തി, മപ്പാസ് എന്നിവയൊക്കെ ചെലവേറുന്ന ഇനങ്ങളാണ്.
മാത്രമല്ല, മെനുവില്‍ പറയുന്ന പ്രകാരം വിഭവങ്ങളുണ്ടാക്കാനുള്ള ഇനങ്ങളും എല്ലാക്കാലത്തും ലഭ്യമല്ല. ചക്കക്കുരു, മുരിങ്ങയില, ചീര എന്നിവയ്ക്കൊക്കെ ക്ഷാമമുണ്ടാകും.
അരി മാത്രമാണു നിലവില്‍ വിഹിതമായി ലഭിക്കുന്നത്. പച്ചക്കറിയും ഇതര വസ്തുക്കളും മിക്ക സ്‌കൂളുകാരും തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെയുമൊക്കെ സഹകരണത്തോടെയാണു നടപ്പിലാക്കുന്നത്. എന്നിട്ടും, കൃത്യമായി നടപ്പിലാക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.
നിലവില്‍, ഉച്ചഭക്ഷണം നല്‍കി, ബില്‍ പാസാക്കി 45 ദിവസത്തിനകമാണു ചുമതലയുള്ള അധ്യാപകര്‍ക്കു പണം ലഭിക്കുക. ചിലപ്പോള്‍ രണ്ടും മൂന്നും മാസം കൂടിശികയാകാറുമുണ്ട്. ശമ്പളത്തില്‍ നിന്നുമുള്ള പണമാണ് അധ്യാപകര്‍ ചെലവാക്കുക.
പുതിയ മെനു അനുസരിച്ച് ചുരുക്കം ചില ഇനങ്ങള്‍ മാത്രമാണു സാധാരണ രീതിയിലുള്ളത്. അവശേഷിക്കുന്നവയെല്ലാം, ചെലവേറിയ ഇനങ്ങളും. വിഭവങ്ങള്‍ക്ക് അനുസരിച്ചുള്ള തുക കൂടി സര്‍ക്കാര്‍ നല്‍കണമെന്നും അല്ലാത്തപക്ഷം അധ്യാപകരെ കടക്കെണിയിലേക്കു തള്ളി വിടുന്ന നടപടിയാണിതെന്നും അധ്യാപക സംഘടനകള്‍ പറയുന്നു.