കോട്ടയം: മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. അഞ്ചാഴ്ചക്ക് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിപോർട്ടർ ടിവി ഇതോടെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
കഴിഞ്ഞയാഴ്ചയിലെ റേറ്റിങ്ങിൽ മെയിൽ 22 പ്ളസ് എബിസി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കൊണ്ട് തിരിച്ചു വരവിൻെറ സൂചന നൽകിയ ഏഷ്യാനെറ്റ് ന്യൂസ് ഈയാഴ്ച കേരളാ യൂണിവേഴ്സ് അടക്കം എല്ലാ റേറ്റിങ്ങ് വിഭാഗത്തിലും ഒന്നാമെതെത്തിക്കൊണ്ടാണ് നഷ്ടപ്രതാപം തിരിച്ചുപിടിച്ചിരിക്കുന്നത്.
റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ അഥവാ ബാർക് ഇന്ന് പുറത്തു വിട്ട റേറ്റിങ്ങിൽ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 91 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
മുൻ ആഴ്ചയിലേക്കാൾ ഒരു പോയിൻറ് വർദ്ധിപ്പിക്കാനും ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു. 92 പോയിൻറുമായി കഴിഞ്ഞയാഴ്ച ഒന്നാം സ്ഥാനത്തുണ്ടായ റിപോർട്ടർ ടിവി, ഈയാഴ്ച 86 പോയിൻറിലേക്ക് താഴ്ന്നു. മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 6 പോയിൻറാണ് റിപോർട്ടർ ടിവിക്ക് നഷ്ടപ്പെട്ടത്.
ഇതാണ് അഞ്ചാഴ്ചയായി കൈയ്യടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നതിന് വഴിവെച്ചത്. നിലമ്പൂർ ഉപതിരഞ്ഞടുപ്പിൻെറ സമഗ്ര കവറേജും അഹമ്മദാബാദ് വിമാന ദുരന്തത്തിൻെറ റിപോർട്ടിങ്ങുമാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ പോയിൻറ് നില വീണുപോകാതെ കാത്തത്.
കടുത്ത മത്സരത്തിനിടയിലും ഒരു പോയിൻറ് വർദ്ധിപ്പിക്കാൻ ഏഷ്യാനെറ്റ് ന്യൂസിനായത്. നിലമ്പൂരിൽ ഓഫിസും വിപുലമായ റിപോർട്ടിങ്ങ് സന്നാഹങ്ങളും ഒക്കെയായി കളംനിറഞ്ഞ് കളിച്ചിട്ടും പോയിൻറ് വർദ്ധിപ്പിക്കാൻ റിപോർട്ടറിന് സാധിച്ചില്ല.
വിശ്വാസ്യതയും ആധികാരികതയും ഉളള റിപോർട്ടർമാരുടെ അഭാവവും പ്രകടമായ ഇടത് പക്ഷപാതിത്വവുമാണ് റിപോർട്ടറിൻെറ ഉപതിരഞ്ഞെടുപ്പ് വാർത്തകളിൽ ദൃശ്യമായത്.
രാഷ്ട്രീയ മൂഹൂർത്തങ്ങളെ വിശകലനം ചെയ്യാൻ പ്രാപ്തിയുളള ഉണ്ണി ബാലകൃഷ്ണനെ പോലുളളവരുടെ അഭാവവും റിപോർട്ടറിൻെറ ഇലക്ഷൻ കവറേജിലെ പോരായ്മയായിരുന്നു. വിമാന ദുരന്തം കവർ ചെയ്യാനും വൻ സന്നാഹങ്ങൾ അണിനിരത്തിയെങ്കിലും പരിചയ സമ്പന്നതയുടെ മെച്ചം ഏഷ്യാനെറ്റ് ന്യൂസിന് മേൽക്കൈ നേടിക്കൊടുത്തു.
/filters:format(webp)/sathyam/media/media_files/2025/06/04/ogDYxf28mNpQ6AZIffUa.jpg)
വാർത്താവതരണത്തിലെ ചടുലതയും സ്ക്രീനിലെ ഊർജസ്വലതയും ആകർഷണീയമായ ഗ്രാഫിക്സും കൊണ്ടുമാത്രം കൊണ്ട് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്താനാവില്ല. അതിന് വാർത്താ ഉളളടക്കത്തിലെ വൈവിധ്യവും ആധികാരികതയും കൂടി വേണമെന്നാണ് ഇപ്പോൾ പുറത്തുവന്ന റേറ്റിങ്ങ് കണക്കുകൾ റിപോർട്ടറിന് പകർന്നുകൊടുക്കുന്ന പാഠം.
റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്ത് തന്നെയാണെങ്കിലും മുൻ ആഴ്ചയിലേക്കാൾ ഒരു പോയിൻറ് അധികം നേടാൻ കഴിഞ്ഞതാണ് ട്വൻറി ഫോർ ന്യൂസിൻെറ നേട്ടം. മുൻ ആഴ്ചയിൽ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 75 പോയിൻറ് ഉണ്ടായിരുന്ന ട്വൻ്റിഫോർ ന്യൂസിന് ഈയാഴ്ച 76 പോയിൻറാണ് ലഭിച്ചത്.
വിമാന ദുരന്തം സംബന്ധിച്ച വാർത്തകളാണ് ട്വൻറി ഫോറിനും നേട്ടമായത്. രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയുമായുളള പോയിൻറ് വ്യത്യാസം 10 പോയിൻറായി കുറക്കാൻ സാധിച്ചതും ട്വൻറി ഫോറിന് ആശ്വാസമായി.
മുൻ ആഴ്ചയിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസുമായി 17 പോയിൻറിൻെറ വ്യത്യാസമാണ് ട്വൻറിഫോറിന് ഉണ്ടായിരുന്നത്.
പതിവുപോലെ മനോരമ ന്യൂസാണ് റേറ്റിങ്ങിൽ നാലാം സ്ഥാനത്ത്. മുൻ ആഴ്ചയിൽ ലഭിച്ച 42 പോയിൻറ് തന്നെയാണ് മനോരമാ ന്യൂസിന് ലഭിച്ചത്.
കെട്ടിലും മട്ടിലും ഉളളടക്കത്തിലും മാറ്റം വരുത്തിയ ശേഷം ആദ്യമായി വന്ന റേറ്റിങ്ങിൽ പോയിൻറ് വർദ്ധിപ്പിക്കാൻ കഴിയാത്തത് മനോരമ ന്യൂസിന് നിരാശയായി.
38 പോയിൻറുമായി മാതൃഭൂമി ന്യൂസാണ് റേറ്റിങ്ങിൽ അഞ്ചാം സ്ഥാനത്തുളളത്. മുൻ ആഴ്ചയിലേക്കാൾ ഒരു പോയിൻറ് വർദ്ധിപ്പിക്കാനായി എന്നത് മാതൃഭൂമി ന്യൂസിന് ആശ്വാസകരമാണ്.
വിമാനാപകടം പോലുളള വൻ വാർത്താസംഭവങ്ങൾ ഉണ്ടായിട്ടും ന്യൂസ് മലയാളം 24x7 ചാനലിന് പോയ വാരത്തിലെ റേറ്റിങ്ങിൽ ഒരു പോയിൻറ് കുറഞ്ഞു. 28 പോയിൻറ് ഉണ്ടായിരുന്ന ന്യൂസ് മലയാളത്തിന് 27 പോയിൻറാണ് ലഭിച്ചത്.
എന്നാല്‍ താഴെയുളള ചാനലുകൾക്ക് മുന്നേറ്റം നടത്താനാവാത്തതിനാൽ ആറാം സ്ഥാനത്ത് തുടരാൻ ന്യൂസ് മലയാളത്തിന് കഴിഞ്ഞിട്ടുണ്ട്.
19 പോയിൻറുമായി ജനം ടിവിയും കൈരളി ന്യൂസും ഏഴാം സ്ഥാനം പങ്കിട്ടു.ജനം ടിവിക്ക് 3 പോയിൻറ് കുറഞ്ഞപ്പോൾ കൈരളി ന്യൂസ് 3 പോയിൻറ് വർദ്ധിപ്പിച്ചു.
ഇതാണ് രണ്ട് ചാനലുകളും ഒപ്പത്തിനൊപ്പം എത്താൻ കാരണം. 14 പോയിൻറുമായി ന്യൂസ് 18 കേരളം എട്ടാമതും 7 പോയിൻറുമായി മീഡിയാ വൺ ഒൻപതാം സ്ഥാനത്തുമാണ്.