ചന്ദനമരം നട്ടുവളര്‍ത്തുന്നവരെ വട്ടംചുറ്റിച്ച് വനംവകുപ്പ്. മരം വെട്ടുന്നതു വില്ലേജ് ഓഫീസില്‍ നിന്നും സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റു വാങ്ങിയ ശേഷം. മരം വെട്ടിയ ശേഷവും വില്ലേജ് ഓഫീസറെ വസ്തു കാണിച്ചു ചന്ദനമരം ഉണ്ടായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ്. ചന്ദനമരം കണ്ടതിനു നാട്ടുകാരായ രണ്ടുപേരുടെ സാക്ഷ്യപത്രവും നല്‍കാനും നിര്‍ദേശം

സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ വനംവകുപ്പ് മുഖേന വില്‍പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശം നല്‍കുന്ന കരട് ബില്ലിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതു കഴിഞ്ഞ വര്‍ഷമാണ്.

New Update
sandal trees
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ വനംവകുപ്പ് പ്രോത്സാഹനം നല്‍കാന്‍ തുടങ്ങിയിട്ടു നാളുകളായി. എന്നാല്‍, ചന്ദനം നട്ടുവളര്‍ത്തുന്നവരെ വട്ടം ചുറ്റിക്കുന്ന നിലപാടാണു വനംവകുപ്പു സ്വീകരിക്കുന്നത്.

Advertisment

വസ്തു ഉടമകള്‍ വില്ലേജ് ഓഫീസറെ വസ്തു കാണിച്ചു ചന്ദനമരം ഉണ്ടായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റും ഇതിനു പുറമേ ചന്ദനമരം കണ്ടതിനു നാട്ടുകരായ രണ്ടു പേരുടെ സാക്ഷ്യപത്രവും നല്‍കാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.


മരം വെട്ടുന്നതിനു മുമ്പു തന്നെ വില്ലേജ് ഓഫീസില്‍ നിന്നും ചന്ദനമരമാണെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു ശേഷം മാത്രമാണു വനംവകുപ്പ് മരം മുറിയ്ക്കുന്നത്. ഈ കടമ്പ പൂര്‍ത്തീകരിച്ചശേഷം വീണ്ടും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്തിനാണെന്നാണു വസ്തു ഉടമകളുടെ ചോദ്യം.


മൂന്നു വര്‍ഷം മുന്‍പു വെട്ടി നല്‍കിയ മരത്തിനുള്ള സര്‍ട്ടിഫിക്കേറ്റാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്. ഇക്കാലയളവില്‍ സ്ഥലം വിറ്റുപോയവര്‍ പോലും ഉണ്ട്. ഇവരും വനംവകുപ്പിന്റെ പുതിയ നിലപാടില്‍ വെട്ടിലായി. തങ്ങള്‍ എവിടെ പോയി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുമെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.

സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ വനംവകുപ്പ് മുഖേന വില്‍പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശം നല്‍കുന്ന കരട് ബില്ലിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതു കഴിഞ്ഞ വര്‍ഷമാണ്. സ്വകാര്യ ഭൂമിയില്‍ നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പന നടത്താന്‍ നിയമത്തില്‍ വ്യവസ്ഥയില്ല.


സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വളരുന്ന ചന്ദനമരങ്ങള്‍ വെട്ടി വില്‍ക്കാന്‍ വസ്തു ഉടമയ്ക്ക് അവകാശമില്ല. ചന്ദനം വെട്ടിക്കൊടുക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വസ്തു ഉടമ വനംവകുപ്പിനെ അറിയിക്കണം. വനംവകുപ്പാണു ചന്ദനം വെട്ടി മാറ്റുന്നത്.


ഇങ്ങനെ മുറിച്ചുമാറ്റുന്ന ചന്ദനമരം മറയൂരില്‍ എത്തിച്ച ഗ്രേഡ് അനുസരിച്ചു വില്‍ക്കുകയാണു പതിവ്. എന്നാല്‍, മരം വിറ്റ തുക വനം വകുപ്പു നല്‍കുന്നില്ലെന്നാണു മരം നല്‍കിയവര്‍ പറയുന്നത്.

2021 മുതല്‍ സ്വന്തം പുരയിടത്തിലെ ചന്ദനമരം വെട്ടിക്കൊടുത്തവര്‍ക്കാണു വനം വകുപ്പ് ഇതുവരെ ഓരോ ന്യായങ്ങള്‍ നിരത്തി പണം നല്‍കാന്‍ തടസം പറയുന്നത്. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ആളുകള്‍ക്കാണു ചന്ദനം നല്‍കിയതിന്റെ പണം ഇനിയും കിട്ടാനുള്ളത്.


ഇങ്ങനെ മുറിച്ചുമാറ്റുന്ന ചന്ദനമരം മറയൂരില്‍ എത്തിച്ച ഗ്രേഡ് അനുസരിച്ചു വില്‍ക്കുകയാണു പതിവ്. മറയൂരില്‍ നടത്തുന്ന ലേലത്തിലൂടെയാണു ചന്ദന മരങ്ങള്‍ വില്‍ക്കുന്നത്.


ലേലം നടത്തുന്നതിനുള്ള ചെലവ് കണക്കാക്കി ലേല തുകയില്‍ പത്ത് ശതമാനം പിടിച്ച് ബാക്കി തുക വസ്തു ഉടമയ്ക്കു നല്‍കണമെന്നതാണു നിയമം.

ചന്ദനമരം ലേലം പിടിക്കുന്നവര്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നല്ലൊരു തുക ലേലത്തില്‍ പങ്കെടുക്കുന്നതിനു മുമ്പു തന്നെ കെട്ടി വെയ്ക്കണം. മാത്രമല്ല ലേലം പിടിച്ചവര്‍ ഉടന്‍ തന്നെ മുഴുവന്‍ തുകയും കെട്ടിവെച്ചു തടികള്‍ മാറ്റണമെന്നാണു നിയമം.


ഇത്തരത്തില്‍ ലേല തുക മുഴവന്‍ വനംവകുപ്പിനു ലഭിച്ചിട്ടും നാളിതുവരെയായി പണം നല്‍കാന്‍ വനംവകുപ്പ് കൂട്ടാക്കുന്നില്ലെന്നു മരം വിറ്റ വസ്തു ഉടമകള്‍ പറയുന്നു.


ഇതിനിടെയാണു ചന്ദനകൃഷി പ്രോത്സാഹനവുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ട്രീ ബാങ്കിങ് പദ്ധതിയിലുടെയാണു ചന്ദനമര കൃഷി വനംവകുപ്പ് പ്രോത്സാഹിപ്പിക്കുന്നത്.

15 വര്‍ഷം നീളുന്ന പദ്ധതിയുടെ ഭാഗമാകുന്നവര്‍ വനംവകുപ്പുമായി ഉടമ്പടിയില്‍ ഏര്‍പ്പെടണം. ഇതിന്റെ ഭാഗമായി കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒന്നാം വര്‍ഷം 30,000 ചന്ദനമര തൈകള്‍ വനം വകുപ്പ് സൗജന്യമായി നല്‍കും. സ്വന്തമായി ഭൂമി ഉള്ളവര്‍ക്കോ 15 വര്‍ഷം പാട്ടത്തിനു ഭൂമി ഉള്ളവര്‍ക്കോ പദ്ധതിയുടെ ഭാഗമാകാം.