കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിലും സി.പി.എമ്മും ഇടതു സര്‍ക്കാരും പാഠം പഠിച്ചില്ല.. ഒരു ഉപതെരഞ്ഞെടുപ്പ് എന്നതിനുപരി അഭിമാന പോരാട്ടമായി കണ്ടു മുഖ്യമന്ത്രി ക്യാമ്പ് ചെയ്തു പ്രചാരണം നയിച്ചിട്ടും നിലമ്പൂരില്‍ വിജയിക്കാനാവാത്തത് ഭരണവിരുദ്ധ വികാമല്ലാതെ എന്തു എന്ന ചോദ്യമാണ് ഇടതു പ്രവര്‍ത്തകര്‍ പോലും അടക്കം പറയുന്നത്.
രാഷ്ട്രീയ വിഷയങ്ങളും വികസനങ്ങളും പറഞ്ഞ് ആരംഭിച്ച പ്രചാരണം, ഒടുവില്‍ വര്‍ഗീയതയിലേക്കു പോയി. സ്വയം കുഴിച്ച കുഴിയില്‍ സി.പി.എം വീണു. വോട്ടെടുപ്പിന്റെ തൊട്ടുതലേദിവസം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ എം.വി. ഗോവിന്ദന്‍ നടത്തിയ ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ച പരാമര്‍ശം വലിയ തിരിച്ചടിക്കു കാരണമായതായും വിലയിരുത്തല്‍ ഉണ്ട്.
ഗോവിന്ദന്‍ സെക്രട്ടറിയായ ശേഷം പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിനു വേണ്ട ഊര്‍ജം ഉണ്ടാക്കാനായില്ലെന്ന വിമര്‍ശനവും സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ട്.
നിയമസഭാതെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം തികച്ചില്ല. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പും ഉണ്ടാകും. ഈ രണ്ടു തെരഞ്ഞെടുപ്പുകളും ഇടതു മുന്നണിക്കും സി.പി.എമ്മിനും നിര്‍ണായകമാണ്. ഭരണ തുടര്‍ച്ചയെന്നത് ആലോചിക്കുകയേ വേണ്ട എന്നനാണു വിലയിരുത്തലുകള്‍ ഉള്ളത്.
യു.ഡി.എഫ് നൂറു സീറ്റുകള്‍ക്കു മുകളില്‍ പിടിക്കുന്നതു തടയിടാന്‍ പോലും നിലവിലെ സാഹചര്യമോ സംവിധാനമോ പര്യാപ്തമല്ല. ഇടതു നേതാക്കള്‍ എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ഭരണവിരുദ്ധ വികാരം ഉണ്ടെന്നു തെളിയിക്കുന്നതാണു മുഖ്യമന്ത്രി തന്നെ നടത്തിയ ക്യാമ്പയിന്‍ പരാജയപ്പെട്ടത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്ലീംവിഭാഗത്തിന്റെ വോട്ടുകളാണ് ഇടതുമുന്നണിയെ രക്ഷിച്ചത്. എന്നാല്‍, ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ലീഗും ഒരുമിച്ച് യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ അതു പ്രതീക്ഷിക്കുക ബുദ്ധിമുട്ടാകും. പുറമെ എം.വി. ഗോവിന്ദന്റെ ആര്‍.എസ്.എസ് പരാമര്‍ശം മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കും.
ബി.ഡി.ജെ.എസും ബി.ജെ.പിയും ചേര്‍ന്ന് ഇടതുമുന്നണിയുടെ ഭൂരിപക്ഷവിഭാഗ വോട്ടുകളിലും വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടെന്ന മുമ്പേ സിപിഎം വിലയിരുത്തിയിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം, കഴക്കൂട്ടം, പാലക്കാട്, പോലുള്ള മണ്ഡലങ്ങള്‍ ബി.ജെ.പി വിജയ സാധ്യത വെച്ചുപുലര്‍ത്തുന്നവയാണ്.
ക്രൈവസ്തവ വോട്ടുകള്‍ സമാഹരിച്ച് അട്ടിമറികള്‍ നടത്താനും ബി.ജെ.പി ലക്ഷ്യമിടുന്നു. സി.പി.എമ്മിലെ ഹൈന്ദവ വോട്ടുകള്‍ പിടിക്കാനും ബി.ജെ.പിക്കു പദ്ധതിയുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് പ്രതീക്ഷിച്ചത്ര അനായാസമാകില്ല.
സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി വിജയനെതിരെയും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പിണാറയി തന്നെ ജില്ലാ സമ്മേളങ്ങളില്‍ പങ്കെടുത്തു വിമര്‍ശനങ്ങള്‍ ഒതുക്കുകയായിരുന്നു. പക്ഷേ, തിരുത്തലുകള്‍ക്കു സര്‍ക്കാര്‍ തയാറായില്ലെന്നു മാത്രം.
അവശേഷിക്കുന്ന പത്തുമാസം സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം, പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കാനുള്ള നീക്കങ്ങള്‍ കൂടി ഉണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഇടതുപക്ഷത്തിനു തരിച്ചടിയാകും സമ്മാനിക്കുക.
നിലമ്പൂരിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നാണു പ്രവര്‍ത്തകരുടെയും ആവശ്യം.