കോട്ടയം: ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയയുടെ ഇടപെടലെന്ന ആരോപണവുമായി കുടുംബം.
മരിക്കുന്നതിനു തലേന്ന് വിഷ്ണുവിനെ ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണു ലഭിക്കുന്ന വിവരം. തിങ്കളാഴ്ചയാണ് കെട്ടിട നിര്‍മ്മാണ കരാറുകാരനായ രാമപുരം തെരുവേല്‍ വിഷ്ണു എസ്.നായര്‍ (36), രശ്മി വിഷ്ണു (35) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷ്ണുമായി പണമിടപാടുള്ളവര്‍ ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കും എന്ന ഭീഷണി ഉയര്‍ത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നുണ്ട്.
തൊഴില്‍ സ്ഥലത്ത് അപമാനിത ആകുമോ എന്ന ഭയമാണ് രശ്മിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും സൂചനയുണ്ട്. കെട്ടിപ്പിടിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഒരിക്കൽ ജോലിയുടെ ഭാഗമായി ഹോസ്റ്റലില്‍ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
കെട്ടിട നിര്‍മാണ കരാറുകാരനായ വിഷിണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ട ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു.
ചെറുകിട കരാര്‍ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്ക് പലിശ നല്‍കി മുന്നോട്ട് പോകുന്നതിനിടെയാണ് പണം നല്‍കിയ കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും മര്‍ദനവും ഉണ്ടായത്.
ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം മുപ്പതിനായിരം രൂപ വരെ പലിശയും പിഴപ്പലിശയായി മറ്റൊരു മുപ്പതിനായിരവും ആണ് ബ്ലേഡ് മാഫിയ സംഘം ഈടാക്കിയിരുന്നത് എന്ന് വിഷ്ണുവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവങ്ങളുടെ സത്യാവസ്ഥ ഉടന്‍ വെളിയില്‍കൊണ്ടുവരണമെന്നു കുടുംബാങ്ങള്‍ ആവശ്യപ്പെടുന്നു. ഇരുവരുടെയും സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും.