കോട്ടയം: ഇന്നു മുതല്‍ റെയില്‍വേ ടിക്കറ്റ് നിരക്കില്‍ വര്‍ധനവും ആധാര്‍ അടിസ്ഥാനമാക്കിയുള്ള തത്കാല്‍ ബുക്കിങുകളും പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.
എന്നാല്‍, ടിക്കറ്റ് വര്‍ധനവില്‍ നിന്നു താല്‍ക്കാലികമായി രക്ഷപെട്ട ഒരു കൂട്ടര്‍ ഉണ്ട്. 2025 ജൂലൈ 1 ന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക് ഘടന ബാധകമാകില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കിയത്.
നിരക്ക് വര്‍ധന കൊണ്ട് 1,500 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ഇത് സഹായിക്കും.
റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി രാജ്യവ്യാപകമായി 1309 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നത്. ഇതോടൊപ്പം കോച്ചുകള്‍ എല്‍.എച്ച്.ബിയിലേക്കു മാററ്റുക, തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ നടത്തിവരുന്നത്. ഇതിനെല്ലാം വന്‍ തുക ചെലവു വരും.
2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 715 കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായതത്. ഇതില്‍ 81 കോടി യാത്രക്കാര്‍ എസി, സ്ലീപ്പര്‍ ക്ലാസുകളിലും 634 കോടി യാത്രക്കാര്‍ റിസര്‍വ് ചെയ്യാത്ത വിഭാഗത്തിലുമാണ് യാത്ര ചെയ്തത്. ഈ കാലയളവില്‍ യാത്രക്കാരുടെ വരുമാനം 75,750 കോടിയായിരുന്നു.
അഞ്ച് വര്‍ഷത്തിനിടെ ട്രെയിന്‍ നിരക്കുകളിലെ ആദ്യ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായ പരിഷ്‌കരണം. വര്‍ധനവ് യാത്രക്കാരുടെ വരുമാനത്തില്‍ 1,500 കോടി മുതല്‍ 1,600 കോടി വരെ അധികമായി സംഭാവന ചെയ്യും.
സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതില്‍ റെയില്‍വേ ഇപ്പോഴും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷം അവസാനിച്ചത് മൊത്തം വരുമാനം ബജറ്റ് കണക്കുകളേക്കാള്‍ താഴെയാണ്.
യാത്രക്കാരുടെ വരുമാനം 75,457 കോടിയായി വര്‍ധിച്ചെങ്കിലും പ്രതീക്ഷിച്ചത് 80,000 കോടിയായിരുന്നു. ഈ സാഹചര്യത്തല്‍ക്കൂടിയാണ് നിരക്ക് വര്‍ധനവ് നടപ്പാക്കുന്നത്.