പാലാ ജനറൽ ആശുപത്രിയിൽ ജീവിത ശൈലി രോഗനിർണ്ണയ കേന്ദ്രം തുറന്നു. 43 ലക്ഷം രൂപയുടെ പദ്ധതി. ക്യാൻസർ ചികിത്സയ്ക്ക് സമഗ്ര പദ്ധതി - ജോസ് കെ മാണി എംപി

പ്രമേഹം, ഹൃദ് രോഗം, കാൻസർ  അടക്കമുള്ള ജീവിതശൈലി രോഗങ്ങളും ഭക്ഷണം ക്രമം നിശ്ചയിക്കൽ, മാനസികാരോഗ്യം എന്നിവയും ഇതുവഴി തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഈ കേന്ദ്രം വഴി സാധിക്കും.

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
pala govt hospital

പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയില്‍ ജീവിതശൈലി രോഗനിർണ്ണയത്തിനും ചികിത്സകൾക്കുമായി പുതിയ ചികിത്സാ വിഭാഗം ‘360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെൻ്റർ' തുറന്നു.

Advertisment

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗലക്ഷണങ്ങൾ ഗുരുതരമാകും മുൻപ് സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ് പ്രാരംഭ ദിശയിൽ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഒരുക്കിയിട്ടുള്ള സംവിധാനമാണിത്.


പ്രമേഹം, ഹൃദ് രോഗം, കാൻസർ  അടക്കമുള്ള ജീവിതശൈലി രോഗങ്ങളും ഭക്ഷണം ക്രമം നിശ്ചയിക്കൽ, മാനസികാരോഗ്യം എന്നിവയും ഇതുവഴി തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഈ കേന്ദ്രം വഴി സാധിക്കും.

നഗരസഭയ്ക്ക് ലഭിച്ച  ഹെല്‍ത്ത് ഗ്രാന്‍ഡ് 43 ലക്ഷം രൂപ വിനിയോഗിച്ചാണ് ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജീവിതശൈലി രോഗ പരിശോധനകളെ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാലാ ജനറൽ ആശുപത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ സാര്‍വത്രികമായി മാറുന്ന ഈ കാലഘട്ടത്തില്‍ രോഗം പ്രാരംഭദിശയില്‍ത്തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് കെയർ (എൻ.സി.ഡി) സെന്ററിന്റെ ലക്ഷ്യം.


ഇവിടെ ഡയബറ്റിക് ഫ്യൂട്ട്, റെറ്റിനോപ്പതി, നെഫ്രോപ്പതി എന്നിവയിൽ അടിസ്ഥാന രോഗനിർണ്ണയങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിനോടൊപ്പം ഡയറ്റ്, പുകവലി നിർത്തൽ എന്നിവയ്ക്കായി കൗൺസിലിംഗും മെഡിക്കൽ കൺസൾട്ടേഷനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.


ഇതിലേയ്ക്ക് ഡോക്ടർ, നഴ്സ് മറ്റു ജീവനക്കാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബയോ ടെസ്റ്റിയോ മീറ്റർ, ഹാൻസ് ഹെൽഡ് ഡോപ്പർ, ഫാറ്റ് ഇൻവെസ്സസ് മിഷീൻ, മെട്രിയാടിക് ക്യാമറ, മിനി സൈറോ മീറ്റർ എന്നീ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. 

നഗരസഭാ ചെയർമാൻ തോമസ് പീറ്ററിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ്.കെ.മാണി എം.പി ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ക്യാൻസർ ചികിത്സാ കേന്ദ്രത്തിന് സമഗ്ര വികസന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു.


12 കോടി രൂപയുടെ സ്കാനിംഗ് ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ചർച്ചകളും പരിശോധനകളും അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.


ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ്, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ.സതീഷ് ചൊള്ളാനി, സജേഷ് ശശി, ബിജു പാലൂപവൻ, പി.കെ.ഷാജകുമാർ, ജോസ് കുറ്റിയാനിമറ്റo, ജയ്സൺമാന്തോട്ടം, എൻ.രവികുമാർ, പീറ്റർ പന്തലാനി, ആർ.എം.ഒ ഡോ.എം.അരുൺ, ഡോ: രേഷ്മാ സുരേഷ്, ഡോ: അനിതാ പ്രാൻസിസ്, കൗൺസിലർമാരായ ജോസിൻ ബിനോ, ലീന സണ്ണി, സിജി പ്രസാദ്, സതി ശശികുമാർ എന്നിവർ പ്രസംഗിച്ചു.

Advertisment