കാലിത്തൊഴുത്തിനും ഇതിലും കൂടുതല്‍ അടച്ചുറപ്പുണ്ടാകും. കോട്ടയം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിലെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതികരിക്കാതെ ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പും

സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നടപടിയെടുത്തില്ലെങ്കില്‍ അത് സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയാണെന്നുമാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍. 

New Update
kottayam medical college

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലായിട്ടും കുട്ടികളുടെ സുരക്ഷയ്ക്കായി നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. 

Advertisment

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളെക്കാള്‍ മോശം അവസ്ഥയിലാണ്  മെന്‍സ് ഹോസ്റ്റല്‍ കെട്ടിടത്തിലെ ശൗചാലയങ്ങള്‍. 


സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നടപടിയെടുത്തില്ലെങ്കില്‍ അത് സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയാണെന്നുമാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍. 


വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ഇവരുടെ ജീവന് സര്‍ക്കാരിനും ആരോഗ്യവകുപ്പും വിലകല്‍പ്പിക്കുന്നില്ലേ എന്നാണ് ഉയര്‍ന്നു വരുന്നു ചോദ്യം. വിദ്യാര്‍ഥികള്‍ക്കു പുതിയ കെട്ടിടം ആവശ്യമാണ്. 

ആ കെട്ടിടം വരുന്നതുവരെ ഇവരെ പുറത്തുവിടാന്‍ അനുവദിക്കില്ല. അവരെ സര്‍ക്കാര്‍ ചെലവില്‍ തന്നെ താമസിപ്പിക്കണം. കാടുപിടിച്ചുകിടക്കുകയാണ് പല സ്ഥലങ്ങളും. 


പാമ്പുവരെ കയറുന്ന സ്ഥിതിയാണ്. ഹോസ്റ്റെലന്നു പറയാന്‍ സാധിക്കില്ല. അത്രയും മോശമായ സാഹചര്യമാണ്. കെട്ടിടത്തിന് 60 വര്‍ഷം പഴക്കമുണ്ട്. കഴിഞ്ഞ ദിവസം തകര്‍ന്നു വീണ കെട്ടിടത്തിന് 62 വര്‍ഷത്തെ പഴക്കവും. 


ഹോസ്റ്റല്‍ കെട്ടിടം അടിയന്തരമായി ഫിറ്റ്നസ് പരിശോധിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.  

കെട്ടിടം തകര്‍ച്ചയുടെ വക്കിലാണെന്ന് പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തി പോവുകയായിരുന്നെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. 


ഹോസ്റ്റല്‍ മാറ്റണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചില്ലെന്നും ആരോപണമുണ്ട്. 


250-ലധികം വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലുളളത്. ഈര്‍പ്പമിറങ്ങിയ ഭിത്തികളും പൊട്ടിപൊളിഞ്ഞ സീലിങ്ങുകളും ഉള്‍പ്പെടെ അപകടാവസ്ഥയിലാണ് ഹോസ്റ്റല്‍ കെട്ടിടമുളളത്. 

ബാത്ത്റൂമുകള്‍ക്ക് സമീപമുളള സ്വിച്ച് ബോര്‍ഡുകളില്‍ നിന്നു ഷോക്കേല്‍ക്കുന്ന സംഭവമുണ്ടായെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

Advertisment