കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സകൾക്കായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ഈയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുടർചികിത്സകൾ സൗജന്യമായി നൽകുമെന്ന് സർക്കാർ കുടുംബത്തെ അറിയിച്ചിരുന്നു.
ന്യൂറോ സംബന്ധമായ ചികിത്സകൾക്കായി മാതാവിനൊപ്പം ആശുപത്രിയിൽ കഴിയവേയാണ് അപകടത്തിൽ ബിന്ദു മരിച്ചത്. അതേസമയം, അപകടത്തെ തുടർന്ന് നിർത്തിവെച്ച ശസ്ത്രക്രിയകൾ പുതിയ ഓപ്പറേഷൻ തിയേറ്ററുകളിൽ ഇന്നു മുതൽ പുനരാരംഭിക്കും.
മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്യും.