കോട്ടയം: ജൂലൈ 9ന് നടക്കുന്ന പണിമുടക്കിന്റെ ട്രയലായി സ്വകാര്യ ബസുടമകളുടെ സൂചന സമരം, യാത്രക്കാരെ വലച്ചു.മധ്യകേകേരളത്തിലെ പ്രധാന യാത്രാ മാര്‍ഗങ്ങളില്‍ ഒന്നാണ് സ്വകാര്യ ബസുകള്‍. പല റൂട്ടുകളിലും യാത്രാക്ലേശം അനുഭവപ്പെട്ടു.
ഇതു സാധാരണക്കാരുടെയും വിദ്യാര്‍ഥികളുടെയും ജോലിക്കു പോകുന്നവരെയും സാരമായി ബാധിച്ചു. ബസുകള്‍ ഇല്ലാത്തതുകൊണ്ടു പലര്‍ക്കും ജോലിസ്ഥലത്തും വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലും എത്താന്‍ വൈകി.
മലയോര മേഖല പൂര്‍ണമായും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ബസുകള്‍ ഇല്ലാത്തത് ഏറ്റവും കൂടുതല്‍ ബാധിച്ചതും മലയോര മേഖലയെയാണ്. ബസുകള്‍ ഇല്ലാതിരുന്നതിനാല്‍ സ്‌കൂളുകളില്‍ ഹജാര്‍ നിലയും കുറവായിരുന്നു.
യാത്രക്കാരുടെ ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമായിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ബസുകളുടെ എണ്ണത്തിലെ കുറവാണു തിരിച്ചടിയായത്.
പല ബസുകളും യാത്രക്കാരെ കുത്തിനിറച്ചാണു സര്‍വീസ് നടത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറിച്ചിരുന്നതാണു തിരിച്ചടിയായത്.
അതേസമയം, ജോലിക്കു പോകേണ്ടവരും മക്കളെ സ്‌കൂളില്‍ ആക്കേണ്ടവരുമെല്ലാം സ്വന്തം വാഹനംമെടുത്ത് നിരത്തില്‍ ഇറങ്ങിയതോടെ നഗരത്തില്‍ വന്‍ ഗതാഗതകുരുക്കും അനുഭവപ്പെട്ടു.
എം.സി. റോഡില്‍ കോട്ടയം കോടിമത മുതല്‍ തിരുനക്കരെയുള്ള ഭാഗത്താണ് കൂടുതല്‍ തരിക്ക് അനുഭവപ്പെട്ടത്. നാഗമ്പടം ചൂട്ടുവേലി എന്നിവിടങ്ങളിലും വന്‍ ഗതാഗത കുരുക്ക് ഉണ്ടായി.
സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കിയത്.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങാനാണു സംഘടനയുടെ തീരുമാനം.