കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും ബിന്ദുവിന്റെ മകന്‍ നവനീതിന് ജോലി നല്‍കാനും മന്ത്രിസഭാ തീരുമാനം.
ആദ്യം കോട്ടയം മെഡിക്കല്‍ കോളജില്‍ തന്നെ താല്‍ക്കാലിക ജോലി നല്‍കുമെന്നും പിന്നീട് സ്ഥിരപ്പെടുത്തുന്നത് പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍, മകന് സ്ഥിരം ജോലി നല്‍കണമെന്നും അമ്മ മരിച്ച മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നത് മനപ്രയാസം ഉണ്ടാക്കുമെന്നും വീട് സന്ദര്‍ശിച്ച മന്ത്രി വി.എന്‍. വാസവനെയും വീണാ ജോര്‍ജിനെയുമെല്ലാം പിതാവ് വിശ്രുതന്‍ അറിയിച്ചിരുന്നു.
അമ്മ മരിച്ചിടത്ത് ജോലി ചെയ്യാനാകില്ലെന്നു നവനീതും പറഞ്ഞിരുന്നു. ഇതോടെയാണ് ബിന്ദുവിന്റെ മകന്‍ നവനീതിന് ഉചിതമായ ജോലി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശിപാര്‍ശ ചെയ്യാൻ തീരുമാനിച്ചത്.
ബിന്ദുവിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. മക്കളുടെ പഠനവുമെല്ലാം ബിന്ദുവായിരുന്നു നടത്തിയിരുന്നു.
നവനീതിനെ എന്‍ജിനിയറിങ് പഠിപ്പിച്ചതും മകള്‍ നവമിയെ ബി.എസ്.സി നഴ്‌സിങ് പഠിപ്പിച്ചതുമെല്ലാം ബിന്ദുവിന്റെ കഠിന പരിശ്രമങ്ങളാണ്.
നവനീതിന് സ്വകാര്യ കമ്പിനിയില്‍ ജോലി ലഭിച്ച് ആദ്യ ശമ്പളം അമ്മയുടെ കൈയ്യില്‍ ഏല്‍പ്പിക്കാന്‍ വന്ന നവനീതിനെ കാത്തിരുന്നത് അമ്മയുടെ വിയോഗ വാര്‍ത്തയാണ്.
കെട്ടിടം തകര്‍ന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് മന്ത്രിമാര്‍ ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.
കോട്ടയം മെഡിക്കല്‍ കോളജ് ഫണ്ടില്‍നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നല്‍കിയ സര്‍ക്കാര്‍ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.