കോട്ടയം: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി മലയാളി.
കോടികളാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നത്. തട്ടിപ്പിന് ഇരയായവരില്‍ വൈദികനും സാധാരണക്കാരും മുതില്‍ വന്‍ സാമ്പത്തിക നിലയില്‍ ഉള്ളവരും ഉണ്ട്.
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ആപ്പ് വഴി കോട്ടയം മണിമല സ്വദേശിക്കു 15 ലക്ഷം രൂപയാണു നഷ്ടമായത്.
സമാനമായ കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശികളായ പ്രതികള്‍ക്കെതിരെ മണിമല പോലീസ് കേസെടുത്തു.
പാലക്കാട് ആമയൂര്‍ കൊട്ടിലില്‍ ഹൗസ് മുഹമ്മദ് അബ്ദുല്‍ ഹക്കീം (36), ആമയൂര്‍ കൊട്ടിലില്‍ ഹൗസ് കെ മുഹമ്മദ് ജാഫര്‍ (33) എന്നിവര്‍ക്കെതിരെയാണു മണിമല പോലീസ് കേസെടുത്തത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെട്ട് വ്യാജ ഷെയര്‍ ട്രേഡിങ് വഴി മുടക്കുന്ന തുകയുടെ 700 ശതമാനം ലാഭം തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനംചെയ്തുള്ള വ്യാജ പരസ്യം സമൂഹമാധ്യമങ്ങളിലൂടെയാണു തട്ടിപ്പുകാര്‍ പ്രചരിപ്പിക്കുക. പ്രമുഖരുടെ വ്യാജവീഡിയോ എ.ഐ സഹായത്തോടെ നിര്‍മിച്ചാണു പ്രചാരണം.
ടെലഗ്രാം, വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലെ സ്‌പോണ്‍സേഡ് ലിങ്കുകള്‍ വഴിയാണ് ആളുകളെ സമീപിക്കുക. തുക നിക്ഷേപിച്ചാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാനുമാകില്ല.
മാസങ്ങളോളം നിക്ഷേപം നടത്തി അവസാനം പണം പിന്‍വലിക്കുമ്പോള്‍ മാത്രമാണ് പലപ്പോഴും തട്ടിപ്പ് പുറത്താകുന്നത്.
ആ സ്‌റ്റേജ് വരെയും ലാഭം കിട്ടിക്കൊണ്ടിരിക്കും. 50,000 രൂപ നിക്ഷേപിച്ചാല്‍ 50 % ലാഭം ലഭിക്കും. അപ്പോള്‍ തന്നെ ആപ്പില്‍ ലാഭവിഹിതം കാണിക്കും.
ഇതോടെ ആളുകൾ അമിത ലാഭം പ്രതീക്ഷിച്ച് കൂടുതല്‍ തുക നിക്ഷേപിക്കും. ഒടുവില്‍ പണം മടക്കി ചോദിക്കുമ്പോഴാണു നമുക്കും തട്ടിപ്പുകാര്‍ക്കും മാത്രം കാണാവുന്ന ആപ്പാണിതെന്ന തിരിച്ചറിവുണ്ടാകുന്നത്. ഒടുവലാണു പലരും പരാതിയുമായായെത്തുന്നതെന്നു സൈബര്‍ പോലീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം 3581 ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് പരാതികളാണ് സംസ്ഥാനന്ന് ലഭിച്ചത്.
ഈ വര്‍ഷം ആദ്യ മൂന്നു മാസം കൊണ്ടു തന്നെ 500 പേര്‍ തട്ടിപ്പിനിരയായി. ഇതില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 748 പേര്‍ക്കും ഈ വര്‍ഷത്തെ കേസുകളില്‍ നൂറോളം പേര്‍ക്കും കേരള പോലീസിന്റെ സൈബര്‍ ഡിവിഷന്‍ പണം തിരികെപ്പിടിച്ച് നല്‍കി.
എഐ സഹായത്തോടെ കൂടുതല്‍ സുരക്ഷാ പദ്ധതികളും നടപ്പാക്കാന്‍ തയാറെടുക്കുകയാണ് സൈബര്‍ പോലീസ്.
സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററും ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം.