കോട്ടയം: സംസ്ഥാനത്ത് നെല്ല് സംഭരിച്ചവകയില്‍ കര്‍ഷകര്‍ക്കു സ്‌പ്ലൈക്കോ നല്‍കാനുള്ളത് 663.23 കോടി രൂപ. നെല്ല് സംഭരണത്തിന് 100 കോടി രൂപ മാത്രം അനുവദിച്ച ധനവകുപ്പിന്റെ നടപടിയില്‍ കര്‍ഷകരുടെ പ്രതിഷേധം.
തുക വിതരണം അകാരണമായി സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. പണം കിട്ടാതെ കൃഷിയിറക്കിയ കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. മുന്‍പു പി.ആര്‍.എസ് എഴുതി രണ്ടാഴ്ചയ്ക്കു മുന്‍പു പണം കിട്ടിയിരുന്നെങ്കില്‍ ഇന്നു മാസങ്ങള്‍ കഴിഞ്ഞാലും പണം കിട്ടാത്ത അവസ്ഥയുണ്ട്. കര്‍ഷകര്‍ പ്രതിഷേധം നടത്തിയിട്ടും ഒരു ഫലവും ഉണ്ടായില്ല.
100 കോടി രൂപയാണ് ഇന്നു റിലീസ് ചെയ്തത്. ഈ വര്‍ഷം നേരത്തെ 185 കോടി രൂപയും അനുവദിച്ചിരുന്നു. ഫെബ്രുവരി വരെ സംഭരിച്ച സംഭരിച്ച നെല്ലിന്റെ സബ്സിഡിയാണ് അന്ന് അനുവദിച്ചത്.
ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 606 കോടി രുപയാണു വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 285 കോടി രൂപ ഇതിനകം അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്സിഡി വിതരണം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുകയാണ്.
കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തില്‍ 1100 കോടി രൂപയോളം കുടിശികയാണെന്നു സര്‍ക്കാര്‍ പറയുന്നു. 2017 മുതലുള്ള തുകകള്‍ ഇതില്‍ ഉള്‍പ്പടുന്നുണ്ടെന്നാണു സര്‍ക്കാര്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിനു കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ കര്‍ഷകര്‍ക്കു വില നല്‍കുന്നതാണു കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണെന്നല്ലാം സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എപ്പോഴൊക്കെ നെല്ലിന്റെ താങ്ങു വില വര്‍ധിപ്പിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സംസ്ഥാന സര്‍ക്കാര്‍ കുറച്ചിട്ടുമുണ്ട്.
എസ്.ബി.ഐ, കാനറാ ബാങ്കുകള്‍ മുഖേനയാണു കര്‍ഷകര്‍ക്കു പണം നല്‍കുന്നത്. അവശേഷിക്കുന്ന പണം എന്നു നല്‍കുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തയും സപ്ലൈക്കോയും ബാങ്ക് അധികൃതരും നല്‍കുന്നില്ല. മുന്‍ വര്‍ഷത്തെ ലോണ്‍ പോലും ഇതുവരെ സര്‍ക്കാര്‍ അടച്ചു തീര്‍ത്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പണം വിതരണം പൂര്‍ത്തിയാകാന്‍ വൈകുമെന്നുമാണു ബാങ്കുകളില്‍ നിന്നു കര്‍ഷകര്‍ക്ക് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
പുഞ്ച കഴിഞ്ഞു കര്‍ഷകരില്‍ ഒരു വിഭാഗം ഇപ്പോള്‍ വിരിപ്പു കൃഷിയുടെ തിരക്കിലാണ്. പുഞ്ചയ്ക്കായി കടമെടുത്ത പണം വീട്ടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും വട്ടിപ്പലിശയ്ക്കു വരെ പണം കടം വാങ്ങിയാണു വിരിപ്പു കൃഷി ആരംഭിച്ചിരിക്കുന്നത്.
പുഞ്ചയുടെ ലേലം നടപടികളും ഉടന്‍ ആരംഭിക്കും. ആലപ്പുഴയില്‍ ഇന്നാണു ലേലം. എന്നാല്‍, ഒരു കാര്യത്തിലേക്കും ആലോചിക്കാന്‍ പോലും കഴിയാത്ത വിധം കടക്കെണിയിലാണു കര്‍ഷകരില്‍ ഭൂരിഭാഗവും.
യഥാസമയം പണം ലഭിച്ചാല്‍ ലാഭകരമാണെങ്കിലും പണം ലഭിക്കാന്‍ വൈകും തോറും കടക്കെണിയിലേക്കു നയിക്കുന്നതാണു നെല്‍കൃഷിയെന്നു കര്‍ഷകര്‍ പറയുന്നു.