കോട്ടയം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം വിതരണ ശൃംഖലയിലേക്ക് കയറ്റുമ്പോള്‍ പ്രശ്നങ്ങളുണ്ടാകുന്നെന്ന വാദങ്ങള്‍ കെ.എസ്.ഇ.ബി കെട്ടിച്ചമയ്ക്കുന്നതാണെന്ന് ആരോപണം. കൂടുതല്‍ ആളുകള്‍ സോളാര്‍ സ്ഥാപിച്ചാല്‍ തങ്ങളുടെ വരുമാനം ഭാവിയില്‍ ഇല്ലാതാകുമെന്നും പുറത്തു നിന്നു വൈദ്യുതി വാങ്ങേണ്ട സാഹചര്യം അവസാനിക്കുകയും ചെയും. ഇതു തടയാനനാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി നടത്തുന്ന നീക്കങ്ങളെന്നാണ് ആരോപണം.
പകലത്തെ സൗരോര്‍ജ്ജ ഉത്പാദനം കൊണ്ട് കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടമുണ്ടാകുന്നെന്ന പ്രചാരണം കെ.എസ്.ഇബി കെട്ടിച്ചമച്ചതാണ്.
കേരളത്തിലെ വൈദ്യുതി വിതരണ ശൃംഖല നാഷണല്‍, സാര്‍ക്ക് ഗ്രിഡുകളുടെ ഭാഗം മാത്രമായതിനാല്‍ കേരളത്തിന്റെ ശരാശരി ഡിമാന്‍ഡായ 3500 മെഗാവാട്ട് മുഴുവന്‍ കയറ്റിയാലും പ്രശ്നമില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂട്ടിക്കാട്ടുന്നത്.
കാരണം, 250-300 ജിഗാവാട്ട് കൈകാര്യം ചെയ്യുന്ന വിതരണ ശൃംഖല (ഗ്രിഡ്) ആണിത്. അതു മാത്രമല്ല, ഗ്രിഡിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ (സിഇആര്‍സി) ആണ്. കൂടാതെ ഗ്രിഡ് ഇന്ത്യ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമുണ്ട്. സിഇആര്‍സി ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് കെഎസ്ഇബി ചെയ്യേണ്ടത്.
സിഇആര്‍സി നിര്‍മാണ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരളത്തിലെ വിതരണ ശൃംഖലാ നിര്‍മാണത്തിലെയും പരിപാലനത്തിലെയും പോരായ്മകളാലുണ്ടാകുന്ന പ്രശ്നങ്ങളെ വിതരണ ശൃംഖലാ സ്ഥിരത പ്രശ്നങ്ങളായി തെറ്റിദ്ധരിപ്പിക്കുകയാണ് കെഎസ്ഇബി.
രാവിലെ ആറു മുതല്‍ സാവധാനം ഉത്പാദനം കൂടി ഉച്ചകഴിഞ്ഞു പരമാവധി ഉത്പാദനത്തിലെത്തുന്നതാണ് സോളാര്‍ വൈദ്യുതി. ഇതില്‍ ഭൂരിഭാഗവും ലോ ടെന്‍ഷന്‍ ലൈനുകളിലുള്ള പുരപ്പുറ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നാണ്. 1000 മെഗാവാട്ടില്‍ താഴെ മാത്രമാണ് സൗരോര്‍ജ്ജ സ്ഥാപിത ശേഷി.
കേരളത്തിലെ വിതരണ ശൃംഖലയില്‍ 1500 മുതല്‍ 2500 വരെ മെഗാവാട്ട് വൈദ്യുതി കടത്തി വിടുന്ന വൈകിട്ട് ആറു മുതല്‍ ഏഴു വരെ പ്രശ്നങ്ങളൊന്നുമില്ലാത്തപ്പോള്‍ കേവലം 1000 മെഗാവാട്ട് പകല്‍ കടത്തി വിടുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നു പറയുന്നത് വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നാണ് ഉയരുന്ന വാദം.