കോട്ടയം: ക്യാപിറ്റല്‍ പണിഷ്മെന്റ് വിവാദം സി.പി.എമ്മില്‍ അവസാനിക്കുന്നില്ല... സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍. എം.പി. സുരേഷ് കുറുപ്പും.
കരുണാകരന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സി.വി. പത്മരാജനെതിരേ വി.എസ്. ഉന്നയിച്ച അഴിമതി അന്വേഷിക്കാന്‍ നയനാര്‍ ഗവ. ജസ്റ്റിസ് ശിവരാമന്‍നായര്‍ കമ്മിഷനെ നിയമിച്ചിരുന്നു. അതില്‍ വി.എസിനുവേണ്ടി വക്കാലത്തിടാന്‍ വി.എസ് തന്നോട് ആവശ്യപ്പെട്ടു.
തന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. വി.എസിനുവേണ്ടി ഞാന്‍ തുടര്‍ച്ചയായി കമ്മിഷനുമുന്നില്‍ ഹാജരായി.
അതോടെ ഞാന്‍ നാട്ടിലാകെ വി.എസ്. ഗ്രൂപ്പായി മുദ്രകുത്തപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തില്‍നടന്ന എല്ലാകാര്യങ്ങളിലും ഞാന്‍ വി.എസിനൊപ്പമാണെന്ന് എന്റെ അഭ്യുദയകാംക്ഷികള്‍ സ്ഥാപിച്ചു. ഞാന്‍ അതൊന്നും തിരുത്താനും പോയില്ലെന്നും സുരേഷ് കുറുപ്പ് മാതൃഭൂമി ദിനപത്രത്തില്‍ നല്‍കിയ ലേഖനത്തില്‍ പറയുന്നു.
കുട്ടിക്കാലം മുതല്‍ വി.എസ്. അച്യുതാനന്ദന്റെ കണ്‍മുന്നില്‍ വളര്‍ന്ന ഒരു രാഷ്ട്രീയനേതാവ് എഴുതിയ ഓര്‍മ്മക്കുറിപ്പാണിതെന്നു പറഞ്ഞുകൊണ്ടാണു ലേഖകനെ പരിചയപ്പെടുത്തുന്നത്.
വി.എസിന്റെ കൊച്ചുമക്കളുടെ പ്രായംമാത്രമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു എന്നും സുരേഷ് കുറുപ്പ് സ്ഥിരീകരിക്കുന്നുണ്ട്.
''വി.എസിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞു.
ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി.എസ്. വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി.
പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല'. എന്നും സുരേഷ് കുറുപ്പ് അനുസ്മരണ ലേഖനത്തില്‍ പറയുന്നു.
സി.പി.എം കോട്ടയം ജില്ലാ കമ്മറ്റിയില്‍ നിന്നു സുരേഷ് കുറുപ്പിനെ ഒഴിവാക്കിയിരുന്നു. അനാരോഗ്യം കാരണം ജില്ലാ കമ്മറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന കത്തു നല്‍കിയതിനെ തുടര്‍ന്നാണു സുരേഷ് കുറുപ്പിനെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്.
എന്നാല്‍, പാര്‍ട്ടിയില്‍ കുറച്ചു കാലങ്ങളായി കുറുപ്പു നേരിടുന്ന അവഗണയുടെ ഭാഗമായിരുന്നു ഒഴിവാക്കിത്തരമെന്നുള്ള കത്ത് എന്നാണു കുറുപ്പുമായി അടുത്തു നില്‍ക്കുന്നവര്‍ പറഞ്ഞത്.