കോട്ടയം: മദ്യം നല്‍കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുക്കുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നതു കോടികളുടെ വരുമാനം. കുറച്ചു മുന്നേ നടപ്പാക്കിയിരുന്നെങ്കില്‍ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നം ഇത്ര രൂക്ഷമാകില്ലായിരുന്നു എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓരോ ബോട്ടിനിലും 20 രൂപ ഡിപ്പോസിറ്റായിട്ട് അധികമായി ഈടാക്കും. ബോട്ടില്‍ ബെവ്കോ ഔട്ട്ലെറ്റില്‍ തിരിച്ചെത്തിച്ചാല്‍ 20 രൂപ തിരിച്ചുകൊടുക്കും. കുപ്പിയുടെ മേല്‍ ക്യൂ ആര്‍ കോഡ് വെയ്ക്കുമെന്നും എക്‌സൈസ് മന്ത്രി പറയുന്നു.
പ്രതിവര്‍ഷം 56 കോടി കുപ്പികളിലാണു ബെവ്കോയുടെ ചില്ലറ വില്‍പ്പന ശാലകള്‍ വഴി വില്‍ക്കുന്നതെന്നാണു കണക്ക്. ഇതില്‍ 65 ശതമാനം പ്ളാസ്റ്റിക് കുപ്പികളാണ്. 15 ശതമാനം ചില്ല് കുപ്പി, 20 ശതമാനം ബിയര്‍ കുപ്പികളും വില്‍ക്കുന്നുണ്ട്. എന്നാല്‍, ഇവയില്‍ നല്ലൊരു ശതമാനവും മദ്യപിച്ച ശേഷം റോഡിലേക്കോ, തോടുകളിലേക്കോ വലിച്ചെറിയുന്നതാണു പതിവ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിതകേരള മിഷന്‍ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പി ശേഖരണം നടത്തുന്നതിനാല്‍, സ്വന്തം നിലയ്ക്കുള്ള പ്ളാസ്റ്റിക് കുപ്പി നിര്‍മ്മാര്‍ജ്ജനം പരിഗണനയില്ലെന്നാണു ബീവറേജസ് കോര്‍പ്പറേഷന്റെ മുന്‍ നിലപാട്.
എന്നാല്‍, ഹരിതകേരള മിഷന്‍ സഹായത്തോടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഇവ ഉള്‍പ്പെടാറില്ലെന്നു മാത്രം. ഭൂരിഭാഗം മലയാളികളും വീട്ടിലിരുന്ന മദ്യപിക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ലെന്നതാണ് ഇതിനു കാരണം. പുറത്തുവെച്ചു മദ്യപിച്ച ശേഷം കുപ്പിയും അവിടെ തന്നെ ഉപേക്ഷിച്ചു മടങ്ങുന്നവരാണ് അധികവും.
അയല്‍ സംസ്ഥാനമായ തമിഴ്നാടും സമാന പദ്ധതി നടപ്പാക്കുന്നുണ്ട്. തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിദേശമദ്യ വില്‍പ്പനശാലയായ ടാസ്മാക്കുകള്‍ ആണ് ഒഴിഞ്ഞ കുപ്പികള്‍ തിരികെ സ്വീകരിക്കുന്നത്.
തിരിച്ചെടുക്കുന്ന കുപ്പി ഒന്നിനു പത്തു രൂപ വീതമാണു നല്‍കുക. പ്രതിദിനം 70 ലക്ഷം കുപ്പി മദ്യമാണു തമിഴ്നാട് സംസ്ഥാനത്തു വില്‍ക്കുന്നത്. ഇത്തരത്തില്‍ കുപ്പികള്‍ തിരിച്ചെടുക്കുന്നതിലൂടെ 250 കോടി രൂപയുടെ ലാഭമാണു സര്‍ക്കാര്‍ നേടുന്നത്.
മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്നിനൊപ്പം പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നല്‍കണമെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്.
ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ പണവും തിരികെ നല്‍കും. 20 രൂപയെന്നത് അധിക തുകയല്ല. നിക്ഷേപമായി കണക്കാക്കണമെന്നാണ് എം.ബി രാജേഷ് പറഞ്ഞത്.