കോട്ടയം: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം ഇപ്പോഴും ചോറും സാമ്പാറും തോരനുമൊക്കെ തന്നെ.. പുതുക്കിയ ഭക്ഷണ മെനു നടപ്പാക്കാനാവാതെ സ്‌കൂളുകള്‍.. അമിത സാമ്പത്തിക ബാധ്യതയാണു സ്‌കൂളുകളെ പിന്നോട്ടടിക്കുന്നത്.
കുട്ടികള്‍ക്കു മെനുപ്രകാരമുള്ള ഭക്ഷണം കൊടുക്കണമെന്നുണ്ട്. പക്ഷേ, ഇതിനായുള്ള ഫണ്ട് കണ്ടെത്തുകയെന്നതു ദുഷ്‌കരമാണെന്നു അധ്യാപകര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണു പുതുക്കിയ മെനുപ്രകാരമുള്ള ഭക്ഷണം നല്‍കിത്തുടങ്ങിത്. പക്ഷേ, സംസ്ഥാന വ്യാപകമായി പല സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനായിട്ടില്ല.
പുതുക്കിയ മെനു അനുസരിച്ചു ഭക്ഷണം തയ്യാറാക്കാന്‍ ചെലവു കൂടും. ഒരു മുട്ടയ്ക്ക് എട്ടു മുതല്‍ പത്തു രൂപ വരെ വിലയുണ്ട്. എല്‍.പി സ്‌കൂളിലെ ഒരു കുട്ടിക്ക് അനുവദിച്ചിട്ടുള്ള തുക 6.78രൂപയാണ്. ഈ തുകയും കൂട്ടിയെങ്കില്‍ മാത്രമേ മുന്നോട്ടു പോകാനാകൂ.
ഫണ്ട് കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായം തേടാനാണു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്നത്. എന്നാല്‍, അവര്‍ക്കും ഫണ്ട് എടുപിടിയെന്ന് അനുവദിക്കാനാവില്ല. ഇതിനായി നടന്നു സ്കൂളുകളില്‍ കുട്ടികളുടെ കാര്യം ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.
അരി മാത്രമാണു സര്‍ക്കാര്‍ നല്‍കുന്നത്. പച്ചക്കറി ഉള്‍പ്പടെയുളളവയ്ക്കു വില കൂടി. ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 450 രൂപ നല്‍കണം. കുറഞ്ഞവിലയ്ക്കു കിട്ടുന്ന വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന ആശങ്കയില്‍ അത് വാങ്ങാറില്ല. കുട്ടികളുടെ ആരോഗ്യമാണ് പ്രധാനം.
തേങ്ങക്ക് 90 രൂപ. പച്ചക്കറികള്‍ക്കും ക്യാരറ്റ് 52, പച്ചമുളക് 60, കിഴങ്ങ് 42, തക്കാളി 60, പടവലം 40, ചെറിയുള്ളി 80 എന്നിങ്ങനെ പോകുന്നു വില നലവാരം. അധിക തുക വരുന്നത് ശമ്പളത്തില്‍ നിന്ന് എടുത്തിട്ടാണ് നല്‍കുന്നത്.
ഇതോടെ വീട്ടുചെലവുകള്‍ക്കു പോലും പണം തികയില്ല. പദ്ധതി നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കടുംപിടുത്തം പിടിക്കുന്നുണ്ടെന്നും ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകര്‍ പറയുന്നു.