കാഞ്ഞിരപ്പള്ളി: പൊന്‍കുന്നം-തമ്പലക്കാട്-കപ്പാട് റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. റോഡിന്റെ ഒരു ഭാഗം മാത്രമാണു ടാര്‍ ചെയ്തിരക്കുന്നത്. രണ്ടു കാറുകളും ടാര്‍ ചെയ്ത ഭാഗത്തുകൂടി ഓടിച്ചെത്തിയതോടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടാലെ അധികൃതര്‍ അനങ്ങൂ എന്ന നിലപാടാണെന്നു നാട്ടുകാര്‍ പറയുന്നു.
തമ്പലക്കാട് നിവാസികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷത്തോളമായി. നവീകരണം പാതിവഴിയില്‍ നിലച്ച റോഡിലൂടെയുള്ള യാത്ര നാട്ടുകാര്‍ക്കിന്നു പേടിസ്വപ്നം കൂടിയാണ്. മുന്‍പും സമാന അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
മേഖലയിലെ മറ്റു പലറോഡുകളും പലതവണ നവീകരിച്ചെങ്കിലും ഈ റോഡുമാത്രം ഇപ്പോഴും തകര്‍ന്നു കിടക്കുകയാണ്. ഇനി ഈ റോഡിനായി മുട്ടാത്ത വാതിലുകളില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍നിന്ന് കപ്പാട് മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്തെ എട്ട് കിലോമീറ്റര്‍ ദൂരം നവീകരണ പ്രവര്‍ത്തനങ്ങളാണ് നീണ്ടുപോകുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം ആരംഭിച്ചെങ്കിലും അഞ്ചു മാസം മുന്‍പ് വീണ്ടും നിലച്ചു.
പൊന്‍കുന്നത്ത് തുടങ്ങുന്ന ഒരു കിലോമീറ്റര്‍ ഭാഗവും തമ്പലക്കാട് മേഖലയില്‍ ചെറിയഭാഗങ്ങളിലായി ഇടയ്ക്കിടയ്ക്കുമായി കുറച്ച് ഭാഗങ്ങളാണ് ടാര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ തമ്പലക്കാട് ഷാപ്പ്പടി-കപ്പാട് റോഡില്‍ ഒരു കിലോമീറ്ററോളം ദൂരം ഒരു വശംമാത്രമാണ് ടാര്‍ ചെയ്തിരിക്കുന്നത്. ഇവിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടതും.
വന്‍കുഴികളായിരുന്ന ഭാഗത്ത് മെറ്റല്‍ നിരത്തിയത് ടാറിങ് ചെയ്യാതായതോടെ ഇളകിത്തുടങ്ങി. വെള്ളമൊഴുക്കില്‍ വീണ്ടും റോഡില്‍ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. ഒരു വശംമാത്രം ടാര്‍ ചെയ്ത ഭാഗങ്ങളില്‍ അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ദേശീയപാത വഴി എത്തുന്ന വാഹനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവേശിക്കാതെ പൊന്‍കുന്നത്തുനിന്നു കപ്പാട് എത്തി ഈരാറ്റുപേട്ട ഭാഗത്തേക്കു പോകാന്‍ കഴിയുന്ന എളുപ്പവഴികൂടിയാണിത്. ഈ റോഡിലൂടെയുണ്ടായിരുന്ന രണ്ടു ബസ് സര്‍വീസുകളും 16 സ്‌കൂള്‍ ബസുകളും സര്‍വീസ് നിര്‍ത്തി. ഇതുമൂലം ജനങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ ആശ്രയിക്കേണ്ട അവസ്ഥയാണ്.