/sathyam/media/media_files/2025/08/21/abortion-2025-08-21-16-37-40.jpg)
കോട്ടയം: സംസ്ഥാനത്ത് ഗര്‍ഭഛിദ്ര നിരക്ക് ആശങ്കകരമാം വിധം വര്‍ധിക്കുന്നു. ബോധപൂര്‍വം നടക്കുന്ന ഗര്‍ഭഛിദ്രങ്ങളുടെ എണ്ണത്തിലും കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ ര്‍ഭഛിദ്രങ്ങളുടെ എണ്ണത്തില്‍ 76.43 ശതമാനമാണു വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
2014-15ല്‍ 17,025 സംസ്ഥാനത്ത് നടന്നതെങ്കില്‍ 2023-24 വര്‍ഷത്തില്‍ 30,037 ഗര്‍ഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്. അതായത് 76.43 ശതമാനത്തിന്റെ വര്‍ധന.
സ്വാഭാവികമായി ഗര്‍ഭഛിദ്രം സംഭവിക്കുന്നതും ബോധപൂര്‍വമായ ഗര്‍ഭഛിദ്രം നടത്തുന്നവരുടെ എണ്ണവും പഠനത്തിൽ ഡാറ്റയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24 ല്‍ സംസ്ഥാനത്ത് 20,179 ബോധപൂര്‍വമായ ഗര്‍ഭഛിദ്രവും 9,858 സ്വാഭാവിക ഗര്‍ഭഛിദ്രവും നടന്നിട്ടുണ്ട്.
2014-15 വര്‍ഷം പൊതു, സ്വകാര്യ ആശുപത്രികളില്‍ നടത്തിയിട്ടുള്ള ഗര്‍ഭഛിദ്രങ്ങളുടെ കണക്ക് ഏകദേശം തുല്യമാണെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. യഥാക്രമം 8,324 ഉം 8701 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, ഇവയില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലാണു നടക്കുന്നത്.
2024-25 വരെ കേരളത്തില്‍ ആകെ 1,97,782 ഗര്‍ഭഛിദ്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 67,004 കേസുകള്‍ മാത്രമാണു സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത്. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,30,778 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടായതായാണു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വര്‍ധനവില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഇതില്‍ പങ്കാളികളുടെ നിര്‍ബന്ധം, ചതി എന്നിവയെ തുടര്‍ന്നുള്ള കേസുകളും കൂടി വരുന്നുണ്ട്. ഇതോടൊപ്പം വിവാഹേതര ബന്ധങ്ങളില്‍ നിന്നുണ്ടാകുന്ന ഗര്‍ഭങ്ങള്‍ പിന്നീട് ഗര്‍ഭഛിദ്രത്തിലേക്കാണു ചെന്നെത്തുന്നത്.
ഇതില്‍ അനാവശ്യ ഗര്‍ഭധാരണത്തെ തുടര്‍ന്നു 17.7 ശതമാനം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നുണ്ടെന്നു 2022ല്‍ പുറത്തു വന്ന ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.