/sathyam/media/media_files/2025/08/21/vazhoor-soman-2025-08-21-19-47-25.jpg)
കോട്ടയം: സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷങ്ങളില്‍ പാര്‍ട്ടിയോ മുന്നണിയോ നോക്കാതെ ജനങ്ങള്‍ക്ക് ഒപ്പം നിന്നയാളാണ് അന്തരിച്ച പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്‍.
പൊതുവെ മിതഭാഷിയായ വാഴൂര്‍ സോമന്‍ വന്യജീവി സംഘര്‍ഷങ്ങളില്‍ തുറന്നടിച്ചു നിയമസഭയില്‍ ഭരണപക്ഷത്തെ പോലും ഞെട്ടിച്ചിട്ടുണ്ട്.
പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും ഒരിക്കലും പ്രതിസന്ധിയിലാക്കിയിട്ടില്ലാത്ത സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സഭയില്‍ പ്രകോപിതനായപ്പോള്‍ പ്രതിപക്ഷ നിര പോലും ആവേശത്തിലായി. ഭരണപക്ഷമാകെ അമ്പരപ്പിലായി.
എയര്‍സ്ട്രിപ് നിര്‍മാണം തുടങ്ങിയപ്പോള്‍ തടസവാദവുമായി വനം വകുപ്പെത്തിയെന്നു വാഴൂര്‍ സോമന്‍ ആരോപിച്ചു. കെ.എല്‍.ഡി ബോര്‍ഡിന്റെ ഭൂമിയിലെ പദ്ധതികള്‍ നടന്നപ്പോള്‍ അവിടെ ജണ്ട ഇട്ടു.
മരാമത്ത് വകുപ്പ് റോഡ് നിര്‍മാണം തുടങ്ങിയപ്പോള്‍ അതിന്റെ നടുക്ക്. പാഞ്ചാലിമേട് ടൂറിസം പദ്ധതി 90 ശതമാനം പൂര്‍ത്തിയായപ്പോള്‍ തടഞ്ഞു. പൊലീസ് സ്‌റ്റേഷന്റെയും കെ.ടി.ഡി.സി നിര്‍മാണവും തടസപ്പെടുത്തി- വാഴൂര്‍ സോമന്‍ വനംവകുപ്പിനെതിരെ തിരിയാന്‍ കാരണമേറെ ഉണ്ടായിരുന്നു.
എവിടെ റവന്യൂ ഭൂമി തരിശ് കിടപ്പുണ്ടോ അവിടെയൊക്കെ കയറി വനം വകുപ്പ് ജണ്ട ഇടും. വനം പീരുമേട്ടിലും ഇടുക്കിയിലുമൊക്കെയാണ്. റേഞ്ച് ഓഫിസാകട്ടെ എരുമേലിയിലും ഡി.എഫ്.ഒ ഓഫിസാകട്ടെ കോട്ടയത്തും.
തല തിരിഞ്ഞ ഏര്‍പ്പാടെന്നല്ലാതെ എന്തുപറയാന്‍. കാട്ടുപോത്ത് കൃഷിക്കാരനെ കുത്തിയപ്പോള്‍ പ്രശ്‌ന പരിഹാരത്തിനെത്തിയതും അദ്ദേഹത്തിനു പുലിവാലായി. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കെ മന്ത്രി അഭ്യര്‍ഥിച്ചപ്പോള്‍ ചികിത്സാ സഹായം നല്‍കാമെന്ന ഉറപ്പില്‍ ഒത്തുതീര്‍ത്തു.
ഏഴു ലക്ഷം രൂപ ആശുപത്രി ബില്‍. ഒരു ലക്ഷം രൂപ കൊടുത്തു. ബാക്കിയില്ല. ജനപ്രതിനിധിയായ താന്‍ ആയിരക്കണക്കിന് പേരുടെ മുന്നില്‍ വെച്ച് നല്‍കിയ വാക്കിനു വല്ല വിലയുമുണ്ടോയെന്നും അദ്ദേഹം സഭയില്‍ ചോദിക്കുകയും ചെയ്തിരുന്നു.
ഇരിക്കാന്‍ ഇടം കൊടുത്തിട്ടുണ്ടെങ്കില്‍ അവിടെ കേറി കടിക്കുന്ന തരത്തില്‍ പെരുമാറുന്നവരാണ് വനം വകുപ്പെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്തമായ പ്രസംഗം ഇൻഫാം വേദിയിലായിരുന്നു.
നൂറു നൂറ് അനുഭവങ്ങളാണ് മുന്നിലുള്ളത്. പീരുമേട് പി.ഡി.എസ്. സ്ഥാപനത്തിന് അടുത്ത് കുറച്ചു റവന്യൂ ഭൂമി ഉണ്ട്. അവിടെ എക്സപിരിമെന്റല്‍ പ്ലോട്ടായിട്ട് പൈന്‍ മരം വെച്ചു പിടിപ്പിക്കാനയി കൊടുത്തു.
എന്നാല്‍, ഇപ്പോള്‍ ഭൂമി തിരിച്ചു ചോദിച്ചപ്പോള്‍ വനം വകുപ്പ് പറയുന്നത് അതു തങ്ങളുടെ ഭൂമിയാണെന്നാണ്. ഇപ്പോള്‍ അവിടെ കെട്ടിടവും അവര്‍ നിര്‍മിച്ചു.
കെഎല്‍.ബി ബോഡിന് മുന്‍പ് ഇന്‍ഡോസിസ് പ്രോജക് ഉണ്ടായിരുന്നു. ഉളുപ്പുണി ഭാഗത്തെല്ലാം ഇന്‍ഡോസിസ് പ്രോജക്ടിന്റെ സ്ഥലമാണ്. അവിടെ 150 ഓളം കര്‍ഷക ഭൂമിയാണുള്ളത്.
അവിടെയെല്ലാം ജെണ്ടയിടാന്‍ വനം വകുപ്പ് എത്തി. ഇത്തരം നിലപാടുമായി വന്നാല്‍ അടിച്ചു ഓടിക്കുമെന്ന് ഉദ്യോഗസ്ഥരോട് പറയേണ്ടി വന്നു.
ഇതുപോലെ തന്നെ ആഷ്ലി ബൈസണ്‍ വാലി മാതാമ്മക്കുളം കൂട്ടിക്കല്‍ റോഡ് പി.ഡബ്ല്യൂ.ഡിയുടെതാണ്. അവിടെയും ജെണ്ടയിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. ഒടുവില്‍ ജെണ്ട ജീപ്പിന് ഇടിച്ചു തെറിപ്പിക്കേണ്ടി വന്നു.
ഏറ്റവും ഒടുവില്‍ ശബരിമല സത്രത്തില്‍ എയര്‍സ്ട്രിപ്പ് പണിയന്‍ വേണ്ടി 12 ഏക്കര്‍ റവന്യൂ ഭൂമി കൊടുത്തു. 17 കോടി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു എയര്‍സ്ട്രിപ്പിന്റെ പണി 90% പൂര്‍ത്തീകരിച്ചു.
1000 കുട്ടികള്‍ക്കു വിമാനം പറത്തുന്നതിനുള്ള പരിശീലനമാണ് നടത്തുക. എന്നാല്‍ 400 മീറ്റര്‍ റോഡ് പണിയാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് താമസം പറഞ്ഞു പണി തടസപ്പെടുത്തിയെന്നും സോമന്‍ തുറന്നടിച്ചിരുന്നു.
കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി കൊടുത്താന്‍ മാത്രം പോരാ. ഇറച്ചി വനവിഭവമായി വില്‍ക്കാന്‍ ഉള്ള അവസരം കൂടി ഉണ്ടാക്കണമെന്നു സഭയില്‍ വാഴൂര്‍ സോമന്‍ ഉന്നയിച്ച ആവശ്യത്തിന് വന്‍ സ്വീകാര്യതയും ലഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം വന്യജീവി സംഘര്‍ഷങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കു കൂടി തീരാ നഷ്ടമാണ്.