/sathyam/media/media_files/tKLIk7V1CGEbgCyznvFJ.jpg)
കോട്ടയം: സംസ്ഥാനത്ത് മത്സ്യ ക്ഷാമം ഉണ്ടായിട്ടും കോഴിക്കു വില താഴ്ന്നു തന്നെ. മൊത്തവില കിലോയ്ക്കു ശരാശരി 94 രൂപ വരെയും ചില്ലറ വില 120 രൂപ എന്നിങ്ങനെയാണു നിരക്ക്.
കുടുംബശ്രീ ചിക്കന്‍ സെന്ററില്‍ കോഴിയ്ക്ക് 107 രൂപയാണു വില. ആഴ്ചകള്‍ക്കു മുന്‍പു മൊത്തവില 112 രൂപയും ചില്ലറ വില 132 രൂപയുമായിരുന്നു.
തമിഴനാട്ടില്‍ നിന്നാണു കേരളത്തിലേക്ക് ഇറച്ചികോഴി എത്തുന്നത്. തമിഴ്‌നാട് ലോബിയാണു കോഴി വില നിശ്ചയിക്കുന്നതും. മീന്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ലാഭം ചിക്കൻ വാങ്ങുന്നതാണ്.
എന്നാല്‍, ചിക്കനു വില കുറഞ്ഞെന്നും പറഞ്ഞു ഹോട്ടലില്‍ കയറിയാല്‍ നിരാശയായിരിക്കും ഫലം. ചിക്കന്‍ ഫ്രൈക്ക് 80 - 100 രൂപ നല്‍കേണ്ടിവരും. കറി വാങ്ങിയാല്‍ സിങ്കിള്‍ ചിക്കന്‍ കറിക്കു 100 രൂപ.. അല്‍ഫാമിനും ബാര്‍ബീക്യൂവിനും 180 - 200 രൂപ വരെ നല്‍കണം.
വിഭവങ്ങള്‍ക്ക് ഫിക്‌സഡ് റേറ്റാണെന്നും കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് ഹോട്ടലുകളുടെ നിലപാട്. എന്നാല്‍, പീസുകളുടെ വലുപ്പമോ എണ്ണവും കൂട്ടാമെല്ലോ എന്നു ചോദിക്കുമ്പോള്‍ അതിനു സാധിക്കില്ലെന്നു ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ഹോട്ടല്‍ നടത്തിപ്പ് ചെലവ് നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. എണ്ണയും ഗ്യാസും ഉള്‍പ്പടെയുള്ളവയ്ക്കു കൂടിയ വില നല്‍കണം. ഇതോടൊപ്പമാണ് ഉയര്‍ന്ന കെട്ടിട വാടകയും തൊഴിലാളികളുടെ കൂലിയും. ഇതെല്ലാം കഴിയുമ്പോള്‍ മാസം തുശ്ചമായ തുക മാത്രമേ ലാഭം കിട്ടുകയുള്ളൂ എന്നും ഹോട്ടലുകാര്‍ പറയുന്നു.