/sathyam/media/media_files/2025/09/03/1001221541-2025-09-03-12-34-54.jpg)
കോട്ടയം : ഓണത്തിന് സദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ സാധിക്കാത്തവര്‍ ഇക്കുറിയും ഹോട്ടലുകളില്‍ നിന്നും കേറ്ററിങ് സ്ഥാപനങ്ങളില്‍ നിന്നുമെല്ലാമാണ് സദ്യ ബുക്ക് ചെയ്യുന്നത്.
ഇന്നുകൊണ്ട് പല സ്ഥാപനങ്ങളും ബുക്കിങ് അവസാനിപ്പിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ബുക്കിങ് നടന്നതായി കേറ്ററിങ് സ്ഥാപനങ്ങള്‍ പറഞ്ഞു.
ഉത്രാടത്തിനും സദ്യ ബുക്കിങ് ഉണ്ടെന്നു കേറ്ററിങ് സ്ഥാപനങ്ങള്‍ പറയുന്നു.
സദ്യയ്ക്കുള്ള ബുക്കിംഗുകള്‍ കഴിഞ്ഞ മാസം മുതൽ ആരംഭിച്ചിരുന്നു. മൂന്നു കൂട്ടം പായസം 19 കൂട്ടം കറികള്‍ക്കും 350- രൂപ പുതല്‍ 450 രൂപവരെയുള്ള സദ്യകള്‍ ഉണ്ട്.
തൂശനിലയില്‍ അവിയലും തോരനും പച്ചടിയും കിച്ചടിയും പായസവും ഓലനുമടക്കം പരമ്പരാഗത ഓണസദ്യയാകും നല്‍കുക.
കൊട്ടാര സദ്യയെന്ന പേരില്‍ ഒന്നോ രണ്ടോ പായസവും കറികളം അധികമായി നല്‍കി 600 രൂപയ്ക്കു മുകളില്‍ വാങ്ങുന്ന അവസ്ഥയുമുണ്ട്.
ഓണക്കാലം കാറ്ററിങ് സര്‍വീസ്, ഹോട്ടല്‍ എന്നിവയ്ക്ക് കൊയ്ത്തുകാലമാണ്. വര്‍ഷം തോറും ഓണസദ്യ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അതേസമയം, ഇക്കുറി ഓണത്തിന് അടിയുണ്ടാക്കാനുള്ള അവസ്ഥ കേറ്ററിങ് സ്ഥാപനങ്ങളും ഹോട്ടലുകളും ഒരുക്കരുതെന്നു ജനങ്ങള്‍ പറയുന്നു.
കഴിഞ്ഞ ഓണത്തിന് സംസ്ഥാന വ്യാപകമായി ഇത്തരം സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.
ബുക്ക് ചെയ്ത സദ്യ കിട്ടാതെ വന്നതും സദ്യയില്‍ കറികളുടെ എണ്ണവും അളവും കുറഞ്ഞു പോയതാണു കാരണം. പിന്നാലെ പോലീസ് എത്തി സംഘര്‍ഷം നിയന്ത്രിക്കേണ്ടി വന്നിരുന്നു.