/sathyam/media/media_files/2025/11/13/train-2025-11-13-09-45-07.webp)
കോട്ടയം: ഓപ്പറേഷൻ രക്ഷിത എന്ന പേരിൽ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന പരിശോധനയ്ക്കിടെ ട്രെയിനിൽ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ മറ്റുയാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറി.
കൊല്ലം തേവള്ളി പാലസ് വാര്‍ഡില്‍ കായല്‍വാരത്ത് പുത്തന്‍വീട്ടില്‍ വേലായുധന്‍പിള്ളയാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കുപോയ കേരള എക്‌സ്പ്രസില്‍ ചങ്ങനാശ്ശേരിയിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ കോട്ടയത്ത് നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിന്‍വിട്ട് അല്പം കഴിഞ്ഞപ്പോള്‍ മുതല്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. പേടിച്ചു പോയ സ്ത്രീകള്‍ ഒഴിഞ്ഞുമാറി എങ്കിലും ഇയാള്‍ വീണ്ടും സ്ത്രീകളോട് മോശമായി പെരുമാറുന്നത് തുടര്‍ന്നു.
ഇതോടെ സഹയാത്രക്കാരായ പുരുഷന്മാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പുരുഷന്മാര്‍ ചേര്‍ന്ന് ഇയാളുടെ ഷര്‍ട്ട് ഊരിയെടുത്ത് കൈകള്‍ കെട്ടിയിട്ടു.
കുതറിമാറാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബലം പ്രയോഗിച്ച് നിലത്തുകിടത്തിയ ശേഷം പോലീസിന് കൈമാറുക ആയിരുന്നു.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതിയെ പോലീസിന് കൈമാറിയത്. കൈയേറ്റശ്രമം നടത്താന്‍ തുടങ്ങിയത് കോട്ടയം സ്റ്റേഷനില്‍ ആയതിനാല്‍ പ്രതിയെ രാത്രിയില്‍ തന്നെ കോട്ടയം സ്റ്റേഷനില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
വർക്കലയിൽ പെൺകുട്ടിക്കു നേരെ മദ്യപൻ അക്രമം നടത്തിയതിന് ശേഷമാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ പോലീസ് ട്രെയിനകത്തും പ്ലാറ്റ്‌ഫോമുകളിലും ഓപ്പറേഷൻ രക്ഷിത എന്ന പേരിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി കോട്ടയം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലും പരിശോധന നടത്തിയിരുന്നത്.
ഇതിനോടകം നിരവധി പേർ പിടിയിലായിയിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചാണ് മദ്യപൻ ട്രെയിനിൽ കയറി പറ്റിയത്. വർക്കലയിൽ അക്രമം നടത്തിയ പ്രതിയും കോട്ടയത്തു നിന്നായിരുന്നു മദ്യപിച്ച് കയറിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us